വാഷിങ്ടൺ; ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും മുൻ ഭാര്യയുമായ ആംബർ ഹെഡ്. ലൈംഗികമായി ആക്രമിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നുമാണ് താരത്തിന്റെ ആരോപണം. ഇരുവരും തമ്മിലുള്ള മാനനഷ്ടക്കേസിന്റെ വിചാരണയ്‌ക്കിടെയാണ് ജോണി ഡെപ്പിനെതിരെ ആംബറിന്റെ വെളിപ്പെടുത്തൽ. പൊട്ടിക്കരഞ്ഞുകൊണ്ട് ആംബർ താൻ നേരിട്ട ക്രൂരതകൾ കോടതിയിൽ വിവരിച്ചത്.
2015 ലാണ് ജോണി ഡെപ്പും ആംബർ ഹെഡും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴാണ് ഡെപ്പിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നത്. പൊട്ടിയ കുപ്പി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് ആംബർ പറഞ്ഞത്.
2015 മാർച്ചിൽ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലായിരുന്നപ്പോഴാണ് സംഭവമുണ്ടായത്. ജോണി ഡെപ്പ് മദ്യപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം തുടങ്ങിയതെന്നും ആംബർ ഹെഡ് പറഞ്ഞു. ‘‘ഡെപ്പുമായുള്ള തർക്കത്തിനിടെ മദ്യക്കുപ്പിയെടുത്ത് ഞാൻ നിലത്തടിച്ച് പൊട്ടിച്ചു. ഇതിൽ കുപിതനായ ഡെപ്പ് മറ്റൊരു കുപ്പിയെടുത്ത് എനിക്കുനേരെ എറിഞ്ഞു. ഭാഗ്യവശാൽ അത് എന്റെ ദേഹത്തു കൊണ്ടില്ല. ഇതിനിടെ ഒരു കുപ്പിയെടുത്ത് തല്ലിപ്പൊട്ടിച്ച് അത് എന്റെ കഴുത്തിനോടു ചേർത്ത് പിടിച്ച് ഡെപ്പ് ഭീഷണിപ്പെടുത്തി. എന്റെ മുഖം വികൃതമാക്കുമെന്നായിരുന്നു ഒരു ഭീഷണി. ഞാൻ അയാളുടെ ജീവിതം നശിപ്പിച്ചെന്ന് അലറിവിളിച്ചാണ് പൊട്ടിയ കുപ്പി കഴുത്തിനുനേരെ പിടിച്ചത്’ – ആംബർ ഹെഡ് പറഞ്ഞു. ഡെപ്പ് തന്റെ നൈറ്റ് ഗൗൺ വലിച്ചുകീറി കുപ്പികൊണ്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നും ആംബർ വെളിപ്പെടുത്തി.
എന്നാൽ താൻ ഒരിക്കലും ആംബർ ഹെഡിനെ ഉപദ്രവിച്ചിട്ടില്ലെന്നാണ് ജോണി ഡെപ്പ് പറഞ്ഞത്. ഭാര്യയെ തല്ലുന്നവനായി മാധ്യമങ്ങള്‍ ചിത്രീകരിച്ചു. എനിക്ക് വേണ്ടി സംസാരിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ. എന്റെ കുടുംബത്തിന് വേണ്ടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. ഹേഡിനെയെന്നല്ല, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ഒരു സ്ത്രീയെ തല്ലിയിട്ടില്ലെന്നും ഡെപ്പ് പറഞ്ഞു. ആംബറിനെതിരെ ഗുരുതര ആരോപണങ്ങളും ഡെപ്പ് ഉന്നയിച്ചു. ആംബർ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും തന്നോടുള്ള വൈരാഗ്യത്തിന് കിടക്കയില്‍ ഹേഡ് മല വിസര്‍ജ്ജനം നടത്തിയെന്നും ഡെപ് ആരോപിച്ചു.
ആംബർ ഹെഡ് വാഷിങ്ടൻ പോസ്റ്റിൽ എഴുതിയ ലേഖനമാണ് കേസിന് ആസ്പദമായത്. താൻ ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണ് എന്നാണ് ആംബർ എഴുതിയത്. ഇതിനു പിന്നാലെ ജോണി ഡെപ്പാണ് 50 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. തുടർന്ന് ജോണി ഡെപ്പിനെതിരെ പരാതിയുമായി ആംബർ ഹെഡും കേസ് ഫയൽ ചെയ്തു. ഡെപ്പ് തുടർച്ചയായി ശാരീരികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കി 100 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ആംബർ ഹെഡിന്റെ പരാതി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates