ബംഗളൂരു: ഇന്ത്യ മുന്നില്‍ വച്ച കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന നെതര്‍ലന്‍ഡ്‌സിനു നാല് വിക്കറ്റുകള്‍ നഷ്ടം. 111 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് നെതര്‍ലന്‍ഡ്‌സിനു നാല് വിക്കറ്റുകള്‍ നഷ്ടമായത്. വിരാട് കോഹ്‌ലിക്ക് പന്ത് നല്‍കി രോഹിത് തന്ത്രം മാറ്റി പിടിച്ചതും ഫലം കണ്ടു. കോഹ്‌ലി നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെ മടക്കി താരം വിക്കറ്റ് നേടി.
നിലവില്‍ നെതര്‍ലന്‍ഡ്‌സ് നാല് വിക്കറ്റിനു 136 റണ്‍സെന്ന നിലയില്‍. 35 റണ്‍സുമായി സിബ്രന്റ് എംഗല്‍ബ്രെറ്റും 10 റണ്ണുമായി ബാസ് ഡെ ലീഡും ക്രീസില്‍.
തുടക്കത്തില്‍ പതറിയ നെതര്‍ലന്‍ഡ്‌സ് പിന്നീട് പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീണു. വെസ്‌ലി ബരസി (4), മാക്‌സ് ഓഡൗഡ് (30), കോളിന്‍ അക്കര്‍മാന്‍ (35), സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (17) എന്നിവരാണ് മടങ്ങിയത്.
കോഹ്‌ലിക്കു പുറമെ മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരും വിക്കറ്റുകള്‍ നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കായി ദീപാവലി വെടിക്കെട്ട് തന്നെ ഒരുക്കി. ഇന്ത്യക്കായി ക്രീസിലെത്തിയ അഞ്ച് ബാറ്റര്‍മാരും 50, 50 പ്ലസ് സ്‌കോറുകള്‍ ഉയര്‍ത്തി. ശ്രേയസ് അയ്യരും കെഎല്‍ രാഹുലും സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി എന്നിവര്‍ അര്‍ധ സെഞ്ച്വറികളും കുറിച്ചു.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 410 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. നെതര്‍ലന്‍ഡ്‌സിനു ജയിക്കാന്‍ 411 റണ്‍സ്. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശ്രേയസ്- രാഹുല്‍ സഖ്യം 208 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.
ശ്രേയസ് അയ്യര്‍ കിടയറ്റ സെഞ്ച്വറിയുമായി അമരത്ത് കയറി. ഏകദിനത്തില്‍ നാലാം സെഞ്ച്വറിയുമായി താരം കളം വാണു. 84 പന്തിലാണ് ശ്രേയസ് 100 എത്തിയത്. താരം 10 ഫോറും അഞ്ച് സിക്സും സഹിതം 94 പന്തില്‍ 128 റണ്‍സെടുത്തു പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ സൂര്യകുമാര്‍ യാദവ് 2 റണ്ണുമായി പുറത്താകാതെ നിന്നു.
രാഹുല്‍ 64 പന്തില്‍ 102 റണ്‍സെടുത്താണ് സെഞ്ച്വറി നേടിയത്. പിന്നാലെ താരം പുറത്തായി. തുടരെ രണ്ട് സിക്സുകള്‍ പറത്തി 89ല്‍ നിന്നാണ് താരം സെഞ്ച്വറിയിലേക്ക് അതിവേഗം എത്തിയത്. 11 ഫോറും നാല് സിക്സും സഹിതമായിരുന്നു താരത്തിന്റെ ശതകം.
കോഹ്ലി 56 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സെടുത്താണ് മടങ്ങിയത്. 50ാം സെഞ്ച്വറി നേടി താരം റെക്കോര്‍ഡിടുമെന്നു പ്രതീക്ഷിച്ചെങ്കിലും പാതി വഴിയില്‍ അവസാനിച്ചു.
നേരത്തെ അര്‍ധ സെഞ്ച്വറികള്‍ നേടി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പുറത്തായി. ഒന്നാം വിക്കറ്റില്‍ രോഹിത്- ഗില്‍ സഖ്യം 100 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രോഹിത് 54 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 61 റണ്‍സ് നേടി മടങ്ങി.
അതിവേഗ തുടക്കമാണ് രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു ഇന്ത്യക്ക് നല്‍കിയത്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഗില്‍ മടങ്ങി.
ഗിലാണ് ആദ്യം അര്‍ധ ശതകം പിന്നിട്ടത്. കോഹ്ലിയെ സാക്ഷിയാക്കിയാണ് രോഹിത് 55ാം ഏകദിന അര്‍ധ സെഞ്ച്വറി നേടിയത്. 44 പന്തില്‍ എട്ട് ഫോറും ഒരു സിക്സും സഹിതമാണ് രോഹിതിന്റെ അര്‍ധ സെഞ്ച്വറി. ബൗണ്ടറിയടിച്ചാണ് താരം 50 പിന്നിട്ടത്.
ഗില്‍ 30 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും സഹിതം 50 റണ്‍സെടുത്തു. 32 പന്തില്‍ 51 റണ്‍സെടുത്ത് പിന്നാലെ താരം ഔട്ടായി. വാന്‍ മീകരനാണ് കൂട്ടുകെട്ടു പൊളിച്ചത്.
നെതര്‍ലന്‍ഡ്സിനായി ബാസ് ഡെ ലീഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. വാന്‍ മീകരന്‍, വാന്‍ ഡെര്‍ മെര്‍വെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates