നഞ്ചിയമ്മയ്ക്ക് ദേശിയ പുരസ്കാരം ലഭിച്ചതിനെ വിമർശിച്ചുകൊണ്ടുള്ള പിയാനിസ്റ്റ് ലിനു ലാലിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. നിരവധി പേരാണ് ലിനുവിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. വിഡിയോയ്ക്ക് താഴെ സംഗീത സംവിധായകൻ അൽഫോൺസ് ജോസഫിന്റെ കമന്റാണ് ഇപ്പോൾ വൈറലാവുന്നത്. നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല എന്നാണ് അൽഫോൺസ് കുറിച്ചത്.
'ഞാൻ നഞ്ചിയമ്മയുടെ കൂടെ നിൽക്കുന്നു. അവരെ മികച്ച ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവർഡ് ജൂറിയെ പിന്തുണക്കുകയാണ്. സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല. ഞാൻ ഉദ്ദേശിച്ചത് വർഷങ്ങളുടെ പരിശീലനമോ പഠന കാര്യങ്ങളോ അല്ല, മറിച്ച് നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും നിങ്ങൾ എന്താണ് നൽകിയത് എന്നതാണ് പ്രധാനം. ഇതാണ് എന്റെ കാഴ്ചപ്പാട്'- അൽഫോൺസ് ജോസഫ് കുറിച്ചു.
പുരസകാര പ്രഖ്യാപനത്തിനു പിന്നാലെയാണ് വിമർശനവുമായി ലിനു ലാൽ രംഗത്തെത്തിയത്. ചെറുപ്പം മുതല്‍ സംഗീതത്തെ ജീവിതമായി കാണുന്ന നിരവധി പേരുണ്ടെന്നും അവര്‍ക്കാണ് പുരസ്‌കാരം നല്‍കേണ്ടിയിരുന്നത് എന്നാണ് ലിനു പറഞ്ഞത്. ഒരു മാസം കൊടുത്താലും സാധാരണ ഒരു ഗാനം പഠിച്ചു പാടാന്‍ നഞ്ചമ്മയ്ക്ക് സാധിക്കില്ല. നഞ്ചമ്മയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം സംഗീതത്തെ ജീവിതമായി കാണുന്നവര്‍ക്ക് ഇന്‍സല്‍ട്ടായി തോന്നുമെന്നും വിഡിയോയില്‍ പറയുന്നു. അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിന് പ്രത്യേക ജൂറി പരമാര്‍ശമായിരുന്നു നഞ്ചമ്മയ്ക്ക് നല്‍കേണ്ടിയിരുന്നതെന്നും ലിനു പറയുന്നു. ഹരീഷ് ശിവരാമകൃഷ്ണൻ, ബിജിപാൽ ഉൾപ്പടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ