മുംബൈ: ബിസിസിഐ വാര്‍ഷിക കരാറിലെ എ പ്ലസ് ഗ്രേഡിൽ നിന്നു മുന്‍ നായകന്‍മാരായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും പുറത്ത്. ഇരുവരേയും ഗ്രേഡ് ബിയിലേക്ക് തരം താഴ്ത്തി. ഇതുവരെയുണ്ടായിരുന്ന എ പ്ലസ് കാറ്റഗറി ബിസിസിഐ ഒഴിവാക്കി. രോഹിതും കോഹ്‌ലിയും ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ പ്ലസ് കാറ്റഗറിയിലായിരുന്നു. ഇരുവരേയും ബി ഗ്രേഡിലേക്ക് താഴ്ത്തിയതിനൊപ്പം എ പ്ലസ് കാറ്റഗറി പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു.
രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടെസ്റ്റ്, ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു വിരമിച്ചിരുന്നു. നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് ഇരുവരും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മത്സരങ്ങള്‍ കുറച്ചു കളിക്കുന്നതിനാലാണ് ഇരുവരേയും തരംതാഴ്ത്തിയത്.
എ പ്ലസ് ഒഴിവാക്കിയതോടെ ബിസിസിഐയുടെ സെന്‍ട്രല്‍ കരാറിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് എ ആയി മാറി.
നിലവില്‍ പുതുക്കിയ പട്ടികയില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് ഗ്രേഡ് എയില്‍ ഉള്ളത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, പ്രീമിയം പേസര്‍ ജസ്പ്രിത് ബുംറ, വെറ്ററന്‍ ഓള്‍ റൗണ്ടില്‍ രവീന്ദ്ര ജഡേജ എന്നിവര്‍ക്കു മാത്രമാണ് ഗ്രേഡ് എ അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുക.
എന്നാല്‍ എ പ്ലസ് കാറ്റഗറി ഒഴിവാക്കിയ ബിസിസിഐ പുതുക്കിയ പ്രതിഫലം എങ്ങനെയാണെന്നു വ്യക്തമാക്കിയിട്ടില്ല. നേരത്തെ എ പ്ലസിലുള്ളവര്‍ക്ക് ഏഴ് കോടിയും എ ഗ്രേഡിലുള്ളവര്‍ക്ക് 5 കോടിയും ബി ഗ്രേഡിലുള്ളവര്‍ക്ക് 3 കോടിയും സി ഗ്രേഡിലുള്ള താരങ്ങള്‍ക്ക് ഒരു കോടിയുമായിരുന്നു പ്രതിഫലം.
പുതിയ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ സി ഗ്രേഡിലാണ്. ബിയില്‍ രോഹിതിനും വിരാടിനുമൊപ്പം വാഷിങ്ടന്‍ സുന്ദര്‍, കെഎല്‍ രാഹുല്‍, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണുള്ളത്.
ഗ്രേഡ് സിയില്‍ അക്ഷര്‍ പട്ടേല്‍, തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ, സായ് സുദര്‍ശന്‍, രവി ബിഷ്‌ണോയ്, ഋതുരാജ് ഗെയ്ക്‌വാദ്.
21 വനിതാ താരങ്ങളുടേയും പുതിയ പട്ടിക ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്. എ ഗ്രേഡില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ധാന, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗ്‌സ് എന്നിവരാണുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates