'റോളക്സിന്' ലക്ഷങ്ങളുടെ റോളക്സ് സമ്മാനിച്ച് 'വിക്രം', ചിത്രങ്ങൾ വൈറൽ

സൂര്യ തന്നെയാണ് ഉലകനായകന്റെ സ്പെഷ്യൽ ​ഗിഫ്റ്റിനെക്കുറിച്ച് ആരാധകരോട് വ്യക്തമാക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വിക്രം സിനിമ സൂപ്പർഹിറ്റായി മുന്നേറുന്നതിനിടെ ചിത്രത്തിൽ അതിഥി താരമായി എത്തിയ സൂര്യയ്ക്ക് സമ്മാനവുമായി കമൽഹാസൻ. ലക്ഷങ്ങൾ വിലമതിക്കുന്ന റോളക്സ് വാച്ചാണ് സമ്മാനമായി നൽകിയത്. സൂര്യ തന്നെയാണ് ഉലകനായകന്റെ സ്പെഷ്യൽ ​ഗിഫ്റ്റിനെക്കുറിച്ച് ആരാധകരോട് വ്യക്തമാക്കിയത്. 

ഇത്തരത്തിലുള്ള നിമിഷങ്ങളാണ് ജീവിതം മനോഹരമാക്കുന്നത്. നിങ്ങളുടെ റോളക്സിന് നന്ദി അണ്ണാ.- എന്ന അടിക്കുറിപ്പിലാണ് കമല്‍ഹാസൻ വാച്ച് സമ്മാനിക്കുന്ന ചിത്രങ്ങൾ സൂര്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സംവിധായകൻ ലോകേഷ് കനകരാജും ഇവർക്കൊപ്പമുണ്ടായിരുന്നു. വിക്രമിന്റെ ക്ലൈമാക്സ് സീനിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. റോളക്സ് എന്ന കൊടുംകുറ്റവാളിയായുള്ള താരത്തിന്റെ പ്രകടനം മികച്ച കയ്യടിയാണ് നേടുന്നത്. 

ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ കമൽഹാസനൊപ്പം സൂര്യയാവും പ്രധാന വേഷത്തിൽ എത്തുക. ചിത്രത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞുകൊണ്ട് കമൽഹാസൻ തന്നെയാണ് ഇത് വ്യക്തമാക്കിയത്. ‘അവസാന മൂന്ന് മിനിറ്റ് വന്ന് തിയറ്ററില്‍ വലിയ കയ്യടി വാങ്ങിയ എന്റെ സഹോദരന്‍ സൂര്യ എന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നത്. അതിന് നന്ദി പറയുന്നില്ല. അടുത്ത സിനിമയില്‍ ഞങ്ങള്‍ മുഴുവന്‍ സമയവും ഒന്നിച്ചുണ്ടാകുന്നതായിരിക്കും എന്നാണ് കമൽഹാസൻ പറഞ്ഞത്. 

ചിത്രം മികച്ച വിജയമായതോടെ സംവിധായകൻ ലോകേഷിനും കമൽഹാസൻ സമ്മാനം നൽകിയിരുന്നു. ലോകേഷ് കനകരാജിന് ലക്സസ് ഇഎസ് 300 എച്ച് എന്ന ആഡംബര കാറും 13 സഹസംവിധായകർക്ക് അപ്പാച്ചെ 160 ആർടിആർ ബൈക്കും കമൽ സമ്മാനമായി നൽകിയത്. ലോകേഷിന് പുതിയ കാറിന്റെ താക്കോൽ കമൽ സമ്മാനിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘നന്ദി ആണ്ടവനേ’ എന്ന ക്യാപ്ഷനോടെ കാറിന്റെ ചിത്രവും ലോകേഷ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലെക്സസ് കാറുകളോടു ഭ്രമമുള്ള കമൽ ആദ്യമായാണ് അത്തരത്തിലൊന്ന് ഒരാൾക്ക് സമ്മാനമായി നൽകുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com