സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റിന്റെ ഭാഗം ഇടിച്ചിറങ്ങിയതിന്റെ ഫലമായി ചന്ദ്രന്റെ ഉപരിതലത്തില്‍ ഏകദേശം 60 അടി വീതിയും 12 അടി ആഴവുമുള്ള പുതിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ടാകാമെന്ന് നാസ ശാസ്ത്രജ്ഞര്‍. ഏകദേശം 4 ടണ്‍ ഭാരമുള്ളതും അഞ്ച് നില കെട്ടിടത്തിന്റെയത്ര വലിപ്പമുള്ളതുമായ റോക്കറ്റിന്റെ രണ്ടാം ഘട്ടമാണ് ബുധനാഴ്ച ചന്ദ്രനില്‍ തകര്‍ന്നു വീണത്. ചന്ദ്രന്റെ വടക്കന്‍ അര്‍ദ്ധഗോളത്തിലുള്ള ഐന്‍സ്റ്റീന്‍ ക്രേറ്ററിന് സമീപമാണ് റോക്കറ്റ് പതിച്ചത്. എന്നാല്‍ ഈ കൂട്ടിയിടി ഭൂമിക്ക് യാതൊരു ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്
മണിക്കൂറില്‍ 8,700 കിലോമീറ്റര്‍ (സെക്കന്‍ഡില്‍ 2.43 കിലോമീറ്റര്‍) വേഗതയിലായിരുന്നു ഫാല്‍ക്കന്‍ റോക്കറ്റിന്റെ യാത്ര. ഏകദേശം 3 ടണ്‍ ടിഎന്‍ടി സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുന്ന ശക്തിയോടെയാകും കൂട്ടിയിടി നടന്നിരിക്കുക. ചിലിയിലെ പാരനാല്‍ ഒബ്‌സര്‍വേറ്ററിയിലെ ടെലിസ്‌കോപ്പില്‍ കൂട്ടിയിടി നടന്ന സമയത്ത് ചന്ദ്രോപരിതലത്തിലെ വെളിച്ചത്തില്‍ ചില വ്യതിയാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂട്ടിയിടിയെ തുടര്‍ന്ന് പുറന്തള്ളപ്പെട്ട അവശിഷ്ടങ്ങളുടെ പ്രാഥമിക സൂചനയാണിതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.
നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്ററും ദക്ഷിണ കൊറിയയുടെ ഡനൂരി ബഹിരാകാശ പേടകവും റോക്കറ്റ് പതിച്ച സ്ഥലം നിരീക്ഷിക്കുന്നുണ്ട്. പുതിയ കുഴിയുടെ കൃത്യമായ ചിത്രങ്ങള്‍ ലഭിക്കാന്‍ ദിവസങ്ങള്‍ എടുത്തേക്കാം.
2025 ജനുവരി 15നാണ് ഫാല്‍ക്കന്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്. ഫയര്‍ഫ്‌ലൈ എയറോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് 1, ഐസ്‌പേസിന്റെ റെസിലിയന്‍സ് എന്നീ രണ്ട് ചാന്ദ്രപേടകങ്ങളെ വിക്ഷേപിക്കുകയായിരുന്നു ഇതിന്റെ ദൗത്യം. ഇതില്‍ ബ്ലൂ ഗോസ്റ്റ് ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയെങ്കിലും റെസിലിയന്‍സ് തകര്‍ന്നു വീഴുകയായിരുന്നു. ഈ പേടകങ്ങളെ ചന്ദ്രനിലേക്ക് നയിക്കാന്‍ സാധാരണയേക്കാള്‍ കൂടുതല്‍ ഇന്ധനവും ഊര്‍ജ്ജവും ആവശ്യമായിരുന്നതിനാല്‍ റോക്കറ്റിന്റെ രണ്ടാം ഘട്ടം ബഹിരാകാശത്ത് അനിയന്ത്രിതമായി ഒഴുകി നടക്കുകയായിരുന്നു.
സൗരപ്രവര്‍ത്തനങ്ങളും ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണ ബലവും കാരണം 18 മാസത്തെ സഞ്ചാരത്തിനൊടുവില്‍ ചന്ദ്രനിലേക്ക് ആകര്‍ഷിക്കപ്പെടുകയും കൂട്ടിയിടിയില്‍ കലാശിക്കുകയുമായിരുന്നു. സ്‌പേസ് എക്‌സ് ഇത് മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും അനിയന്ത്രിതമായ സാഹചര്യങ്ങള്‍ മൂലമാണ് സംഭവമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ കൂട്ടിയിടിയോടെ ചന്ദ്രനില്‍ അടിഞ്ഞുകൂടിയ മനുഷ്യനിര്‍മ്മിത അവശിഷ്ടങ്ങളുടെ എണ്ണം ഏകദേശം 3,000 ആയി ഉയര്‍ന്നു. ഇവയുടെ ആകെ ഭാരം 190 ടണ്‍ വരും.
1959ല്‍ സോവിയറ്റ് യൂണിയന്റെ ലൂണ 2 പതിച്ചതു മുതലാണ് ചന്ദ്രനിലെ മലിനീകരണം ആരംഭിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിലവില്‍ 46,000ലധികം ബഹിരാകാശ അവശിഷ്ടങ്ങള്‍ (ഏകദേശം 17,000 ടണ്‍) ഉണ്ടെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി വ്യക്തമാക്കുന്നത്. ഇത് ഭാവിയില്‍ കെസ്ലര്‍ സിന്‍ഡ്രോം പോലുള്ള അപകടകരമായ കൂട്ടിയിടികള്‍ക്ക് കാരണമായേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നാസയുടെ ആര്‍ട്ടെമിസ് പോലുള്ള ദൗത്യങ്ങളിലൂടെ മനുഷ്യന്‍ ചന്ദ്രനില്‍ സ്ഥിരതാമസമാക്കാന്‍ ഒരുങ്ങുമ്പോള്‍, ഇത്തരം അനിയന്ത്രിത റോക്കറ്റുകള്‍ ഭാവിയിലെ ശാസ്ത്ര ഉപകരണങ്ങള്‍ക്കും ബഹിരാകാശ പേടകങ്ങള്‍ക്കും മനുഷ്യജീവനും വലിയ ഭീഷണിയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates