ഛായാഗ്രാഹകൻ പപ്പുവിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി സിനിമാപ്രവർത്തകരാണ് പപ്പുവിന് അന്ത്യാജ്ഞലികൾ അർപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് സംവിധായകൻ ലാൽ ജോസ് പങ്കുവച്ച പപ്പുവിനെക്കുറിച്ചുള്ള ഓർമകളാണ്. രസികന്റെ സെറ്റിൽ വച്ചാണ് പപ്പുവിനെ പരിചയപ്പെട്ടത് എന്നാണ് ലാൽ ജോസ് പറയുന്നത്. അന്നു മുതൽ പപ്പു സുഹൃത്താണ്. പപ്പുവിനൊപ്പം പൂർണ്ണമായും ഒരു പടം എന്ന വിചാരം മാത്രം നിറവേറാതെ പോയെന്നും അദ്ദേഹം കുറിച്ചു.
ലാൽ ജോസിന്റെ കുറിപ്പ് വായിക്കാം
വായനിറയെ മുറുക്കാനും മുഖം നിറയെ ചിരിയും. ക്യാമറാമാൻ രാജീവ് രവിയുടെ സംഘത്തിലെ നിശബ്ദനും നിസംഗനുമായ ആ ചെറുപ്പക്കാരനെ ഞാൻ പരിചയപ്പെടുന്നത് 2004 ൽ രസികന്റെ സെറ്റിൽ വച്ചാണ്. അന്നു മുതൽ പപ്പു സുഹൃത്താണ്. പിന്നീട് ക്ളാസ്മേറ്റ്സ് കാലത്തും ചങ്ങാത്തം തുടർന്നു. നാൽപ്പത്തിയൊന്നിന്റെ ചിത്രീകരണം തുടങ്ങുന്നതിന് ഒരു കൊല്ലം മുമ്പ് ഒരു മണ്ഡലകാലത്ത് നാലു ക്യാമറാമാൻമാരുമായി ഞാൻ ശബരിമലയ്ക്ക് പോയി. അവരിലൊരാൾ പപ്പു ആയിരുന്നു. ആ നാല് ദിവസങ്ങളിൽ ശബരിമലയിൽ നിന്ന് പപ്പു പകർത്തിയ മനോഹരമായ നിരവധി ദൃശ്യങ്ങൾ സിനിമയിൽ പല പ്രധാന സീനുകളിലും പിന്നീട് ഉപയോഗിച്ചു. പപ്പുവിനൊപ്പം പൂർണ്ണമായും ഒരു പടം എന്ന വിചാരം മാത്രം നിറവേറാതെ പോയി. അവന്റെ ഇൻഡിപെന്റന്റ് സിനിമ ‘ഈട’ ഡിസ്ട്രിബ്യൂട്ട് ചെയ്തത് എൽ.ജെയാണ്, അങ്ങനെ കരുതി സമാധാനിക്കുന്നു. ഒരുപാട് ഇനിയും നടക്കാനുണ്ടായിരുന്നു അവന്. എന്ത്ചെയ്യാം കാലം അത്രമേൽ നിസംഗതയോടെ അവനെ നിശബ്ദം കൂട്ടികൊണ്ട് പോയികഴിഞ്ഞു. ആ ചിരിയും, പ്രകാശം പരത്തുന്ന ആ മുഖവും ഓർക്കുന്നു. യാത്രമൊഴി നേരുന്നു - അല്ലാതെന്താകും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates