മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. എന്നാൽ ഫൈനൽ അടുത്തിരിക്കുന്നതിന് ഇടയിൽ പല ചോദ്യങ്ങളും ഉയരുന്നു. ടെസ്റ്റ് സമനിലയിലായാൽ? മഴ കളി തടസപ്പെടുത്തിയാൽ വിജയി ആരാവും? ഈ സാഹചര്യങ്ങൾ വന്നാൽ എന്താവും ചെയ്യുക എന്ന് വരും ദിവസങ്ങളിൽ ഐസിസി വ്യക്തമാക്കും.
പ്ലേയിങ് കണ്ടീഷൻ എന്ന പേരിലാണ് ഐസിസി ഇക്കാര്യങ്ങൾ വ്യക്തമാക്കി നിർദേശങ്ങൾ ഇറക്കുന്നത്. ഇത് പുറത്തിറക്കും എന്ന് പറഞ്ഞ തിയതി കഴിഞ്ഞതായും ഉടൻ നൽകുമെന്നാണ് കരുതുന്നതെന്നും ഇന്ത്യൻ ടീമിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഫൈനൽ കളിക്കുന്ന രണ്ട് ടീമുകളുടേയും രാജ്യത്തല്ല മത്സരം എന്നതിനാലും ഐസിസി നിർദേശങ്ങളാണ് പിന്തുടരുക.
അടുത്ത മാസം ലണ്ടനിലേക്ക് എത്തുന്ന ഇന്ത്യൻ ടീം ഉടനെ തന്നെ സതാംപ്ടണിലേക്ക് പോകും. സതാംപ്ടണിലാണ് പിന്നെയുള്ള ക്വാറന്റൈൻ. ഇന്ത്യ സതാംപ്ടണിൽ എത്തുമ്പോഴേക്കും ന്യൂസിലാൻഡ്-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിച്ചിട്ടുണ്ടാവും. ഇന്ത്യയുടെ ക്വാറന്റൈൻ നിർദേശങ്ങൾ സംബന്ധിച്ചും ഐസിസിയാണ് വ്യക്തത വരുത്തേണ്ടത്.
ക്വാറന്റൈനിലിരിക്കുമ്പോൾ ഇന്ത്യൻ ടീമിന് പരിശീലനം നടത്താൻ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ക്വാറന്റൈനിൽ വിട്ടുവീഴ്ച വേണ്ടന്ന് ഐസിസി നിലപാടെടുത്താൽ ഇന്ത്യക്ക് പരിശീലനം ഇതിനിടയിൽ നടത്താനാവില്ല. ജൂൺ 18നാണ് ഫൈനൽ ആരംഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates