Sanju Samson, Jasprit Bumrah x
Sports

സഞ്ജുവിനും ബുംറയ്ക്കും സമ്മാനമായി 'പണം' ഇല്ല, 'ട്രോഫി' മാത്രം! എന്തുകൊണ്ട്?

ഫൈനലിൽ താരമായത് ബുംറയാണെങ്കിൽ ടൂർണമെന്റിന്റെ താരമായത് സഞ്ജുവാണ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയെ മൂന്നാം കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായത് മലയാളി താരം സഞ്ജു സാംസൺ നടത്തിയ ബാറ്റിങ് മികവും ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രിത് ബുംറയുടെ കിടിലൻ ബൗളിങുമാണ്. ഫൈനലിൽ താരമായത് ബുംറയാണെങ്കിൽ ടൂർണമെന്റിന്റെ താരമായത് സഞ്ജുവാണ്.

തുടരെ മൂന്ന് മത്സരങ്ങളിൽ കിടിലൻ ബാറ്റിങാണ് സഞ്ജു പുറത്തെടുത്തത്. 97, 89, 89 എന്നിങ്ങനെയായിരുന്നു താരത്തിന്റെ തുടരെയുള്ള അർധ സെഞ്ച്വറികൾ. ടൂർണമെന്റിൽ താരം നേടിയത് 321 റൺസ്. ബുംറ ഫൈനലിൽ 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്താണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്.

സമ്മാനം നൽകുന്നതിനിടെ ശ്രദ്ധയമായത് ഇരു താരങ്ങൾക്കും ട്രോഫി മാത്രമാണ് സമ്മാനമായി നൽകിയത് എന്നതാണ്. ഐപിഎൽ പോലെയുള്ള പോരാട്ടങ്ങളിൽ കാണാറുള്ള കൂറ്റൻ ചെക്ക് ഇത്തവണ ആരും കണ്ടില്ല. അതിനൊരു കാരണമുണ്ട്. ഫ്രാഞ്ചൈസി മോഡലിൽ വ്യക്തി​ഗത പ്രകടനങ്ങൾക്ക് ഐസിസി പണം സമ്മാനമായി നൽകാറില്ല. ടോട്ടൽ പ്രൈസ് പൂൾ സംവിധാനമാണ് ഐസിസി പിന്തുടരുന്ന നയം. ഇക്കാരണത്താലാണ് ഇരുവർക്കും ട്രോഫി മാത്രം സമ്മാനമായി കിട്ടിയത്.

ടൂർണമെന്റിൽ പങ്കെടുത്താൽ തന്നെ ഐസിസി ഓരോ രാജ്യത്തിനും റാങ്കിങ് അനുസരിച്ച് വലിയ തുക സമ്മാനമായി തന്നെ നൽകും. ക്രിക്കറ്റ് ടീം ​ഗെയിമായതിനാലാണ് ഫ്രാഞ്ചൈസി മോഡലിൽ ഐസിസി സമ്മാന വേദിയിൽ താരങ്ങൾക്ക് ചെക്ക് നൽകാത്തത്. അതിനു പകരം അതത് ക്രിക്കറ്റ് ബോർഡുകൾക്കാണ് ഈ തുക ഐസിസി നൽകുന്നത്. താരങ്ങളുടെ പ്രകടനം വ്യക്തിപരമല്ല അതു ടീമിന്റെ മുന്നേറ്റത്തിനായുള്ള സംഭാവനയാണെന്നു ഇതിലൂടെ ഐസിസി നൽകുന്ന സന്ദേശം.

ഐപിഎൽ, അല്ലെങ്കിൽ ടീമുകൾ തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരകളിലൊക്കെ താരങ്ങൾക്കുള്ള സമ്മാനം ബ്രാൻഡുകൾ സ്പോൺസർ ചെയ്യുന്നതാണ്. പരസ്യത്തിനായി അവർ നൽകുന്ന പണം താരങ്ങൾക്ക് ചെക്കായി ലഭിക്കും. ലോകകപ്പിലും ഇത്തരത്തിൽ സ്പോൺസർമരുണ്ടെങ്കിലും ലോക ചാംപ്യൻഷിപ്പിന്റെ പെരുമ കാക്കാനാണ് ഐസിസി പണം നേരിട്ടു നൽകുന്നത് ലോകകപ്പ് പോലുള്ള വേദികളിൽ ഒഴിവാക്കുന്നത്.

അതേസമയം താരങ്ങൾക്ക് സാമ്പത്തികമായി ഏറെ നേട്ടം പിന്നീടുണ്ടാകുന്ന തരത്തിലാണ് ഐസിസി ഇക്കാര്യത്തിലുള്ള നടപടികൾ വിഭാവനം ചെയ്തിട്ടുള്ളത്. മികവ് പുലർത്തുന്ന താരങ്ങളുടെ മൂല്യം പിന്നീട് ഫ്രാഞ്ചൈസി ലീ​ഗ് ലേലങ്ങൾ, ബ്രാൻഡ് എൻഡോഴ്സ്മെന്റ് എന്നിവിടങ്ങളില്ലെല്ലാം താരങ്ങളുടെ മൂല്യം വർധിക്കാനും ഇത് ഇടയാക്കും.

ടീമുകളുടെ സമ്മാനത്തുക ഇങ്ങനെ

ഐസിസി ടൂർണമെന്റിനായി ആകെ 11 മില്യൺ ഡോളർ (ഏകദേശം 101 കോടി രൂപ) സമ്മാനത്തുകയായി പ്രഖ്യാപിച്ചിരുന്നു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും കുറഞ്ഞത് ഏകദേശം 1.03 കോടി രൂപ പങ്കാളിത്ത ഫീസ് ഇനത്തിൽ ലഭിക്കും. അതിന് പുറമെ ടൂർണമെന്റിലെ ഓരോ മത്സരവും ജയിക്കുന്ന ടീമുകൾക്ക് ഏകദേശം 28.64 ലക്ഷം രൂപ വീതം അധികമായി നൽകും.

കിരീടം നേടിയ ഇന്ത്യയ്ക്ക് 2.34 മില്യൺ ഡോളർ (ഏകദേശം 21.5 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. ഫൈനലിൽ പരാജയപ്പെട്ട ന്യൂസിലന്‍ഡിന് 1.17 മില്യൺ ഡോളർ (ഏകദേശം 10.75 കോടി രൂപ) ആണ് ഐസിസി നൽകുക. സെമിഫൈനലിൽ പുറത്തായ ടീമുകൾക്ക് ഏകദേശം 6.2 കോടി രൂപ വീതമാണ് ലഭിക്കുക.

അഞ്ചാം സ്ഥാനം മുതൽ എട്ടാം സ്ഥാനത്ത് വരെ എത്തിയ ടീമുകൾക്ക് 2.48 കോടി രൂപയും ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള സ്ഥാനങ്ങളിൽ എത്തിയവർക്ക് 1.24 കോടി രൂപ വീതവും ലഭിക്കും. പതിമൂന്ന് മുതൽ ഇരുപത് വരെ സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് 1.03 കോടി രൂപ വീതവും സമ്മാനമായി നൽകുമെന്നാണ് ഐസിസി പറയുന്നത്.

T20 World Cup 2026 Player of the Tournament Sanju Samson and Player of the Match in the IND vs NZ Final, Jasprit Bumrah, did not receive any cash prize

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് നല്ല ഭരണത്തിന്റെ ഭാഗം'; ഡാറ്റാ ചോര്‍ച്ചയില്ല, ജീവനക്കാര്‍ക്ക് സന്ദേശം അയച്ചതിനെതിരായ ഹര്‍ജി തള്ളി

ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, 21-കാരന്‍ ജീവനൊടുക്കി

'വേദനിപ്പിക്കുന്നതിലും അപ്പുറം, ആത്മഹത്യയിലേക്ക് തള്ളി വിടുന്നു'; ബോഡി ഷെയ്മിങിനെതിരെ ഡിജെ സന

'സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ തോന്നിവാസം; ഒത്തുതീര്‍പ്പ് അം​ഗീകരിക്കാനാകില്ല, വിമര്‍ശനവുമായി കോണ്‍ഗ്രസ്

പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയണോ?; ഇതാ നാലു എളുപ്പ മാര്‍ഗങ്ങള്‍

SCROLL FOR NEXT