

വനിതാ ശിശു വികസന വകുപ്പിന്റെയും തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 6നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളിൾ നിന്നും ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിച്ചു.
കലാ, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ, പ്രശസ്തിപത്രങ്ങൾ. കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളുണ്ടെങ്കിൽ ആയതിന്റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സിഡി, പെൻഡ്രൈവ്, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ്.
6-11 വയസ്, 12-18 വയസ് എന്നി രണ്ടു വിഭാഗങ്ങളിലായി ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിക്ക് പുരസ്‌കാരത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കും. 2025 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം ലഭിച്ച കുട്ടികളെയാണ് അവാർഡിന് പരിഗണിക്കുന്നത്.
പ്രധാൻമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ കരസ്ഥമാക്കിയ കുട്ടികളെ ഈ അവാർഡിന് പരിഗണിക്കുന്നതല്ല. കൂടാതെ ഒരു തവണ ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ച കുട്ടികളെയും പരിഗണിക്കുന്നതല്ല. ഒരു ജില്ലയിൽ നിന്ന് നാല് കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്.
സർട്ടിഫിക്കറ്റും പുരസ്‌കാരവും 25,000 രൂപയുമാണ് നൽകുന്നത്. അവാർഡിന് അപേക്ഷിക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ 10 വൈകീട്ട് 5 മണിക്ക് മുൻപായി അപേക്ഷ ഫോറവും വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.
സമയ പരിധിയും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്. വിശദ വിവരങ്ങൾ വകുപ്പിന്റെ www.wed.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കുന്നതാണ്. നിശ്ചിത തീയതിയ്ക്കകം ലഭിക്കാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്. കവറിന് പുറത്ത് 'ഉജ്ജ്വല ബാല്യം പുരസ്‌കാരം 2025' എന്ന് രേഖപ്പെടുത്തണം.
വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസ്, റോട്ടറി ജംഗ്ഷൻ, എസ്.ബി.ഐക്ക് എതിർവശം, പൂജപ്പുര, തിരുവനന്തപുരം-12. ഫോൺ: 0471-2345121.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates