

കഴിഞ്ഞ കുറച്ചു കാലമായി നിലനിന്നിരുന്ന പ്രവണതകളെ മാറ്റിക്കൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ യു കെയെ തങ്ങളുടെ പുതിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി കാണുന്നുവെന്ന് കണക്കുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ വലിയ വളർച്ച ഉണ്ടായത് ഇന്ത്യയിൽ നിന്നാണ്.
ജൂൺ 2025 ൽ അവസാനിച്ച അക്കാദമിക് വർഷ കണക്കിനെ അടിസ്ഥാനമാക്കി ഹോം ഓഫീസ് ഡേറ്റാ പ്രകാരം 98,014 ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് യു കെയിൽ വിദ്യാഭ്യാസ വിസ ലഭിച്ചത്. ഇത് അവിടെയുള്ള ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണത്തിന് ഏതാണ്ട് തുല്യമാണ്, മാത്രമല്ല ഈ കാലയളവിൽ നൽകിയ മൊത്തം അന്താരാഷ്ട്ര വിദ്യാഭ്യാസ വിസകളുടെ പകുതിയോളം വരും.
അന്താരാഷ്ട്ര തലത്തിൽ വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിൽ പഠിക്കാനുള്ള സംവിധാനമൊരുക്കുന്ന കനേഡിയൻ വിദ്യാഭ്യാസ സാങ്കേതിക പ്ലാറ്റ്‌ഫോമായ അപ്ലൈബോർഡ് റിപ്പോർട്ട് പ്രകാരം യു കെയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നാണ്.
ഈ റിപ്പോർട്ട് പ്രകാരം ഈ വർഷത്തെ രണ്ടാം പാദത്തിൽ 15,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിൽ വിദ്യാഭ്യാസ വിസ ലഭിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 44% വർധനവാണിത്.
ഇന്ത്യൻ വിദ്യാർത്ഥികളിൽ കൂടുതൽ പേരും യു കെയിലേക്ക് പോകുന്നത് ബിരുദാനന്ത കോഴ്സുകൾക്കായാണ് 2025-ൽ, യു കെയിലെ വിദ്യാഭ്യാസ വിസ ലഭിച്ച ഇന്ത്യൻ വിദ്യാർത്ഥികളിൽ 81% പേരാണ് ഉന്നത പഠനത്തിനായാണ് അപേക്ഷിച്ചത്.
പുതിയ കോഴ്സുകൾ, ഗവേഷണ അവസരം, ആഗോളതലത്തിൽ ലഭിക്കുന്ന അംഗീകാരം കരിയർ കേന്ദ്രീകരിച്ചുള്ള അക്കാദമിക് പ്രോഗ്രാമുകൾ, പഠനാനന്തര ജോലി അവസരങ്ങൾ, എന്നിവയാണ് യുകെയിലെ വിദ്യാഭ്യാസരംഗം വിദ്യാർത്ഥികളെ ആകർഷിക്കാൻ കാരണമായി പറയുന്നത്.
അപ്ലൈബോർഡ് റിപ്പോർട്ട് അനുസരിച്ച്, യുകെയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസ അപേക്ഷയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ചില പുതിയ പ്രവണതകൾ കാണപ്പെടുന്നു.
2025 ലെ രണ്ടാം പാദത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി ഏകദേശം 63,000 വിദ്യാർത്ഥികൾ വിസയ്ക്ക് അപേക്ഷിച്ചു, ഇത് മുൻവർഷത്തേക്കാൾ 16 കൂടുതലായിരുന്നു. ഇതിൽ 56,000 ലേറെ പേർക്ക് വിസ ലഭിച്ചു, 2024 ലെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 24% വർദ്ധനവാണിത്.
എന്നാൽ, അപേക്ഷകളുടെ സൂക്ഷ്മപരിശോധന കർശനമാക്കിയതിനാൽ വിസ നിരസിക്കൽ തോത് ഒമ്പത് ശതമാനമായി ഉയർന്നു.ഇത് മുൻവർഷത്തേക്കാൾ മൂന്നിരട്ടി കൂടുതലാണ്.
ഇന്ത്യയ്ക്ക് പുറത്ത്, 2025 ലെ രണ്ടാം പാദത്തിൽ ദക്ഷിണേഷ്യയിലുടനീളം യുകെയിലേക്ക് വിദ്യാർത്ഥിവിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു.
വിദ്യാഭ്യാസ വിസയ്ക്ക് അപേക്ഷ നൽകിയ ദക്ഷിണേഷ്യൻ രാജ്യം നേപ്പാളാണ്.2024 ലെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം നാലിരട്ടി കൂടുതൽ അപേക്ഷകളാണ് നേപ്പാളിൽ നിന്നുണ്ടായതെന്ന് അപ്ലൈ ബോർഡ് റിപ്പോർട്ടിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
