

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന എണ്ണവില സൃഷ്ടിച്ച പ്രതിസന്ധിയില്‍ വിമാന കമ്പനികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. 10,000 കോടി രൂപയുടെ വിമാന ഇന്ധന വില സ്ഥിരപ്പെടുത്തല്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വ്യോമഗതാഗത സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വിമാന യാത്രാനിരക്കുകളിലെ വലിയ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കുന്നതിനുമാണ് ഈ നീക്കം.
ഈ പദ്ധതി പ്രകാരം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 10,000 കോടി രൂപ വരെ പലിശരഹിതമായി മുന്‍കൂര്‍ പണം സര്‍ക്കാര്‍ നല്‍കും. ഇതുവഴി ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ആഭ്യന്തര-അന്തര്‍ദേശീയ സര്‍വീസുകള്‍ക്കായി നിയന്ത്രിത നിരക്കില്‍ വിമാന ഇന്ധനം വിതരണം ചെയ്യാന്‍ എണ്ണക്കമ്പനികള്‍ക്ക് സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ലിറ്ററിന് 60.50 രൂപയായിരുന്ന അന്താരാഷ്ട്ര വിമാന ഇന്ധന വില മെയ് മാസത്തില്‍ 142 രൂപയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ ധനസഹായം. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. വിലക്കയറ്റം രൂക്ഷമാകുന്ന സമയങ്ങളില്‍ ഇത് 60 ശതമാനം വരെയാകാറുണ്ട്.
പുതിയ ക്രമീകരണമനുസരിച്ച്, അന്താരാഷ്ട്ര ഇന്ധനവില നിശ്ചയിക്കപ്പെട്ട പരിധിയേക്കാള്‍ ഉയരുമ്പോള്‍ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും. ആഗോളതലത്തില്‍ ഇന്ധനവില കുറയുമ്പോള്‍ ഈ തുക എണ്ണക്കമ്പനികളില്‍ നിന്ന് തിരിച്ചുപിടിക്കുകയും 'കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ'യിലേക്ക് തിരികെ നിക്ഷേപിക്കുകയും ചെയ്യും.
പാകിസ്ഥാന്‍ തങ്ങളുടെ വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കിയതും പശ്ചിമേഷ്യന്‍ സംഘര്‍ഷവുമാണ് ഇന്ധനവില ഉയരാന്‍ കാരണമായതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ വിമാനക്കമ്പനികള്‍ക്ക് സ്ഥിരതയുള്ള ഇന്ധനവില ഉറപ്പാക്കാന്‍ ഈ ഫണ്ട് സഹായിക്കും. പ്രതിസന്ധി മാറുന്നതോടെ പങ്കാളികളായ എയര്‍ലൈനുകള്‍ ഈ തുക തിരിച്ചടയ്‌ക്കേണ്ടിവരും. യാത്രക്കാരെ അമിത ടിക്കറ്റ് നിരക്കില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates