

മോസ്‌കോ: സമുദ്ര വാണിജ്യ പാതകളിലെ സുരക്ഷാ ആശങ്കകളും സംഘര്‍ഷങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് റെയില്‍ പാത എന്ന വന്‍പദ്ധതിയുമായി റഷ്യന്‍ ഉപപ്രധാനമന്ത്രി മററ്റ് ഖൂസ്‌നൂലിന്‍ രംഗത്ത്. പരമ്പരാഗതമായി ഉപയോഗിക്കുന്ന കടല്‍പ്പാതകള്‍ നേരിടുന്ന പതിസന്ധികളാണ് റഷ്യയെ ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
യുക്രെയ്‌നുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് കരിങ്കടലില്‍ഡ്രോണ്‍ ആക്രമണങ്ങള്‍ കൂടിയത് റഷ്യന്‍ എണ്ണക്കപ്പലുകളുടെ യാത്ര തടസ്സപ്പെടുത്തുന്നുണ്ട്. പശ്ചിമേഷ്യന്‍ പ്രതിസന്ധി മൂലം ചെങ്കടല്‍, ബോസ്ഫറസ്, ഹോര്‍മുസ് എന്നീ പ്രധാന സമുദ്ര പാതകള്‍ സുരക്ഷിതമല്ലാതായി. നിലവില്‍ റഷ്യയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ ഇറാനിലെ ചബഹാര്‍ തുറമുഖം വഴിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ യുഎസ് ഉപരോധങ്ങളും മിഡില്‍ ഈസ്റ്റിലെ അസ്ഥിരതയും ഇതിന്റെ വേഗത കുറച്ചു.
മോസ്‌കോയില്‍ നിന്ന് തുടങ്ങി തെക്കോട്ട് നാല് രാജ്യങ്ങള്‍ കടന്ന് ഇന്ത്യയിലേക്കെത്തുന്നതാണ് റഷ്യ നിര്‍ദേശിച്ച പുതിയ റെയില്‍ ശൃംഖല. പദ്ധതി യാഥാര്‍ഥ്യമായാല്‍ കരയാല്‍ ചുറ്റപ്പെട്ട രാജ്യങ്ങളായ അഫ്ഗാനിസ്ഥാനും തുര്‍ക്ക്‌മെനിസ്ഥാനും വലിയ സാമ്പത്തിക പ്രയോജനം ലഭിക്കും. സാമ്പത്തികമായി ഏറെ ഗുണകരമാണെങ്കിലും രാഷ്ട്രീയമായി ഇത് നടപ്പിലാക്കാന്‍ വലിയ കടമ്പകളുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിടവും തര്‍ക്കങ്ങളും കാരണം പാകിസ്ഥാന്‍ വഴിയുള്ള ചരക്കുനീക്കം എളുപ്പമാകില്ല. താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളും സുരക്ഷാ ആശങ്കകളും നിലനില്‍ക്കുന്നു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും നൂതന റെയില്‍വേ ട്രാക്കുകള്‍ നിര്‍മിക്കുന്നതിന് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം ആവശ്യമാണെന്നതും വെല്ലുവിളി ഉയര്‍ത്തുന്ന ഘടകമാണ്. റഷ്യയുടെ നിര്‍ദ്ദേശത്തോട് ഇന്ത്യയോ പാകിസ്ഥാനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates