

ഇന്ത്യൻ സിവിൽ സർവീസിൽ നിരവധി തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ. 2025 ജനുവരി 1 ലെ കണക്കനുസരിച്ച്, ഐ എഎസ്, ഐ പി എസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് എന്നീ മൂന്ന് അഖിലേന്ത്യാ സർവീസുകളിലുമായി 2,800-ലധികം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നാണ് കണക്ക്.
കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് ഐ എ എസ് തസ്തികയിലാണ്. കുറവ് ഐ പി എസ് തസ്തികയിലും.
ഇന്ത്യൻ ഉദ്യോഗസ്ഥമേഖലയിലെ ഏറ്റവും ഉയർന്ന തസ്തികയിൽ പെട്ട കേഡറുകളിലുള്ള മൂന്ന് ജോലികളിലാണ് ഇത്രയധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത്.
കേഡർ തിരിച്ചുള്ള ഒഴിവുകൾ ഇങ്ങനെയാണ്: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) 1,300 ഉം, ഇന്ത്യൻ പൊലീസ് സർവീസിൽ (ഐപിഎസ്) 505 ഉം, ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ (ഐഎഫ്എസ്) 1,029 ഉം ആണ്.കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
അഖിലേന്ത്യാ സർവീസുകളിലേക്കുള്ള അംഗീകൃത ജീവനക്കാരുടെ എണ്ണം, തസ്തികകളിലെ ഉദ്യോഗസ്ഥർ, കാറ്റഗറി തിരിച്ചുള്ള നേരിട്ടുള്ള നിയമനം എന്നിവയെക്കുറിച്ചുള്ള പുതിയ കണക്കുകളാണ് കേന്ദ്ര സർക്കാർ വ്യാഴാഴ്ച അറിയിച്ചത്. 2025 ജനുവരി 1-ലെ സിവിൽ ലിസ്റ്റ് പ്രകാരമുള്ള കണക്കുകളാണിത്.
അനുവദിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണവും തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണവും സംബന്ധിച്ച് സർക്കാർ നൽകിയ കണക്കുകൾ ഇങ്ങനെയാണ്: ഐഎഎസിൽ 6,877 ഉം ഐപിഎസിൽ 5,099 ഉം ഐഎഫ്എസിൽ 3,193 ഉം കേഡറുകളിൽ ഇന്ത്യയൊട്ടാകെ ഉള്ള അംഗീകൃത എണ്ണം. ഇതിൽ 2025 ജനുവരി 1 ലെ കണക്കനുസരിച്ച് 5,577 ഐഎഎസ് ഉദ്യോഗസ്ഥരും 4,594 ഐപിഎസ് ഉദ്യോഗസ്ഥരും 2,164 ഐഎഫ്എസ് ഉദ്യോഗസ്ഥരുമാണ് നിലവിൽ സർവീസിലുള്ളത്.
ഇതേ സമയം ഈ വർഷത്തെ അഖിലേന്ത്യാ സിവിൽ സർവീസിൽ ഈ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ 80 ഒഴിവുകളും ഐഎഎസ്. ഐപിഎസ്, ഇന്ത്യൻ ഫോറിൻ സർവീസ്, മറ്റ് കേന്ദ്ര സർവീസുകൾ എന്നിവയിലേക്കുമായി 993 ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates