മാനനഷ്ടക്കേസിൽ നടൻ ജോണി ഡെപ്പിന് അനുകൂലമായി വന്ന വിധി റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടി ആംബർ ഹെഡ്. 43 പേജുള്ള രേഖയാണ് ആംബറിന്റെ അഭിഭാഷകൻ ഫെയർഫോക്സ് കൗണ്ടി കോടതിയിൽ സമർപ്പിച്ചു. വിധി വന്ന് ഒരുമാസം പിന്നിട്ടപ്പോഴാണ് ആംബർ ഹെഡിന്റെ നടപടി.
ജോണി ഡെപ്പ് നടിക്കെതിരെ നൽകിയ മാനനഷ്ട കേസിൽ 10 മില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്നു പറഞ്ഞു വന്ന വിധി സാധൂകരിക്കാൻ തെളിവുകളൊന്നുമില്ലെന്നാണ് ആംബറിന്റെ നിയമസംഘത്തിന്റെ വാദം. ആംബറിന് എതിരായ വിധി റദ്ദാക്കുകയോ പുതിയ വാദം കേൾക്കുകയോ വേണമെന്നാണ് ഫയർഫാക്സ് കൗണ്ടി സർക്യൂട്ട് കോർട്ട് ജഡ്ജിനോട് ആംബറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.
2018 ൽ വാഷിങ്ടൺ പോസ്റ്റിൽ ഗാർഹിക പീഡനത്തെക്കുറിച്ച് ഹേഡ് എഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് വഴിതുറന്നത്. താൻ ഗാർഹിക പീഡനത്തിന് ഇരയായി എന്ന ആംബറിന്റെ തുറന്നു പറച്ചിൽ ഡെപ്പിന് വൻ തിരിച്ചടിയായിരുന്നു. ഡെപ്പിനെ ഡിസ്‌നി അടക്കമുള്ള വമ്പൻ നിർമാണ കമ്പനികൾ സിനിമകളിൽനിന്ന് ഒഴിനാക്കുകയും പല സിനിമകൾ നഷ്ടപ്പെടുകയും ചെയ്തു. വ്യക്തിപരമായും കരിയറിലുമുണ്ടായ ഈ തിരിച്ചടികൾക്കു പിന്നാലെയാണ് ആംബറിനെതിരെ ഡെപ്പ് 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് നൽകുന്നത്.
ഡെപ്പ് തനിക്കെതിരേ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടെങ്കിലും അത് കോടതി നിരസിച്ചു. കൂടാതെ ഡെപ്പിന്റെ കരിയറിലുണ്ടായ തകർച്ചയ്ക്ക് കാരണം ആംബറിന്റെ ലേഖനമാണെന്ന് കണ്ടെത്തുകയും ചെയ്തു. ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിൽ ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നൽകണമെന്നാണ് യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി വിധിച്ചത്. ആംബർ ഹേർഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരം നൽകണമെന്നും അന്ന് കോടതി വിധിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ