FIFA World Cup 2026 
Sports

ലോകകപ്പ് ഫുട്‌ബോള്‍ ലൈവ് ഇന്ത്യയില്‍ ഇല്ലേ? 30 ദിവസം മാത്രം, ഇനിയും തീരുമാനം ആയില്ല

ഉടന്‍ പരിഹരിക്കുമെന്നു എഐഎഫ്എഫ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടം ഇന്ത്യയിലെ ആരാധകര്‍ക്ക് ലൈവായി കാണാന്‍ സാധിക്കില്ലേ? ലോകകപ്പ് പോരാട്ടം ആരംഭിക്കാന്‍ ഒരു മാസം മാത്രം നില്‍ക്കെ ഇന്ത്യയിലെ സംപ്രേഷണ അവകാശത്തിലെ അനിശ്ചിതത്വത്തിനു ഇതുവരെ പരിഹാരമായില്ലെന്നാണ് വിവരം. ഫിഫ മുന്നോട്ടു വച്ച തുകയും ഇന്ത്യയിലെ ബ്രോഡ്കാസ്റ്റര്‍മാര്‍ മുന്നോട്ടു വച്ച തുകയും തമ്മില്‍ യോജിപ്പില്‍ എത്താത്തതാണ് നിലവിലെ പ്രതിസന്ധിയുടെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇന്ത്യയുടെ ഫുട്‌ബോള്‍ വിപണിയെ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് അങ്ങനെ കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കില്ലെന്നു എഐഎഎഫ്എഫ് വ്യക്തമാക്കി.

ഇപ്പോഴും എഐഎഫ്എഫ് ശുഭാപ്തി വിശ്വാസത്തിലാണ്. ഇരു ഭാഗത്തു നിന്നും ചില വിട്ടുവീഴ്ചകള്‍ ഉണ്ടായാല്‍ പ്രശ്‌നം പരിഹരിക്കാം. നിലവില്‍ ഫിഫ മുന്നോട്ടു വച്ച വിലയില്‍ കുറവ് വരുത്തുക, അല്ലെങ്കില്‍ ബ്രോഡ്കാസ്റ്റാര്‍മാര്‍ തുക അല്‍പ്പം ഉയര്‍ന്നാലും ബിഡ് സ്വന്തമാക്കാന്‍ ശ്രമിക്കുക- എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സത്യനാരായണ്‍ വ്യക്തമാക്കി.

ഫിഫയുടെ കണക്കനുസരിച്ച് ഖത്തര്‍ ലോകകപ്പിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്ന് ഇന്ത്യയായിരുന്നു. ഇന്ത്യയിലെ ആകെ മീഡിയ പങ്കാളിത്തം 745 മില്ല്യണ്‍ ആയിരുന്നു. ടെലിവിഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുണ്ടായ വ്യൂവര്‍ഷിപ്പ് 167 മില്ല്യണുമായിരുന്നു.

അതുകൊണ്ട് തന്നെ ഇക്കുറി 100 മില്യണ്‍ യുഎസ് ഡോളറായിരുന്നു റൈറ്റ്‌സിനായി ഫിഫ കണക്കാക്കിയത്. 2026 ലോകകപ്പ് മാത്രമല്ല, 2030 എഡിഷന്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു നീക്കം. പക്ഷേ, ഇന്ത്യന്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ ഫിഫയ്ക്ക് സാധിച്ചില്ല. അതോടെ 100 മില്യണില്‍ നിന്ന് 65 മില്യണിലേക്കും ഒടുവില്‍ 35 മില്യണിലേക്കും വരെ എത്തിക്കാന്‍ ഫിഫ തയാറായി. ഏതാണ്ട് 324 കോടി രൂപ. ഖത്തര്‍ ലോകകപ്പിന്റെ റൈറ്റ്‌സ് വൈക്കോം18 സ്വന്തമാക്കിയത് 574 കോടി രൂപയോളം മുടക്കിയാണ്. വൈക്കോമും ജിയോ ഹോട്സ്റ്റാറും മാത്രമായതോടെ ബിഡ് ചെയ്യാന്‍ കഴിയുന്ന കമ്പനികളുടെ എണ്ണവും ചുരുങ്ങി.

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി ജൂണ്‍ 12 മുതലാണ് വിശ്വ ഫുട്‌ബോള്‍ പോരാട്ടം. ചരിത്രത്തിലാദ്യമായി ടീമുകളുടെ എണ്ണം 32ല്‍ നിന്നു 48 ആയി ഉയര്‍ത്തിയാണ് ഇത്തവണത്തെ പോരാട്ടം.

രണ്ട് മാസം മുന്‍പ് ബ്രോഡ്കാസ്റ്റിങ് റൈറ്റ്‌സ് സംബന്ധിച്ച വിവരങ്ങള്‍ ഫിഫ പുറത്തുവിട്ടിരുന്നു. ഏഷ്യന്‍ മാര്‍ക്കറ്റുകളുടെ ആദ്യ പട്ടികയില്‍ ഇന്ത്യയുണ്ടായിരുന്നില്ല. ജപ്പാന്‍, ഇന്തോനേഷ്യ, സിംഗപൂര്‍, ഹോങ്കോങ് അടക്കമുള്ള രാജ്യങ്ങളുണ്ട്. പിന്നാലെ പുതുക്കിയ പട്ടിക വന്നപ്പോഴും ഇന്ത്യയുടെ പേരില്ല. എന്നാല്‍ കമ്പനികളുടെ എണ്ണക്കുറവല്ല നിലവിലെ പ്രതിസന്ധിക്കു കാരണം. ലോകകപ്പ് മത്സരങ്ങളുടെ സമയക്രമമാണ് പ്രശ്‌നമായത്.

നോക്കൗട്ട് ഘട്ടം ഉള്‍പ്പെടെയുള്ള 104 മത്സരങ്ങളുണ്ട് ലോകകപ്പില്‍. ഇത്രയും കളിയില്‍ രാത്രി ഒന്‍പതരയ്ക്കും പത്തരയ്ക്കും നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങള്‍ 13 എണ്ണം മാത്രമാണ്. മറ്റ് മത്സരങ്ങളെല്ലാം അര്‍ധ രാത്രിയിലും പുലര്‍ച്ചയുമായാണ് നടക്കുന്നത്. സമയക്രമം പ്രതികൂലമായതുകൊണ്ട് തന്നെ എത്രത്തോളം ലൈവ് ഓഡിയന്‍സിനെ ജനറേറ്റ് ചെയ്യാന്‍ കഴിയുമെന്ന ആശങ്കയാണ് ബ്രോഡ്കാസ്റ്റര്‍മാരെ സംബന്ധിച്ച് ബിഡ് സ്വന്തമാക്കാന്‍ വിമുഖത കാണിക്കുന്നത്.

ഇന്ത്യയിലെ ഫുട്‌ബോളിനു ഏറ്റവും കൂടുതല്‍ വളക്കൂറുള്ളത് കേരളം, പശ്ചിമ ബംഗാള്‍, ഗോവ, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൊക്കെയാണ്. അതിനപ്പുറത്തേക്ക് ഒരു വലിയ വിഭാഗത്തെ സ്‌ക്രീനുകളിലേക്ക് പ്രസ്തുത സമയങ്ങളില്‍ എത്തിക്കാന്‍ കഴിയുമോ എന്നതും കമ്പനികളുടെ ആശങ്കയ്ക്കു കാരണമാണ്.

ഖത്തര്‍ ലോകകപ്പിനെ സംബന്ധിച്ച് സമയം ഒരു പ്രശ്‌നമായിരുന്നില്ല. ഇതിനൊപ്പം തന്നെ പരസ്യങ്ങളുടെ സാധ്യതയും കമ്പനികളെ സംശയത്തില്‍ നിര്‍ത്തുന്നു. മറ്റ് കായിക ഇനങ്ങള്‍പ്പോലെയല്ല ഫുട്‌ബോള്‍. ക്രിക്കറ്റ് ഉദാഹരണമായി എടുത്താല്‍ ഓരോ ഓവറിന് ശേഷവും ഇടവേളകള്‍ ലഭിക്കും. ഫുട്‌ബോളില്‍ ആ സാധ്യതയും ഇല്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം ഫിഫ പരിഹാരം കണ്ടാല്‍ മാത്രം ഇന്ത്യയില്‍ മത്സരം ലൈവായി കാണാം.

FIFA World Cup 2026: AIFF expects FIFA and Indian broadcasters to strike a World Cup 2026 deal soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'118 പേരുമായി വരൂ', രണ്ടാം കൂടിക്കാഴ്ചയിലും വിജയ് യെ മടക്കിയയച്ച് ഗവർണര്‍; സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

Kerala CM Selection Live: സതീശനെ മുഖ്യമന്ത്രി ആക്കണം; പ്രവർത്തകർ തെരുവിൽ

'ഫോണിലൂടെ കേട്ടത് വെടിയൊച്ചയും നിലവിളിയും'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎൽഎ

'ലുക്ക് വേണം, പക്ഷെ മെനക്കേടാൻ വയ്യാ!' മടിയുള്ളവർക്ക് മിനിറ്റുകൾക്കുള്ളിൽ അഴകു കൂട്ടാൻ ചില സൂത്രപ്പണികൾ

'കണ്ണേ കരളേ വിഡിഎസ്സേ, മുത്തേ മുത്തേ മണി മുത്തേ...'; സതീശനെ മുഖ്യമന്ത്രിയാക്കണം; നാടാകെ പ്രകടനം

SCROLL FOR NEXT