ഇന്ത്യൻ ടീം  എക്സ്
Sports

ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുമോ? എളുപ്പമല്ല, കഠിനമാണ് വഴി

കാര്യങ്ങള്‍ അനുകൂലമാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ ടീമുകള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആര് കളിക്കുമെന്ന ആകാംക്ഷയില്‍ ക്രിക്കറ്റ് ലോകം. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ പരാജയപ്പെടുകയും ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ രണ്ട് ടെസ്റ്റുകള്‍ വീഴ്ത്തി പരമ്പര നേടുകയും ചെയ്തതോടെയാണ് ഫൈനല്‍ സ്ഥാനമുറപ്പിക്കാനുള്ള ടീമുകളുടെ പോരാട്ടം ത്രില്ലറിലേക്ക് കടന്നത്.

തുടരെ രണ്ട് ടെസ്റ്റ് ജയങ്ങളിലെ ആധികാരിക ജയത്തോടെ ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഒന്നാമതുണ്ടായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീണു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചതോടെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

ടീമുകളുടെ സാധ്യതകള്‍

ദക്ഷിണാഫ്രിക്കയ്ക്ക് 63.33 ശതമാനം പോയിന്റുകള്‍. ഓസ്‌ട്രേലിയക്ക് 60.71 ശതമാനവും ഇന്ത്യക്ക് 57.29 ശതമാനവുമാണ് പോയിന്റ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇനി ശേഷിക്കുന്നത് 10 ടെസ്റ്റുകളാണ് ഈ മത്സരങ്ങളിലെ ഫലമാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്.

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക ഇനി പാകിസ്ഥാനെതിരെ ടെസ്റ്റ് കളിക്കുന്നുണ്ട്. ഹോം പോരാട്ടമാണെന്നത് അവര്‍ക്ക് കരുത്തു കൂട്ടുന്നു. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ ടെസ്റ്റില്‍ ഒരെണ്ണം ജയിച്ചാല്‍ തന്നെ ഒന്നോ, രണ്ടോ സ്ഥാനവുമായി പ്രോട്ടീസിനു ഫൈനല്‍ ഉറപ്പിക്കാം. പരമ്പര 1-1 എന്ന നിലയാണെങ്കില്‍ അവര്‍ക്ക് 61.11 ശതമാനം പോയിന്റ്. ഇതു മറികടക്കാന്‍ നിലവില്‍ സാധ്യതയുള്ള ടീമുകള്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ്.

ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്‍ പോരാട്ടത്തില്‍ രണ്ടും സമനിലയില്‍ അവസാനിച്ചാല്‍ അവര്‍ക്ക് 58.33 പോയിന്റാകും. പാകിസ്ഥാനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക 0-1നു തോറ്റാല്‍ അവര്‍ക്ക് ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകളുടെ ഫലം ആശ്രയിക്കണം. ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ രണ്ടില്‍ കൂടുതല്‍ ജയം നേടരുത്. ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ഒന്നില്‍ കൂടുതല്‍ ജയമോ സമനിലയോ സ്വന്തമാക്കാനും പാടില്ല.

ഓസ്‌ട്രേലിയ

ഇന്ത്യക്കെതിരെ 10 വിക്കറ്റിന്റെ ആധികാരികയ ജയം ഓസ്‌ട്രേലിയക്ക് നല്‍കുന്ന മൈലേജ് ചില്ലറയല്ല. ഇന്ത്യക്കെതിരെ 3 ഹോം ടെസ്റ്റുകളും അതു കഴിഞ്ഞാല്‍ ശ്രീലങ്കക്കെതിരെ 2 എവേ പോരാട്ടവും അവര്‍ക്കുണ്ട്. നിലവില്‍ രണ്ടാമതുള്ള ഓസീസ് ഇന്ത്യക്കെതിരായ പരമ്പര 3-2നാണ് നേടുന്നതെങ്കില്‍ പോലും ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റുകള്‍ തോറ്റാലും അവര്‍ക്ക് ഫൈനലിലെത്താം. മറിച്ച് ഇന്ത്യ 3-2നു ജയിച്ചാല്‍ ഓസീസിന് ശ്രീലങ്കക്കെതിരായ പോരാട്ടം നിര്‍ണായകം. ലങ്കക്കെതിരെ രണ്ട് ടെസ്റ്റുകളും ഓസ്ട്രേലിയ തോറ്റാല്‍ പാകിസ്ഥാന്‍- ദക്ഷിണാഫ്രിക്ക പോരാട്ടത്തിലെ ഫലം ആശ്രയിക്കേണ്ടി വരും.

ഇന്ത്യ

പെര്‍ത്ത് ടെസ്റ്റ് ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു നിന്ന ഇന്ത്യയുടെ അവസ്ഥ രണ്ടാം ടെസ്റ്റിലെ തോല്‍വിയോടെ ത്രിശങ്കുവിലായി. നിലവില്‍ കടുത്ത പരീക്ഷണമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ രണ്ട് ജയവും ഒരു സമനിലയും വേണം ഇന്ത്യക്ക് ഫൈനലിലെത്താന്‍. അങ്ങനെ സംഭവിച്ചാല്‍ രണ്ടാം സ്ഥാനക്കാരായെങ്കിലും ഫൈനലുറപ്പിക്കാം.

ഓസ്‌ട്രേലിയക്കെതിരായ പരമ്പര 3-2 എന്ന നിലയില്‍ നേടിയാലും 2-3നു വീണാലും ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയുടെ ഫലത്തെ ആശ്രയിക്കേണ്ടി വരും. മാത്രമല്ല ഓസ്‌ട്രേലിയ ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ രണ്ട് മത്സരങ്ങളും തോല്‍ക്കുകയും വേണം. ചുരുക്കത്തില്‍ ഇനിയുള്ള മൂന്ന് പോരാട്ടങ്ങള്‍ ഇന്ത്യക്ക് കഠിന പരീക്ഷയാണ്.

ശ്രീലങ്ക

നിലവില്‍ പട്ടികയില്‍ നാലാമതുള്ളത് ശ്രീലങ്കയാണ്. അവര്‍ക്ക് അടുത്ത പരമ്പര ഓസ്‌ട്രേലിയക്കെതിരെ. ഈ മത്സരത്തിലെ രണ്ട് ടെസ്റ്റുകള്‍ ജയിച്ചാലും ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളുടെ മത്സര ഫലം അനുകൂലമായി വരണം. ദക്ഷിണാഫ്രിക്ക പാകിസ്ഥാനോടു രണ്ട് മത്സരവും തോല്‍ക്കണം. ഇന്ത്യ 2-1നു ഓസീസിനെതിരെ പരമ്പര നേടുകയും വേണം. ലങ്കയ്ക്ക് നിലവില്‍ വിദൂര സാധ്യത മാത്രം. പാകിസ്ഥാനും നേരിയ സാധ്യത മാത്രമാണ് നില്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT