

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ കാനഡയ്ക്കു മുന്നില്‍ 214 റണ്‍സിന്റെ വിജയ ലക്ഷ്യമൊരുക്കി ദക്ഷിണാഫ്രിക്ക. ടോസ് നേടി കാനഡ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് അടിച്ചെടുത്തു.
ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ അര്‍ധ സെഞ്ച്വറിയും ക്വിന്റന്‍ ഡി കോക്ക്, റിയാന്‍ റിക്കല്‍ടന്‍ എന്നിവരുടെ ചെറുത്തു നില്‍പ്പും മധ്യനിരയില്‍ ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവര്‍ അവസാന ഘട്ടത്തില്‍ നടത്തിയ കൂറ്റനടികളുമാണ് പ്രോട്ടീസിനെ തുണച്ചത്. തുടക്കത്തിൽ മെല്ലെ പോയ ദക്ഷിണാഫ്രിക്കയുടെ സ്കോർ ഈ നിലയിലേക്ക് പരിവർത്തിപ്പിച്ചത് മില്ലർ- സ്റ്റബ്സ് സഖ്യമാണ്. ഡെവാള്‍ഡ് ബ്രവിസ് മാത്രമാണ് ക്രീസിലെത്തിയവരില്‍ തിളങ്ങാതിരുന്നത്.
മാര്‍ക്രം 32 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 59 റണ്‍സെടുത്തു. ക്വിന്റന്‍ ഡി കോക്ക് 22 പന്തില്‍ 25 റണ്‍സുമായി മടങ്ങി. റിയാന്‍ റിക്കല്‍ടന്‍ 21 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സെടുത്തു പുറത്തായി. ഡെവാള്‍ഡ് ബ്രവിസ് 6 റണ്‍സില്‍ ഔട്ടായി.
പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച മില്ലര്‍- സ്റ്റബ്‌സ് സഖ്യം ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 200 കടത്തി. അവസാന ഓവറില്‍ മൂന്ന് സിക്‌സടക്കം 21 റണ്‍സ് സഖ്യം വാരിയെടുത്താണ് ടീം സ്‌കോര്‍ 213ല്‍ എത്തിച്ചത്.
മില്ലര്‍ 23 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 39 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. സ്റ്റബ്‌സ് 19 പന്തില്‍ 2 സിക്‌സും ഫോറും തൂക്കി 34 റണ്‍സും കണ്ടെത്തി. താരവും വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ നിന്നു.
കാനഡയ്ക്കായി ആന്‍ഷ് പട്ടേല്‍ മികവോടെ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 31 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ദില്‍പ്രീത് ബജ്‌വ ഒരു വിക്കറ്റ് സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates