

കൊച്ചി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം കോഴിക്കോട് (IIM Kozhikode) കൊച്ചിയിൽ പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഒരു ബിസിനസ് സ്കൂൾ എന്നതിനപ്പുറം വിവിധ വിഷയങ്ങളിൽ ബിരുദ പഠനത്തിന് അവസരമൊരുക്കുമായാണ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഐഐഎം കോഴിക്കോട് ഡയറക്ടർ ദേബാശിഷ് ചാറ്റർജി വ്യക്തമാക്കി. പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും, കൊച്ചിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
" ഐഐഎം ഒരു സർവകലാശാലയാക്കി മാറ്റുകയാണ് എന്റെ കാഴ്ചപ്പാട്. പരമ്പരാഗത ബിസിനസ് സ്കൂളിനെക്കുറിച്ചല്ല ഞാൻ ചിന്തിക്കുന്നത്. പകരം വിവിധ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾ ഇവിടെ ഉണ്ടാകണം. മാനേജ്മെൻ്റ് പഠനമായിരിക്കും സർവകലാശാലയുടെ കാതൽ. എന്നാൽ അതോടൊപ്പം സൈക്കോളജി, ഡിജിറ്റൽ എന്റർപ്രൈസസ് തുടങ്ങിയ വിഷയങ്ങളും പഠിക്കാനുള്ള അക്കാദമിക് വേദിയായിരിക്കും കൊച്ചിയിലെ യൂണിവേഴ്സിറ്റി'' ദേബാശിഷ് ചാറ്റർജി പറഞ്ഞു
വിവിധ വിഷയങ്ങളിൽ ബിരുദ കോഴ്സുകൾ ഉൾപ്പെടുത്തി ആകും യൂണിവേഴ്സിറ്റി ആരംഭിക്കുക. ഇത് മറ്റ് സർവകലാശാലകളുമായി മത്സരിക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''ലോകത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉയർന്ന വിദ്യാഭ്യാസം വിദ്യാർഥികൾക്ക് ആവശ്യമാണ്. ആശയങ്ങൾ മാത്രം മുന്നോട്ടുവയ്ക്കുന്നതല്ല, യഥാർഥ സാഹചര്യങ്ങളിൽ ആവശ്യമായ അറിവും പ്രായോഗിക സമീപനവും വിദ്യാർഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ സംവിധാനമാണ് ഐഐഎം ലക്ഷ്യമിടുന്നത്'' അദ്ദേഹം പറഞ്ഞു.
'' കൊച്ചിയിൽ പദ്ധതി നടപ്പിലാക്കാനായുള്ള സ്ഥലം കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. നിരവധി സ്ഥലങ്ങൾ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ബോർഡ് ആണ് അന്തിമ തീരുമാനമെടുക്കേണ്ടത്," അദ്ദേഹം വ്യക്തമാക്കി. യൂണിവേഴ്സിറ്റിക്കായി സ്ഥലം തെരഞ്ഞെടുക്കുമ്പോൾ മികച്ച ഗതാഗത സൗകര്യമാണ് പ്രധാന മാനദണ്ഡങ്ങളിലൊന്ന്. വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലത്ത് സർവകലാശാല സ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പരിശോധന നടത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഇൻഫോപാർക്കും ഉൾപ്പെടുന്നുണ്ട് എന്നും ദേബാശിഷ് ചാറ്റർജി പറഞ്ഞു.
അടുത്തിടെ, കളമശ്ശേരിയിൽ ഐഐഎം കോഴിക്കോട് ക്യാംപസിന്റെ സെന്റർ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ബാച്ചിലർ ഇൻ മാനേജ്മെന്റ് സ്റ്റഡീസ് (BMS), എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം എന്നിവയാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇപ്പോൾ 112 വിദ്യാർഥികളാണ് ബിരുദ കോഴ്സിലുള്ളത്. 22 സംസ്ഥാനങ്ങളിൽ നിന്നായി 80,000 പേർ താൽപര്യം പ്രകടിപ്പിച്ചെങ്കിലും, ഒടുവിൽ 112 പേർക്കാണ് പ്രവേശനം നൽകിയത്.
കൊച്ചിയിൽ വരാനിരിക്കുന്ന യൂണിവേഴ്സിറ്റിയിൽ 1,000 വിദ്യാർഥികൾക്ക് പഠിക്കാൻ സൗകര്യം ഒരുക്കുകയും അതിലൂടെ രാജ്യത്തെ ഏറ്റവും വലിയ മാനേജ്മെന്റ് ബിരുദ പഠന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഡയറക്ടർ ദേബാശിഷ് ചാറ്റർജി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates