

ന്യൂഡല്‍ഹി: 26 റഫാല്‍ മറീന്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പിട്ടു. 63,000 കോടി രൂപയുടെ കരാര്‍ അനുസരിച്ച് 22 സിംഗിള്‍ സീറ്റര്‍ ജെറ്റുകളും നാല് ട്വിന്‍ സീറ്റര്‍ ട്രെയിനറുകളുമാണ് ഇന്ത്യയ്ക്ക് കൈമാറുക. 2031 ഓടേ ഡെലിവറി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
ഫ്‌ലീറ്റ് അറ്റകുറ്റപ്പണി, ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട്, ഉദ്യോഗസ്ഥ പരിശീലനം, ഘടകങ്ങളുടെ തദ്ദേശീയ നിര്‍മ്മാണം എന്നിവയും കരാറില്‍ ഉള്‍പ്പെടുന്നു. കേന്ദ്രസര്‍ക്കാരിന്റെ 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ ഭാഗമായി റഫാല്‍ കരാര്‍ മൂല്യത്തിന്റെ ഒരു ഭാഗം ഇന്ത്യയില്‍ നിക്ഷേപിക്കും. ഇന്ത്യയിലെ പ്രതിരോധ വ്യവസായമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓഫ്‌സെറ്റ് ഒബ്ലിഗേഷന്‍ കരാറില്‍ ഉള്‍പ്പെടുത്തിയത്.
ലോകത്തിലെ ഏറ്റവും നൂതനമായ നാവിക യുദ്ധവിമാനങ്ങളില്‍ ഒന്നായാണ് റഫാല്‍ മറീനെ വ്യാപകമായി കണക്കാക്കുന്നത്. നിലവില്‍ ഫ്രഞ്ച് നാവികസേനയ്ക്ക് മാത്രമേ ഈ ജെറ്റ് ഉള്ളൂ. കരുത്തുറ്റ ലാന്‍ഡിങ് ഗിയറുകള്‍,
ഫോള്‍ഡിങ് വിന്‍ഡ്‌സ്, കഠിനമായ സാഹചര്യങ്ങളെ നേരിടാന്‍ ശക്തിപ്പെടുത്തിയ അണ്ടര്‍കാരേജ്, ഡെക്ക് ലാന്‍ഡിങ്, ടെയില്‍ഹുക്കുകള്‍ എന്നിവയാണ് ഇതിന്റെ മറ്റു പ്രധാന ഫീച്ചറുകള്‍. വിമാനവാഹിനിക്കപ്പലുകളായ ഐഎന്‍എസ് വിക്രാന്തിലും ഐഎന്‍എസ് വിക്രമാദിത്യയിലും റഫാല്‍ വിന്യസിക്കും. കാലപ്പഴക്കം മൂലം നിലവിലുള്ള മിഗ്-29കെ യുദ്ധവിമാനങ്ങള്‍ക്കു പകരമായിട്ടാണ് റഫാല്‍ എം വരുക. രാജ്യത്തിന്റെ സമുദ്രശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കരാര്‍. കരാറിലൂടെ ഇന്ത്യയും ഫ്രാന്‍സുമായുള്ള തന്ത്രപ്രധാന ബന്ധം ഊട്ടിയുറപ്പിക്കാനും സാധിക്കും. നിലവില്‍ 36 റഫാല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
