

ന്യൂഡൽഹി: ഇന്ത്യൻ കോർപ്പറേറ്റ് കമ്പനികളുടെ ഉന്നത മാനേജ്‌മെന്റ് പദവികളിലും ഡയറക്ടർ ബോർഡുകളിലും സ്ത്രീകളുടെ പ്രാതിനിധ്യം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി ക്രമമായി വർദ്ധിച്ചുവരുന്നതായി കേന്ദ്ര സർക്കാർ ലോക്‌സഭയിൽ വ്യക്തമാക്കി. വി.സി.കെ പ്രസിഡന്റും എം.പിയുമായ തോൽ തിരുമാവളവന്റെ ചോദ്യത്തിന് മറുപടിയായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ സഹമന്ത്രി റാവു ഇന്ദർജിത് സിംഗാണ് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ സഭയിൽ വെച്ചത്.
2026 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം സി.ഇ.ഒ, സി.എഫ്.ഒ, കമ്പനി സെക്രട്ടറി, മാനേജിംഗ് ഡയറക്ടർ, ജനറൽ മാനേജർ, ഹോൾ-ടൈം ഡയറക്ടർ തുടങ്ങിയ ഉന്നത മാനേജ്‌മെന്റ് തലങ്ങളിൽ 43,331 തസ്തികകളിലാണ് സ്ത്രീകളുള്ളത്. ഇതേ സ്ഥാനങ്ങളിൽ പുരുഷന്മാരുടെ എണ്ണം 2,08,772 ആണ്. മൊത്തം ഉന്നത മാനേജ്‌മെന്റ് പദവികളുടെ ഏകദേശം 17 ശതമാനമാണ് നിലവിൽ സ്ത്രീകളുടെ പ്രാതിനിധ്യം. 2022-23 കാലയളവിൽ ഉന്നത പദവികളിൽ 34,879 സ്ത്രീകൾ ഉണ്ടായിരുന്നിടത്ത് നിന്നാണ് 2025-26-ൽ ഇത് 43,331 ആയി ഉയർന്നത്. ഏകദേശം 24 ശതമാനത്തിന്റെ വളർച്ചയാണിത്. ഇതേ കാലയളവിൽ പുരുഷന്മാരുടെ എണ്ണത്തിലുണ്ടായ 12 ശതമാനം വളർച്ചയേക്കാൾ ഉയർന്ന നിരക്കാണിത്. എങ്കിലും ആകെ നിയമനങ്ങളുടെ എണ്ണത്തിൽ പുരുഷന്മാരുടെ നിയമനം 21,800-ലധികം ഉയർന്നപ്പോൾ സ്ത്രീകൾക്കിടയിൽ 8,452 തസ്തികകളുടെ വർദ്ധനവ് മാത്രമാണുണ്ടായത്.
കമ്പനികളുടെ ഡയറക്ടർ ബോർഡുകളിലും സമാനമായ വ്യത്യാസം പ്രകടമാണ്. ആകെയുള്ള ഡയറക്ടർ പോസ്റ്റുകളിൽ 29 ശതമാനം (10,36,694 തസ്തികകൾ) സ്ത്രീകളും 25,09,619 തസ്തികകൾ പുരുഷന്മാരുമാണ് വഹിക്കുന്നത്. 2022-23-ൽ 7,62,712 ആയിരുന്ന വനിതാ ഡയറക്ടർമാരുടെ എണ്ണത്തിൽ 35 ശതമാനത്തിലധികം വർദ്ധനവുണ്ടായി. ഭക്ഷ്യവസ്തുക്കളിൽ മൈക്രോ-നാനോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്താനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രത്യേക പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ പരിശോധനാ വിവരങ്ങൾ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്റാവു ജാദവ് മറ്റൊരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു.