ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന് ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽവച്ച് വൈശാഖിനെ കണ്ടിട്ടുണ്ടെന്നും ആ ഓർമകൾ ഇപ്പോഴും തന്റെ മനസിൽ മായാതെ നിൽക്കുന്നുണ്ടെന്നുമാണ് മോഹൻലാൽ കുറിച്ചത്. വൈശാഖിന്റെ അമ്മയുമായി ഫോണിൽ സംസാരിച്ചുവെന്നും താരം വ്യക്തമാക്കി. ഇന്ത്യയ്ക്കുവേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ നിറഞ്ഞിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
വൈശാഖിന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ
'കാശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരൻ വൈശാഖിൻ്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി . മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളിൽ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നു. എൻ്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികൾ. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു, ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു .'-മോഹൻലാൽ കുറിച്ചു
ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ വൈശാഖിന് വീരമൃത്യു
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂര്‍ ആശാന്‍മുക്ക് ശില്‍പാലയത്തില്‍ വൈശാഖ്(24) ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. വൈശാഖിന്റെ മൃതദേഹം ഡല്‍ഹിയില്‍നിന്ന് ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനായി മന്ത്രി കെ എന്‍ ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, ജില്ലാ കലക്ടര്‍, സേനാ അംഗങ്ങള്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടർന്ന് ജന്മനാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്തേക്ക് എത്തിച്ച് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates