

നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) വമ്പൻ കുതിപ്പുമായി കേരളം. ചരിത്രത്തിൽ ആദ്യമായി കേരളത്തിലേക്കുള്ള നിക്ഷേപം 3300 കോടി കടന്നു. കേരളത്തിലേക്കുള്ള വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) : 2024-25 ൽ ഇരട്ടിയിലധികം വർദ്ധിച്ച് 3,300 കോടി രൂപയായി, ഒരു വർഷം മുമ്പ് ഇത് 1,633.42 കോടി രൂപയായിരുന്നു.പഞ്ചാബിനെയും രാജസ്ഥാനെയും കടത്തിവെട്ടി ഇന്ത്യയിൽ ഒമ്പതാം സ്ഥാനത്താണിപ്പോൾ. രാജ്യത്ത് അകെ ലഭിച്ച നിക്ഷേപത്തിന്റെ 0.79 ശതമാനമാണ് കേരളത്തിന് കിട്ടിയത്.
കേന്ദ്ര സർക്കാരിന്റെ ആഭ്യന്തര വ്യവസായ പ്രോത്സാഹന വകുപ്പിന്റെ കണക്ക് പ്രകാരം 2024-25ൽ ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപം 4,21,929 കോടി രൂപയാണ്. ഇതിൽ 39.08 ശതമാനം, 1,64,875 കോടി രൂപ, നേടിയ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കർണാടക, 56,029.97 കോടി (13.28 ശതമാനം), ഡൽഹി 51,540.12 കോടി (12.22), ഗുജറാത്ത്, 47,947.23 കോടി (11.36), തമിഴ്‌നാട്, 31,102.71 കോടി (7.37) എന്നിവയാണ് മുൻപന്തിയിലുള്ള മറ്റ് സംസ്‌ഥാനങ്ങൾ. ആകെ ഏഴ് സംസ്ഥാനങ്ങൾക്ക് മാത്രമാണ് ഒരു ശതമാനത്തിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാനായത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലേക്കുള്ള എഫ് ഡി ഐ വരവിൽ സമ്മിശ്ര പ്രവണതയാണ് കാണിച്ചത്. കോവിഡ് മഹാമാരി മൂലം ആഗോളതലത്തിൽ നിക്ഷേപ പ്രവാഹം കുറഞ്ഞ 2020-21 ൽ സംസ്ഥാനത്തിന് 1,581 കോടി രൂപ ലഭിച്ചു. ആ വർഷം രാജ്യത്തേക്കുള്ള മൊത്തം നിക്ഷേപത്തിന്റെ 0.36% സംസ്ഥാനത്തിന്റേതായിരുന്നു. 2021-22 ൽ നിക്ഷേപങ്ങൾ 2,597 കോടി രൂപയായി (0.59% വിഹിതം) ഉയർന്നു, പക്ഷേ അടുത്ത വർഷം അത് 1,330.69 കോടി രൂപയായി (0.36% വിഹിതം) കുറഞ്ഞു. 2024, 2025 സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ യഥാക്രമം 1,633.42 കോടി രൂപയും (0.44% വിഹിതം) 3,330.27 കോടി രൂപയും (0.79% വിഹിതം) ആയി.
സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമാണ് എഫ് ഡി ഐ യിൽ ഉണ്ടായിട്ടുള്ള ഈ വർദ്ധനവെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. “മുൻനിര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തുക കുറവാണെങ്കിലും നമുക്ക് പ്രശംസനീയമായ വളർച്ച രേഖപ്പെടുത്താൻ കഴിഞ്ഞു. കേരളത്തിന് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള കഴിവുണ്ട്, അതിനായുള്ള പരിപാടികൾ സർക്കാർ ആവിഷ്കരിക്കുന്നുണ്ട്. ഗ്ലോബൽ കേപ്പബിലിറ്റി സെന്ററും( global capability centre ) ജീനോം സിറ്റിയും ഈ രംഗത്തെ നിരവധി സംരംഭങ്ങളിൽ പെടുന്നു,” അദ്ദേഹം ന്യൂ ഇന്ത്യൻ എക്സപ്രസ്സിനോട് പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി 2025 ലെ നിർദ്ദേശങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ സംസ്ഥാനത്തിന് കൂടുതൽ എഫ് ഡി ഐ ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാനത്തേക്ക് നിക്ഷേപങ്ങളുടെ പ്രധാന പങ്കും വന്നത് ഐടി മേഖലയിലാണ്. “ഐടി മേഖലയിൽ വലിയ നിക്ഷേപങ്ങളുണ്ടായിരുന്നു. പ്രമുഖ കമ്പനികളായ വെൻഷുർ, കൈസെമി, അർമാദ, ഡി സ്‌പേസ് എന്നിവ അവയിൽ ചിലതാണ്. രണ്ട് ഡസനിലധികം ആഗോള സ്ഥാപനങ്ങളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വരും വർഷങ്ങളിലെ ഇക്വിറ്റി ഇൻഫ്ലോയിൽ ഇത് പ്രതിഫലിക്കും, ”ഐടി സെക്രട്ടറി സാംബശിവ റാവു പറഞ്ഞു.
വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയുടെ ലഭ്യത പോലുള്ള അനുകൂലഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ, വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ കേരളത്തിന് വളരെയധികം സാധ്യതകളുണ്ടെന്ന് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. സി. വീരമണി പറഞ്ഞു. “ദേശീയ ജിഡിപിയിലും ജനസംഖ്യയിലും കേരളത്തിന്റെ പങ്ക് പരിഗണിക്കുമ്പോൾ, മൊത്തം വിദേശ നിക്ഷേപത്തിന്റെ കുറഞ്ഞത് 2% എങ്കിലും ആകർഷിക്കാൻ സംസ്ഥാനത്തിന് കഴിയണം,” അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates