ഐ ടി കമ്പനികൾക്ക് സാധാരണ ഡിഗ്രിക്കാരെ ആവശ്യമില്ലെന്നാണ് പൊതുവെയുള്ള ചിന്താഗതി. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവ് ഈ ചിന്താഗതി തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. കോഗ്നിസന്റ് എന്ന പ്രമുഖ ഐ ടി കമ്പനിയാണ് ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നത്. കമ്പനിയുടെ സി ഇ ഒ രവി കുമാർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബിരുദം പൂർത്തിയാക്കിയ യുവാക്കളെയാണ് കമ്പനി ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യയുടെ വരവോടെ ഐ ടി ഫീൽഡിലെ ജോലികൾ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന തരത്തിൽ എത്തിക്കഴിഞ്ഞു എന്നും ഫോർച്യൂൺ മാഗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ തൊഴിൽ അവസരങ്ങൾ കുറയുകയല്ല, മറിച്ച് വൻതോതിൽ വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്. “ഒരു ബിരുദം മാത്രമുള്ള വ്യക്തിയെ ജോലിയ്ക്ക് നിയമിച്ച ശേഷം ഈ ഫീൽഡുമായി ബന്ധപ്പെട്ട ടൂളുകൾ മാത്രം നൽകിയാൽ അയാളെ ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ആളാക്കി മാറ്റാന്‍ കഴിയും" രവി കുമാർ പറഞ്ഞു.
എ ഐ മനുഷ്യശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ്, അല്ലാതെ കമ്പനികളുടെ സ്ട്രാറ്റജി മാറ്റാനുള്ളതല്ല എന്നും 350,000 ജീവനക്കാരുള്ള ഐടി കൺസൾട്ടിംഗ് സ്ഥാപനത്തിന്റെ സി ഇ ഒ രവി കുമാർ പറയുന്നു.
തന്റെ കമ്പനിയിൽ ഐ ടി വിഷയങ്ങൾ പഠിച്ചവർക്ക് പുറമെ,ആർട്സ് കോളജിൽ നിന്ന് ബിരുദം നേടിയവർ മുതൽ ആന്ത്രോപോളജിസ്റ്റ്സ്, സോഷ്യോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, ജേർണലിസ്റ്റ് തുടങ്ങിയ വിഭാഗത്തിൽ നിന്നുള്ള ആളുകൾക്ക് വരെ നിയമനം നൽകുന്നുണ്ട്.
കാര്യങ്ങൾ അറിയാം എന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല, പകരം അത് കൃത്യമായി വിവേകത്തോടെ ഉപയോഗിച്ചാൽ മാത്രമേ മുന്നേറാൻ കഴിയുകയുള്ളു-കോഗ്നിസന്റ് സി ഇ ഒ പറഞ്ഞു.
വിദ്യാർത്ഥികൾ അവരുടെ ബഹുമുഖ കഴിവുകൾ വികസിപ്പിക്കാൻ ശ്രദ്ധിക്കണം. പ്രത്യകിച്ചും എ ഐ ഉപയോഗിച്ച് നിങ്ങൾ പഠിച്ച മേഖലയിലെ ഏറ്റവും ഉയർന്ന സാധ്യതകൾ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. ഉദാഹരണത്തിന് ബയോളജി വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് മരുന്നുകളുടെ ഉത്പ്പാദനം സംബന്ധിച്ച് പുതിയ കണ്ടു പിടിത്തങ്ങൾ നടത്താൻ കഴിയും. അത്തത്തിലുള്ള പല മാറ്റങ്ങളും വരുത്താൻ നമുക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പതിവ് പ്രവർത്തനങ്ങളും പ്രശ്നപരിഹാര ജോലികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഏറ്റെടുക്കും. അതേസമയം മനുഷ്യർ സൃഷ്ടിപരമായ ആശയങ്ങൾ, ആസൂത്രണം, പരിശോധന തുടങ്ങിയ ഘട്ടങ്ങളിൽ ആണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വരുക.
വരും വർഷങ്ങളിൽ കമ്പനികൾക്ക് പ്രശ്നങ്ങൾ പരിഹരിക്കുന്നവരെയല്ല പകരം പ്രശ്നങ്ങൾ കണ്ടെത്തുന്നവരെ (problem finders) ആണ് ആവശ്യം വരുക. മനുഷ്യരുടെ ആയുസ്സ് കൂടുമ്പോൾ അവരുടെ കഴിവുകളുടെ പ്രായം കുറയുകയാണ്, അതിനാൽ ഭാവിയിൽ തൊഴിലാളികൾക്ക് നിരവധി കരിയറുകൾ കൈകാര്യം ചെയ്യേണ്ടി വരും. അത് അനുസരിച്ച് സ്കിൽ വർധിപ്പിക്കാൻ എല്ലാവർക്കും കഴിയണമെന്നും സി ഇ ഒ രവി കുമാർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
