

ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതോടെ സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തുന്നത്. ഈ മാറ്റം നിങ്ങളുടെ പോക്കറ്റിനെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് നോക്കാം.
1. സ്വർണവിലയിൽ പെട്ടെന്നുണ്ടായ വർദ്ധനവ്
ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയതോടെ വിദേശത്തുനിന്ന് എത്തുന്ന സ്വർണത്തിന് മേൽ 9 ശതമാനം അധിക നികുതിയാണ് വരുന്നത്. ഇതിന്റെ ആഘാതം നേരിട്ട് വിപണിയിൽ പ്രതിഫലിച്ചു. കേരളത്തിൽ പവൻ വില ഒറ്റയടിക്ക് 10,000 രൂപയ്ക്ക് മുകളിൽ വർദ്ധിച്ച് 1.23 ലക്ഷം രൂപ കടന്നു. ഇത് സാധാരണക്കാർക്ക് സ്വർണം വാങ്ങുന്നത് അപ്രാപ്യമായ ഒന്നാക്കി മാറ്റുന്നു.
2. വിവാഹ ആവശ്യങ്ങളും കുടുംബ ബജറ്റും
സ്വർണം വെറുമൊരു ആഭരണം മാത്രമല്ല, മക്കളുടെ വിവാഹ ആവശ്യങ്ങൾക്കായി സാധാരണക്കാർ കരുതിവെക്കുന്ന സമ്പാദ്യം കൂടിയാണ്. വിവാഹ സീസൺ മുന്നിൽ നിൽക്കെ ഉണ്ടായ ഈ വർദ്ധനവ് കുടുംബങ്ങളുടെ ബജറ്റ് പാളം തെറ്റിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് വലിയൊരു തുക അധികമായി കണ്ടെത്തേണ്ടി വരും. ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയും (Making Charges) 3% ജിഎസ്ടിയും കൂടി ചേരുമ്പോൾ വില ഇനിയും ഉയരും.
3. പഴയ സ്വർണം വിൽക്കുമ്പോഴുള്ള മാറ്റം
കൈവശമുള്ള പഴയ സ്വർണം മാറ്റി പുതിയ ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സാഹചര്യം ഗുണകരമായേക്കാം. വിപണിയിൽ വില കൂടിയതിനാൽ പഴയ സ്വർണത്തിന് മികച്ച മൂല്യം ലഭിക്കും. നിലവിലെ സാഹചര്യത്തിൽ പുതിയ സ്വർണം വാങ്ങുന്നതിന് പകരം പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്യുന്ന രീതിയിലേക്ക് ആളുകൾ മാറാൻ സാധ്യതയുണ്ട്.
4. നിക്ഷേപമെന്ന നിലയിലുള്ള സ്വർണം
സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് ഇടിഎഫ് (ETF) എന്നിവയിലേക്ക് മാറുന്നത് പരിഗണിക്കേണ്ടി വരും. ഭൗതികമായി സ്വർണം വാങ്ങി സൂക്ഷിക്കുന്നത് നികുതി ഭാരം കാരണം ലാഭകരമല്ലാതായി മാറാം.
5. കള്ളക്കടത്തും മറ്റ് ആശങ്കകളും
നികുതി വർദ്ധിക്കുന്നത് സ്വർണ കള്ളക്കടത്ത് സജീവമാക്കാൻ കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് സ്വർണ വിപണിയിൽ സുതാര്യത കുറയ്ക്കാനും വ്യാജ സ്വർണം വിപണിയിലെത്താനും ഇടയാക്കിയേക്കാം. അതിനാൽ സ്വർണം വാങ്ങുമ്പോൾ ബിഐഎസ് ഹാൾമാർക്കിംഗ് (BIS Hallmark) ഉറപ്പുവരുത്താൻ ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
എന്തുകൊണ്ട് സർക്കാർ ഈ നടപടി സ്വീകരിച്ചു?
ഇറാൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങൾ കാരണം ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടായതാണ് പ്രധാന കാരണം. ഇന്ത്യയിൽ സ്വർണം ഉൽപ്പാദിപ്പിക്കാത്തതിനാൽ, ഓരോ തവണ സ്വർണം ഇറക്കുമതി ചെയ്യുമ്പോഴും ഇന്ത്യയുടെ ഡോളർ പുറത്തേക്ക് ഒഴുകുന്നു. ഇത് തടയാനും രൂപയുടെ മൂല്യം സംരക്ഷിക്കാനുമാണ് കേന്ദ്ര സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചത്. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ഇതിന്റെ ഭാഗമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates