ക്ഷമാപണം നടത്തിയിട്ടും വിവാദം തുടരുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളേക്കുറിച്ചുള്ള രംഗം പൂർണമായി ഒഴിവാക്കാൻ കടുവയുടെ അണിയറ പ്രവർത്തകർ. ഇതിനായി സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് ജിനു എബ്രഹാമും ഇന്ന് സെൻസർബോർഡിനെ സമീപിക്കും.
ഷാജി കൈലാസും പൃഥ്വിരാജും സംഭവത്തിൽ ക്ഷമാപണം നടത്തിയെങ്കിലും വിവാദം അവസാനിക്കാതിരുന്നതോടെയാണ് രംഗം പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചത്. ഓരോ രംഗം മാറ്റണമെങ്കിലും സെൻസർ ബോർഡിന്റെ അനുമതി വേണം എന്നാണ് ചട്ടം. ഇന്ന് തന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ ഇന്ന് വൈകീട്ടോടെ തന്നെ ആ ഭാഗം ഒഴിവാക്കിയ രീതിയിൽ തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കാനാകും.
സിനിമയിൽ വിവേക് ഒബ്‍റോയ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തോട് പൃഥ്വിരാജിന്റെ നായക കഥാപാത്രം നടത്തുന്ന ഡയലോഗാണ് വിവാദമായത്. നമ്മൾ ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നയിരുന്നു ഡയലോഗ്. സോഷ്യൽ മീഡിയയിൽ ഇത് ചർച്ചയായതോടെ കൈപ്പിഴയാണെന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്നും ഷാജി കൈലാസ് അഭ്യർത്ഥിച്ചിരുന്നു. തെറ്റു പറ്റിയെന്ന് പൃഥ്വിരാജും സമ്മതിച്ചു. എന്നാൽ ഈ രംഗം സിനിമയിൽ തുടരുന്നതു വരെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നേരെയുള്ള അധിക്ഷേപം തുടരുമെന്ന് നിരവധി പേർ ആരോപിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ