'കല്യാണം കഴിഞ്ഞുവന്നപ്പോള്‍ അമ്മ കൊണ്ടുവന്നത് അമിതാഭ് ബച്ചന്റെ പോസ്റ്റര്‍, അച്ഛന് കുശുമ്പായി'; ഓര്‍മ പങ്കുവച്ച് രാജ്കുമാര്‍ റാവു

തന്റെ ഒപ്പമാണോ അതോ അമിതാഭിനൊപ്പമാണോ എന്നുവരെ അമ്മയോട് അച്ഛന്‍ ചോദിച്ചിട്ടുണ്ട്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ന്റെ അമ്മയ്ക്ക് അമിതാഭ് ബച്ചനോടുണ്ടായിരുന്ന ആരാധന തുറന്നു പറഞ്ഞ് രാജ്കുമാര്‍ റാവു. കോന്‍ ബനേക ക്രോര്‍പതിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഓര്‍മകള്‍ പങ്കുവെച്ചത്. ബിഗ് ബിയെ നേരിട്ടു കാണണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നെന്നും അത് സാധിച്ചുകൊടുക്കാന്‍ തനിക്കായില്ലെന്നും രാജ്കുമാര്‍ പറഞ്ഞു. എന്നാല്‍ ഇതിനു പകരമായി അമ്മ മരിച്ച ശേഷം അമ്മയ്ക്കുവേണ്ടി അമിതാഭ് ബച്ചന്‍ വിഡിയോ അയച്ചുതന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. 

അമ്മ വലിയ ആരാധിക

എന്റെ അമ്മ താങ്കളുടെ വലിയ ആരാധികയായിരുന്നു. അങ്ങയെ അമ്മ വളരെ അധികം സ്‌നേഹിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഗുഡ്ഗാവിലേക്ക് വന്നപ്പോള്‍ ആകെ കൊണ്ടുവന്ന ഒരേഒരു സാധനം അങ്ങയുടെ പോസ്റ്ററായിരുന്നുവെന്ന് അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. അമ്മ ആ പോസ്റ്റര്‍ അച്ഛന്റെ കിടപ്പുമുറിയില്‍ ഒട്ടിച്ചു. ഇതിന്റെ പേരില്‍ അച്ഛന് അരക്ഷിതബോധമുണ്ടായി. അറേഞ്ച് മാര്യേജായിരുന്നിട്ടും അമിതാഭ് ബച്ചന്റെ പോസ്റ്ററുമായി വന്നോ എന്ന രീതിയിലായിരുന്നു അച്ഛന്‍. തന്റെ ഒപ്പമാണോ അതോ അമിതാഭിനൊപ്പമാണോ എന്നുവരെ അമ്മയോട് അച്ഛന്‍ ചോദിച്ചിട്ടുണ്ട്. - രാജ്കുമാര്‍ റാവു പറഞ്ഞു. 

ബിഗ് ബിയെ കാണണം എന്ന ആഗ്രഹം സാധിക്കാതെ മടക്കം

ന്യൂട്ടന്‍ സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലാണ് അമ്മ ഇനി ഇല്ലെന്ന വാര്‍ത്ത എനിക്കു ലഭിക്കുന്നത്. അമ്മയ്ക്ക് ഒരിക്കലും മുംബൈയിലേക്ക് വരാനായിട്ടില്ല. പക്ഷേ ഒരിക്കലെങ്കിലും അങ്ങയെ കാണണമെന്ന് ആമ്മ പറയുമായിരുന്നു. അമ്മ മരിച്ചപ്പോള്‍ അമ്മയെ താങ്കളെ പരിചയപ്പെടുത്താനായില്ലല്ലോ എന്നോര്‍ത്ത് എനിക്കു വല്ലാതെ കുറ്റബോധം തോന്നി. അമ്മ മരിച്ച ആ രാത്രി തന്നെ അങ്ങയെ ബന്ധപ്പെട്ട് ഈ കാര്യം പറഞ്ഞു. അമ്മയ്ക്കുവേണ്ടി ഒരു വിഡിയോ എടുത്ത് അയക്കാമോ എന്ന് ചോദിച്ചു. ഒരിക്കലെങ്കിലും അമ്മയ്ക്ക് താങ്കളെ കാണണമെന്നുണ്ടായിരുന്നു, അതിനാല്‍ മറ്റാരെയും കാണിക്കെല്ലും അമ്മയുടെ ഫോട്ടോയ്ക്ക് മുന്‍പില്‍ പ്ലേ ചെയ്യാന്‍ വേണ്ടിയാണെന്നുമാണ് പറഞ്ഞത്. താങ്കള്‍ അപ്പോള്‍ തന്നെ അമ്മയ്ക്കുവേണ്ടി ഒരു വിഡിയോ അയച്ചു. ഞാനത് അമ്മയുടെ ഫോട്ടോയ്ക്ക് മുന്‍പില്‍ പ്ലേ ചെയ്തു. ചില കാര്യങ്ങള്‍കൊണ്ട് ആ വിഡിയോ എനിക്ക് നഷ്ടപ്പെട്ടു. ആ വിഡിയോ എവിടെയെന്ന് ആര്‍ക്കും അറിയില്ല. അത് താങ്കളും അമ്മയും തമ്മിലുള്ളതാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അങ്ങനെ ചെയ്തു തന്നതിന് നന്ദി- രാജ്കുമാര്‍ റാവു പറഞ്ഞു. 

2016ലാണ് രാജ്കുമാറിന്റെ അമ്മ കമലേഷ് യാദവ് മരിക്കുന്നത്. അമ്മയുടെ അഞ്ചാം ചരമവാര്‍ഷികത്തില്‍ താരം കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com