ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീനിവാസന് രോഗമുക്തി നേർന്ന് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി. ശ്രീനിവാസന്റെ ഏറെ ശ്രദ്ധേയമായ കഥാപാത്രമായ തട്ടാൻ ഭാസ്കരൻ എന്നാണ് രഘുനാഥ് പലേരി താരത്തെ അഭിസംബോധന ചെയ്തത്. "എന്‍റെ തട്ടാന്‍ ഭാസ്‍കരന്‍ ഇതും തട്ടും. ആരോഗ്യവാനായി അടുത്ത മാല പണിയും" എന്നാണ് അദ്ദേഹം കുറിച്ചത്.
രഘുനാഥ് പലേരി തിരക്കഥ എഴുതിയ പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് തട്ടാൻ ഭാസ്കരൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. തട്ടാന്‍ ഭാസ്‍കരന്‍ തട്ടിയോ എന്നത് ചിത്രത്തിലെ ഡയലോഗാണ്. നിരവധി ആരാധകരാണ് ശ്രീനിവാസന് രോഗസൗഖ്യം നേർന്നുകൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസനെക്കുറിച്ച് പല വ്യാജവാർത്തകളും പ്രചരിച്ചിരുന്നു. അതിനോട് ശ്രീനിവാസൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക് എന്നാണ് താരം ചിരിച്ചുകൊണ്ട് പറഞ്ഞത്. തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിങ്ങാണ് താരത്തിന്റെ പ്രതികരണം പങ്കുവച്ചത്. ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള സന്ദേശം വരുന്നതായി പറഞ്ഞപ്പോഴായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.
ഈ വാര്‍ത്ത കൂടി വായിക്കാം... 'ആദരാഞ്ജലി സന്ദേശം'; ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കേണ്ടെന്ന് ശ്രീനിവാസൻ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ