മുംബൈ: 2008ൽ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച ടീം തിരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആർപി സിങ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലും അഞ്ചും മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ ഇർഫാൻ പഠാനു പകരം അന്നത്തെ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനി ആർപി സിങ്ങിനായി വാദിച്ചുവെന്ന വെളിപ്പെടുത്തലാണ് വിവാദത്തിനു കാരണമായത്. അന്ന് ഏഴ് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കു ശേഷം ആർപി സിങ് കളിച്ചിരുന്നില്ല.
സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ പഠാനായി പിടിമുറുക്കിയപ്പോൾ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് ധോനി ഭീഷണിപ്പെടുത്തിയതായും അന്ന് അഭ്യൂഹമുണ്ടായി. ആർപി സിങ്ങിനായി ധോനി വാദിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും സെലക്ടർമാർ തിരഞ്ഞെടുത്തത് പഠാനെയായിരുന്നു. ആർപി സിങ്ങിനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങിയെന്ന റിപ്പോർട്ടുകൾ ധോനി അന്ന് തള്ളിയിരുന്നു.
സ്വന്തം നിലപാടിലും ബോധ്യങ്ങളിലും വെള്ളം ചേർക്കുന്നയാളല്ല ധോനിയെന്ന് ഈ വിഷയത്തിൽ പ്രതികരിക്കവെ ആർപി സിങ് വ്യക്തമാക്കി. തന്റെ പദ്ധതിക്ക് കൂടുതൽ യോജിച്ച ആളുകളെ സംരക്ഷിക്കുന്ന രീതി ധോനിക്കുണ്ട്. ടീം തിരഞ്ഞെടുപ്പ് വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് അന്ന് ഉടലെടുത്ത പ്രശ്നങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്നും ആർപി സിങ് പറഞ്ഞു.
അന്നത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇൻഡോറിൽ നടന്ന മത്സരത്തിൽ വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ഇത്തരം അവസരങ്ങളിൽ നമുക്കു രണ്ടോ മൂന്നോ അവസരം കൂടി കിട്ടുമെന്ന് ചിന്തിക്കുന്നത് സ്വാഭാവികമല്ലേ? പക്ഷേ, തനിക്കതിനുള്ള യോഗമുണ്ടായിരുന്നില്ല. ചിലർക്ക് അഞ്ച് അവസരം കിട്ടും. കൂടുതൽ ഭാഗ്യമുള്ളവർക്ക് 10 അവസരവും ലഭിക്കും. ഇതേ അവസ്ഥ പലതവണ തനിക്കുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രകടനം മോശമാകുമ്പോഴെല്ലാം അവർ എന്നെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാനയച്ചു. ചിലപ്പോൾ കളിക്കാരുടെ പ്രകടനം മോശമായാലും ടീമിനൊപ്പം നിന്ന് മികച്ച പരിശീലനം നേടാൻ ചിലരെ അനുവദിക്കാറുണ്ട്. ആഭ്യന്തര തലത്തിലേക്കു പോയാൽ പരശീലനത്തിന്റെ നിലവാരം വ്യത്യാസപ്പെട്ടിരിക്കും ആർപി സിങ് പറഞ്ഞു.
കളിയിൽ എന്തു മാറ്റം വരുത്തിയാലാണ് മെച്ചപ്പെടുക എന്നതിനെക്കുറിച്ച് ധോനിയുമായി സംസാരിച്ചിരുന്നു. ധോനിക്ക് സൗഹൃദം വേറെ, ഇന്ത്യൻ ക്യാപ്റ്റനെന്ന സ്ഥാനം വേറെ. ആ സമയത്ത് കൂടുതൽ മികച്ചയാളെന്നു തോന്നിയ വ്യക്തിയെ ധോനി പിന്തുണച്ചുവെന്നേ താൻ കരുതുന്നുള്ളൂ. ധോനി തന്റെ ബോധ്യങ്ങളിൽ വെള്ളം ചേർക്കില്ലെന്നത് വ്യക്തമാണ്.
വേഗവും സ്വിങ്ങും നഷ്ടപ്പെട്ടതുകൊണ്ടാകാം തനിക്ക് ടീമിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാതെ പോയത്. കൂടുതൽ മെച്ചപ്പെട്ട പ്രകടനം സാധ്യമായിരുന്നെങ്കിൽ ഒരുപക്ഷേ തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചേനെ. എന്തായാലും സംഭവിച്ച കാര്യങ്ങളിൽ ഖേദമില്ലെന്നും ആർപി സിങ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates