

ന്യൂഡല്‍ഹി: സാങ്കേതികവിദ്യ വികസിക്കുന്നതിന് സമാന്തരമായി ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ എണ്ണവും ഉയരുന്നുണ്ട്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നവര്‍ വര്‍ധിച്ചത് അവസരമായി കണ്ടാണ് തട്ടിപ്പുകാര്‍ ഈ മേഖലയില്‍ കേന്ദ്രീകരിക്കുന്നത്. അതിനാല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ ഏറെ ജാഗ്രത വേണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
വാട്‌സ്ആപ്പിലും എസ്എംഎസ് ആയും വരുന്ന സന്ദേശങ്ങളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് പ്രധാനമായി നല്‍കുന്ന മുന്നറിയിപ്പ്. വ്യാജ സന്ദേശങ്ങളില്‍ വിശ്വസിച്ചാണ് പലരും കെണിയില്‍ വീഴുന്നത്. സമ്മാനം, ജോലി വാഗ്ദാനം തുടങ്ങിയ പേരുകളിലാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ആറ് സന്ദേശങ്ങള്‍ ചുവടെ:
1. സമ്മാനം ലഭിച്ചതായുള്ള സന്ദേശം:
സമ്മാനം ലഭിച്ചതായി വരുന്ന സന്ദേശങ്ങളില്‍ 99 ശതമാനവും തട്ടിപ്പ് ആകാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പണവും സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കാനാണ് പ്രധാനമായി ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നത്.
2. വ്യാജ തൊഴില്‍ ഓഫറുകള്‍:
ഇത് മറ്റൊരു തട്ടിപ്പ് രീതിയാണ്. വാട്‌സ്ആപ്പിലൂടെയും എസ്എംഎസിലൂടെയും ലഭിക്കുന്ന ജോലി ഓഫറുകളില്‍ ഒട്ടുമിക്കതും തട്ടിപ്പ് ആയിരിക്കും എന്ന കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. പ്രൊഫഷണല്‍ കമ്പനികള്‍ ആരും തന്നെ സാധാരണയായി ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാറില്ല. അതിനാല്‍ ഇത്തരത്തില്‍ വരുന്ന ജോലി ഓഫറുകളുടെ കെണിയില്‍ വീഴാതെ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
3. ബാങ്ക് അലര്‍ട്ട് മെസേജ്:
ലിങ്ക് വഴി കെവൈസി വിവരങ്ങള്‍ നല്‍കാന്‍ ബാങ്കിന്റെ പേരില്‍ വരുന്ന സന്ദേശങ്ങളും തട്ടിപ്പാണ്. അക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം തട്ടിപ്പുകാര്‍.
4. പര്‍ച്ചെയ്‌സുമായി ബന്ധപ്പെട്ട സന്ദേശം:
നടത്താത്ത പര്‍ച്ചെയ്‌സുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങളും സൂക്ഷിക്കണം. ഉപയോക്താവിനെ വിശ്വസിപ്പിക്കുന്ന തരത്തിലാണ് ഇത്തരം സന്ദേശങ്ങളുടെ ഉള്ളടക്കം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്
5. ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ അപ്‌ഡേറ്റുകള്‍:
ഒടിടി സബ്‌സ്‌ക്രിപ്ഷനുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങളും ശ്രദ്ധിക്കേണ്ടതാണ്. സൗജന്യ ഓഫറുകളുമായി വരുന്ന സന്ദേശങ്ങളുടെ പിന്നാലെ പോയാല്‍ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
6. ഡെലിവറി സന്ദേശങ്ങള്‍:
പാഴ്‌സല്‍ ഡെലിവറിയുമായി ബന്ധപ്പെട്ടാണ് മറ്റൊരു തട്ടിപ്പ്. പാഴ്‌സണ്‍ ഡെലിവറി ചെയ്യാന്‍ ഓണ്‍ലൈനില്‍ കമ്പനികളുടെ നമ്പര്‍ തെരയുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ തട്ടിപ്പുകാരുടെ അടുത്താണ് എത്തുക. പ്രമുഖ കമ്പനികളുടെ പ്രതിനിധികളാണ് എന്ന വ്യാജേനയാണ് ഇവര്‍ സമീപിക്കുക. കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം നമ്പര്‍ എടുക്കാന്‍ ശ്രദ്ധിക്കുക.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
