കളത്തിൽ പൊതുവെ ശാന്തത കൈവിടാത്ത താരമായാണ് മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ അറിയപ്പെടാറുള്ളത്. എന്നാൽ താരം ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വളിനെ മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിൽ നിന്നു തന്നെ പുറത്താക്കിയ സംഭവം അരങ്ങേറിയിട്ടുണ്ട്. 2022ലെ വെസ്റ്റ് സോൺ- സൗത്ത് സോൺ പോരാട്ടത്തിലാണ് സംഭവം. ജയ്സ്വാളിന്റെ കരിയർ തന്നെ തീർന്നു പോകാവുന്ന തരത്തിൽ വിഷയം മാറിയിരുന്നുവെന്നു വെളിപ്പെടുത്തുകയാണ് രഹാനെ ഇപ്പോൾ.
വെസ്റ്റ് സോൺ ക്യാപ്റ്റനായിരുന്നു രഹാനെ. സഹ താരമായ യശസ്വി ജയ്സ്വാൾ ഫീൾഡ് ചെയ്യുന്നതിനിടെ സൗത്ത് സോൺ താരം രവി തേജക്കെതിരെ തുടർച്ചയായി സ്ലഡ്ജിങ് നടത്തിയതാണ് രഹാനെയുടെ ഇടപെടലിനു കാരണമായത്. ഇരുവരും വാക്കേറ്റം തുടർന്നതോടെ രഹാനെ അംപയറോടു സംസാരിച്ചു. മത്സരത്തിന്റെ 50 ഓവറിലാണ് ഇരു താരങ്ങളും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നത്.
സാഹചര്യം തണുപ്പിക്കാൻ രഹാനെ ഉടൻ തന്നെ ഇടപെടുകയും ജയസ്വാളിനോടു സംസാരിക്കുകയും ചെയ്തു. എന്നാൽ ജയ്സ്വാൾ വീണ്ടും രവി തേജയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് ജയ്സ്വാളിനോട് ഗ്രൗണ്ടിൽ നിന്നു പുറത്തു പോകാൻ രഹാനെ ആവശ്യപ്പെട്ടത്. പിന്നാലെ താരം എന്തൊക്കെയോ പിറുപിറുത്തു മടങ്ങുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് രഹാനെ പറഞ്ഞത്
'മത്സരങ്ങൾ സ്ലഡ്ജിങ് സംഭവിക്കും. അതു കുറച്ചുകൂടി രസം നൽകുന്ന കാര്യവുമാണ്. എന്നാൽ അന്ന് സാഹചര്യം കൈവിടുമെന്നു എനിക്കു തോന്നി. ആ സമയത്ത് അദ്ദേഹത്തിന് എന്റെ പ്രവൃത്തി വിഷമം സൃഷ്ടിച്ചിട്ടുണ്ടാകും. പക്ഷേ കാര്യങ്ങൾ കൂടുതൽ വഷളായാൽ എന്ത് സംഭവിക്കുമെന്നു എനിക്ക് ഊഹിക്കാമായിരുന്നു. കളിക്കാർക്ക് വിലക്ക് കിട്ടുന്ന നിരവധി സംഭവങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഒരു അവസരം നഷ്ടപ്പെട്ടാൽ ചിലപ്പോൾ നമ്മുടെ കരിയർ തന്നെ അവസാനിച്ചേക്കും. രണ്ട് താരങ്ങളുടേയും നിയന്ത്രണം വിട്ടുപോകുമായിരുന്നു. അത്തരം ഒരു ഘട്ടത്തിൽ സഹ താരത്തെ തടയേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.'
അന്നത്തെ മാച്ച് റഫറി പറഞ്ഞ കാര്യവും രഹാനെ വെളിപ്പെടുത്തി- 'ഞാൻ അങ്ങനെയൊരു തീരുമാനം എടുക്കുമെന്നു മാച്ച് റഫറി കരുതിരുന്നില്ലെന്നു അദ്ദേഹം എന്നോടു പറഞ്ഞു. നാല് മത്സരങ്ങളിൽ നിന്നു ജയ്സ്വാളിനെ വിലക്കാനുള്ള ലെറ്റർ താൻ അപ്പോൾ തയ്യാറാക്കി വച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കത്ത് എന്നെ കാണിച്ചു. എന്നാൽ നിങ്ങൾ ജയ്സ്വാളിനോടു മത്സരത്തിനിടെ പുറത്തു പോകാൻ ആവശ്യപ്പെട്ടതോടെ ഞാൻ കത്ത് കീറിക്കളഞ്ഞു. എന്തായാലും അദ്ദേഹത്തിനു വിലക്ക് കിട്ടാഞ്ഞതിൽ എനിക്ക് വലിയ സന്തോഷമാണ് തോന്നിയത്. ഇന്ന് അദ്ദേഹം ഇന്ത്യക്കായി കളിക്കുന്നു. ഒരു പക്ഷേ അന്ന് വിലക്ക് കിട്ടിയിരുന്നെങ്കിൽ യശസ്വി ജയ്സ്വാൾ ഇന്ന് കളിക്കുമായിരുന്നോ എന്നു എനിക്ക് പറയാൻ സാധിക്കില്ല. അദ്ദേഹം മികച്ച താരമാണ്. എന്നാൽ അന്ന് കാര്യങ്ങൾ എങ്ങനെ വേണമെങ്കിലും മാറാമായിരുന്നു'- രഹാനെ വ്യക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റിലെ മുംബൈ ക്രിക്കറ്റിലേയും തന്റെ കരിയറിനു രഹാനെ ഈയടുത്താണ് തിരശ്ശീല ഇട്ടത്. താരം ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് ശ്രദ്ധേ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യുടെ സമീപകാല ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേര് സ്വർണ ലിപികളിൽ എഴുതിയിട്ടാണ് രഹാനെ തന്റെ ഐതിഹാസിക ക്രിക്കറ്റ് കരിയറിനു വിരാമമിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates