കൊല്‍ക്കത്ത: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിന്‍ഡീസ് താരങ്ങള്‍ കടുത്ത നിരാശയില്‍. തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ മുഖ്യ പരിശീലകൻ ഡാരൻ സമ്മി കഴിഞ്ഞ ദിവസം നിരാശ പരസ്യമാക്കി രംഗത്തെത്തിയിരുന്നു. പിന്നാലെയിതാ സ്പിന്നർ അകീൽ ഹുസൈനും നിരാശ വ്യക്തമാക്കുന്ന എക്സ് കുറിപ്പുമായി രംഗത്തെത്തി. ഇന്ത്യയോട് പരാജയപ്പെട്ട് വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പില്‍ നിന്നു പുറത്തായിട്ട് ദിവസങ്ങളായി. ടീം അംഗങ്ങള്‍ ഇപ്പോഴും കൊല്‍ക്കത്തയില്‍ തന്നെ കുടുങ്ങി കിടക്കുകയാണ്.
പരിശീലകന്‍ ഡാരന്‍ സമ്മി കഴിഞ്ഞ ദിവസം എനിക്ക് വീട്ടില്‍ പോകണമെന്നു പറഞ്ഞ് എക്‌സില്‍ കുറിപ്പിട്ടിരുന്നു. പിന്നാലെയാണ് അകീല്‍ ഹുസൈനും തന്റെ നിരാശ വ്യക്തമാക്കി രംഗത്തെത്തിയത്. ഇതിഹാസ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ ദിവസം പ്രൈവറ്റ് ജറ്റില്‍ റിയാദില്‍ നിന്നു നാട്ടിലേക്ക് പറന്നിരുന്നു. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചുള്ള കുറിപ്പുമായാണ് അകീല്‍ ഹുസൈന്‍ രംഗത്തെത്തിയത്.
'ഈയൊരു അവസ്ഥയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ജെറ്റ് അയച്ച് എന്നെ രക്ഷിക്കാന്‍ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്, അല്ലേ?'- എന്ന് എക്‌സ് കുറിപ്പിലൂടെ അകീല്‍ ഹുസൈന്‍ ചോദിച്ചു.
വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് ടീമിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയത്. മാര്‍ച്ച് ഒന്നിനായിരുന്നു ഇന്ത്യ- വിന്‍ഡീസ് മത്സരം. അതിനിടെയാണ് ഇറാന്‍- ഇസ്രയേല്‍ യുദ്ധവും മറ്റ് സംഘര്‍ഷങ്ങളും ഉടലെടുത്തത്. ഇതോടെയാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.
നേരത്തെ കടുത്ത നിരാശയുമായി വിന്‍ഡീസ് പരിശീലകന്‍ ഡാരന്‍ സമ്മിയും രംഗത്തെത്തിയിരുന്നു. എക്സ് കുറിപ്പിലൂടെ അദ്ദേഹം തന്റെ നിരാശ മറച്ചു വയ്ക്കാതെ പ്രകടിപ്പിച്ചു. 'എനിക്ക് വീട്ടില്‍ പോകണം'- എന്ന കുറിപ്പുമായാണ് സമ്മി രംഗത്തെത്തിയത്.
വിന്‍ഡീസ് ടീം മടക്ക യാത്രയ്ക്കൊരുങ്ങുന്നതിനിടെയാണ് യുദ്ധ സാഹചര്യം ഉടലെടുത്തത്. പിന്നാലെ ദുബൈ വിമാനത്താവളം അടച്ചുപൂട്ടി. പശ്ചിമേഷ്യന്‍ വ്യോമാതിര്‍ത്തികളും അടച്ചു. അതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകളെ അതു കാര്യമായി ബാധിക്കുകയും ചെയ്തു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. നിലവില്‍ എത്ര ദിവസം ടീം അംഗങ്ങള്‍ ഇങ്ങനെ കാത്തിരിക്കേണ്ടി വരുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates