ഉണ്ണിരാജ് എത്തുന്നു; കട്ടൗട്ട്, ബാനർ; സെലിബ്രിറ്റി ജോലിക്കാരന് സ്വീകരണമൊരുക്കാൻ ഹോസ്റ്റൽ 

സെലിബ്രിറ്റി കൂടിയായ അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് 45 കുട്ടികളും ജീവനക്കാരും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാസർകോട്: നടൻ ഉണ്ണിരാജിന്റെ ജോലി പ്രവേശം കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. വിദ്യാനഗർ നെലക്കള പട്ടികജാതി വികസന വകുപ്പിന്‌ കീഴിലുള്ള ആൺകുട്ടികളുടെ ഗവ. പോസ്റ്റ്‌ മെട്രിക് ഹോസ്റ്റലിൽ സ്കാവഞ്ചറയാണ് ഉണ്ണി രാജ് ജോലിയിൽ പ്രവേശിക്കുന്നത്. ഹോസ്റ്റലിലെ താമസക്കാർ ഇപ്പോൾ കാത്തിരിപ്പിലാണ്. 

സെലിബ്രിറ്റി കൂടിയായ അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് 45 കുട്ടികളും ജീവനക്കാരും. മുഖ്യാതിഥിയായും ഉദ്ഘാടകനായുമൊക്കെ എത്തിയിരുന്ന നടൻ ഉണ്ണിരാജ് ഇനി ഇവിടേക്ക് വരുന്നതിന്റെ ആവേശത്തിലാണ് ഹോസ്റ്റലിലുള്ളവർ.

ആദ്യമായാണ് ഉണ്ണിരാജ് ഈ ഹോസ്റ്റലിലേക്ക് വരുന്നത്. അദ്ദേഹത്തിന് സ്വീകരണം കൊടുക്കണമെന്നും ബാനറും കട്ടൗട്ടുമൊക്കെ വെച്ച് ആഘോഷമാക്കണമെന്നും ചിലർ. എന്നാൽ അദ്ദേഹം ജോലിക്ക്‌ വരുന്നതാണെന്നും അതിനെ വലിയ സംഭവമാക്കേണ്ടെന്നും മറുപക്ഷം. രണ്ട് ദിവസമായി ഇവിടത്തെ പ്രധാന ചർച്ച ഉണ്ണിരാജ് തന്നെയാണെന്ന്‌ ഹോസ്റ്റലിലെ സ്റ്റ്യുവാർഡായ പയ്യന്നൂർ കാങ്കോലിലെ സിവി ധനേഷ് പറയുന്നു. 

ജോലിക്കുള്ള ഉത്തരവ് കിട്ടുന്നതിന് മുൻപ്‌ ഏറ്റുപോയ കാര്യങ്ങൾ ചെയ്തു തീർത്ത് 15നു ശേഷം ഇവിടെ ജോലിക്ക് ഹാജരാകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉണ്ണിരാജ് പറഞ്ഞു.

ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിറങ്ങിയ ശേഷം പ്രശസ്തരായവർ ഒട്ടേറെയുണ്ട്. സംവിധായകനായ പ്രശോഭ് ബാലൻ, സംഗീതസംവിധായകൻ ജയകാർത്തി തുടങ്ങിയവർ ഇവിടെ താമസിച്ച്‌ പഠിച്ചവരാണ്. എന്നാൽ ഇവിടേക്ക് സെലിബ്രിറ്റിയായ ഒരു ജോലിക്കാരൻ എത്തുന്നത് ആദ്യമായാണ്.

ഇതിനു മുമ്പ് ഈ തസ്തികയിലുണ്ടായിരുന്നത് കാസർകോട്ടുകാരനായ അബ്ദുൾ മജീദാണ്. മൂന്ന് മാസം മുൻപ്‌ ആരോഗ്യ വകുപ്പിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ് ഈ തസ്തികയിൽ ഒഴിവു വന്നത്. 37 വർഷമായി ഈ ഹോസ്റ്റൽ തുടങ്ങിയിട്ട്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com