ചലച്ചിത്ര മേളയ്ക്കിടെ കണ്ടുമുട്ടി, ഇക്കുറി വിവാഹശേഷം നേരെ മേളയിലേക്ക്; സംവിധായകന്‍ പാമ്പള്ളിയുടേയും സുരഭിയുടേയും പ്രണയകഥ

ഐഎഫ്എഫ്കെയിലൂടെ വളർന്ന സൗഹൃദത്തിനൊടുവിൽ ഞായറാഴ്ചയാണ് ഇരുവരും വിവാഹിതരായത്
വിവാഹശേഷം ഐഎഫ്എഫ്കെ വേദിയിൽ എത്തിയ പാമ്പള്ളിയും സുരഭിയും/ ചിത്രം; ബിപി ദീപു
വിവാഹശേഷം ഐഎഫ്എഫ്കെ വേദിയിൽ എത്തിയ പാമ്പള്ളിയും സുരഭിയും/ ചിത്രം; ബിപി ദീപു

തിരുവനന്തപുരം; വിവാഹത്തിനു ശേഷം അവർ നേരെ എത്തിയത് ടാഗോർ തീയറ്ററിലെ ഐഎഫ്എഫ്കെ വേദിയിലേക്ക് ആയിരുന്നു. വിവാഹവേഷത്തിൽ ഡെലി​ഗേറ്റ് പാസും അണിഞ്ഞ് ഇരുവരും ഇറ്റാലിയൻ സിനിമയായ ലോർഡ് ഓഫ് ദി ആൻഡ്സ് കാണാൻ കയറി. സംവിധായകൻ സന്ദീപ് കുമാർ എന്ന പാമ്പള്ളിയുടേയും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ഉദ്യോഗസ്ഥയായ സുരഭിയുടേയും ദാമ്പത്യജീവിതം ഇവിടെ ആരംഭിക്കുകയാണ്. 

ഐഎഫ്എഫ്കെയിലൂടെ വളർന്ന സൗഹൃദത്തിനൊടുവിൽ ഞായറാഴ്ചയാണ് ഇരുവരും വിവാഹിതരായത്. വിവാഹവേഷത്തിൽ തന്നെ ടാഗോറിലെത്തിയ കല്യാണപ്പെണ്ണിനേയും ചെക്കനേയും ചലച്ചിത്ര അക്കാ‌‌ഡമി ചെയർമാൻ രഞ്ജിത്തും സെക്രട്ടറി സി.അജോയും ചേർന്ന് സ്വീകരിച്ചു. ഐ.എഫ്.എഫ്.കെ ലോഗോ പതിച്ച കേക്ക് മുറിച്ചതിനു ശേഷമാണ് സുരഭിയും പാമ്പള്ളിയും സിനിമയ്ക്ക് കയറിയത്. 

2016ലെ ഐഎഫ്എഫ്കെയിൽ വച്ചാണ് പാമ്പള്ളിയും സുരഭിയും പരിചയപ്പെടുന്നത്. ആർസിസിയിൽ അനസ്‌ത്യേഷ്യ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന സുരഭി ഒരേയൊരു അവധി ദിവസമായ ഞായറാഴ്ച സിനിമ കാണാനായി എത്തിയതായിരുന്നു അന്ന്. ടാ​ഗോർ തിയറ്ററിൽ സിനിമ കാണാൻ കയറിയ പാമ്പള്ളിക്ക് സുരഭിയുടെ അടുത്താണ് സീറ്റ് ലഭിച്ചത്. ഈ സമയത്ത് പാമ്പള്ളി സംവിധായകൻ അല്ല, കോഴിക്കോട് നിന്നെത്തിയ ഒരു ഡെലി​ഗേറ്റ് മാത്രം. സിനിമയോടുള്ള സ്നേഹം ഇരുവർക്കുമിടയിൽ നല്ലൊരു സൗഹൃദത്തിന് വഴിവെക്കുന്നു. പിന്നീട് ഇവർ വീണ്ടും കാണുന്നത് 2019ലെ ഐഎഫ്എഫ്കെയിൽ വച്ചാണ്. അപ്പോഴേക്കും ദേശിയ പുരസ്കാര ജേതാവായ സംവിധായകനായി മാറിയിരുന്നു പാമ്പള്ളി. 

2018ലാണ് പാമ്പള്ളിയുടെ 'സിൻജാർ' എന്ന സിനിമ പുറത്തിറങ്ങുന്നത്. ലക്ഷദ്വീപിലെ ഭാഷയായ ജസരിയിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച പുതുമുഖ ചിത്രത്തിനുള്ള ദേശിയ പുരസ്കാരം നേടി. 2019ലെ ഐഎഫ്എഫ്കെ കണ്ടുമുട്ടലിനു പിന്നാലെ ഇരുവരും വീട്ടുകാരുമായും അടുത്ത ബന്ധത്തിലായി. അനസ്തേഷ്യ ടെക്നീഷ്യനായ സുരഭിയാണ് പാമ്പള്ളിയുടെ അച്ഛന്റെ ചികിത്സയ്ക്ക് സഹായങ്ങൾ നൽകി.  കുറച്ചുനാൾ മുൻപ് പാമ്പള്ളിയുടെ അമ്മയാണ് വിവാഹാലോചന മുന്നോട്ടുവച്ചത്. അതിനാൽ പ്രണയവിവാഹമാണെന്നു പറയാനാവില്ലെന്നാണ് പാമ്പള്ളി പറയുന്നത്. ഒരു സിനിമ കണ്ട് ജീവിതം തുടങ്ങണമെന്നായിരുന്നു ഇരുവരുടേയും ആ​ഗ്രഹം. അതിനാലാണ് വിവാഹവേഷത്തിൽ തന്നെ ഐഎഫ്എഫ്കെ വേദിയിൽ എത്തിയത്. ഇന്ന് തന്റെ ആദ്യത്തെ ഹോളിവുഡ് ചിത്രം ഐഎഫ്എഫ്കെ വേദിയിൽ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് പാമ്പള്ളി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com