'കുവൈറ്റ് വിജയൻ അല്ലേ, സിനിമയിൽ കണ്ടത് പോലെ അല്ല,  കാണാൻ ചെറുപ്പമാണല്ലോ?'; നടനെ ഞെട്ടിച്ച് മമ്മൂട്ടി, കുറിപ്പ്

പോകാനിറങ്ങുമ്പോൾ പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിൽ മമ്മൂക്ക പറഞ്ഞത് പോലെ ഒരു ഡയലോഗും, "ജോർജേ മനോജിന്റെ നമ്പർ വാങ്ങിച്ചോളൂ."
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
2 min read

തിങ്കളാഴ്ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് കെയു മനോജ്. അദ്ദേഹത്തിന്റെ കുവൈറ്റ് വിജയൻ എന്ന അച്ഛൻ കഥാപാത്രം കയ്യടി നേടിയിരുന്നു. ഇപ്പോൾ മനോജിന്റെ ഞെട്ടിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. സൂപ്പർതാരത്തെ കണ്ട് പരിചയപ്പെടാൻ എത്തിയ മനോജിനോട് കുവൈറ്റ് വിജയൻ അല്ലേ എന്നാണ് മമ്മൂട്ടി ചോദിച്ചത്. പോകാൻ നേരം ഫോൺ നമ്പറും വാങ്ങിച്ചു. തന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യെന്നും തൊണ്ടയിലെ വെള്ളം വറ്റിയെന്നുമാണ് മനോജ് ഫേയ്സ്ബുക്കിൽ കുറിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് മനോജിന്റെ കുറിപ്പ്. 

കെയു മനോജിന്റെ കുറിപ്പ് വായിക്കാം

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം ലാൽ മീഡിയയിൽ പ്രണയ വിലാസം എന്ന എന്റെ പുതിയ സിനിമയുടെ ഡബ്ബിങ്ങ് ആയിരുന്നു. ആദ്യ ദിനം ഡബ്ബിങ് കഴിഞ്ഞ് പിറ്റേന്ന് സ്റ്റുഡിയോയിലെത്തിയപ്പോൾ എല്ലാവരും ആരെയോ ബഹുമാനപൂർവം കാത്തിരിക്കുന്ന ഒരു പ്രതീതി.

കാര്യം തിരക്കിയപ്പോൾ സന്തോഷപൂർവം അറിയുന്നു സാക്ഷാൽ മമ്മൂക്ക ഡബ്ബിങിനായി വരുന്നു എന്ന്. സ്റ്റുഡിയോ സ്റ്റാഫ് എന്നോട് പറഞ്ഞു ‘‘സത്യം പറയാല്ലോ കേട്ടയുടനെ എന്റെ കിളി പോയി’’. പിന്നെ മമ്മൂക്കയെ കാണാനുള്ള ധൃതിയായ്. മമ്മൂക്ക വരുമ്പോൾ എന്നെ അറിയിക്കണേ എന്ന് സ്റ്റാഫിൽ ഒരാളെ സ്നേഹപൂർവം ഏൽപ്പിച്ച് ഞാൻ ഡബ്ബിങ് തുടർന്നു. ഇടയിലെപ്പോഴോ അയാൾ വന്ന് പറഞ്ഞു ‘‘മമ്മൂക്ക ഡബ്ബിങ് കഴിഞ്ഞ് പുറത്തേക്കിറങ്ങാറായി’’. ഞാൻ ഉടൻ പുറത്തേക്ക് ഓടി . നിമിഷങ്ങൾക്കുള്ളിൽ മമ്മൂക്ക പുറത്തേക്ക് വരുന്നു. "നെറ്റിപട്ടം കെട്ടിയ ആന" എന്നൊക്കെ പറയാറില്ലെ. ഞാൻ മെല്ലെ അടുത്ത് ചെന്നു ധൈര്യം സംഭരിച്ച് പറയുവാനൊരുങ്ങി. "മമ്മൂക്ക ഞാൻ തിങ്കളാഴ്ച നിശ്ചയം പറഞ്ഞ് മുഴുപ്പിക്കാൻ വിടാതെ മമ്മൂക്ക പറഞ്ഞു...‘‘ആ... മനസ്സിലായി കുവൈറ്റ് വിജയൻ, സിനിമയിൽ കണ്ടത് പോലെ അല്ല. കാണാൻ ചെറുപ്പമാണല്ലോ. വിജയനെ പോലെ ചൂടാവുന്ന ആളാണെന്ന് പറയില്ലല്ലോ. എന്താ പശ്ചാത്തലം മുമ്പ് അഭിനയിച്ചിട്ടുണ്ടോ?’’

ഞാൻ പറഞ്ഞു, ‘‘തിയറ്ററാണ് പിന്നെ കുറച്ച് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ. ഖസാക്കിന്റെ ഇതിഹാസം നാടകത്തിലുണ്ടായിരുന്നു. 

മമ്മൂക്ക എറണാകുളത്ത് വച്ച് നാടകം കണ്ടിരുന്നു. പിന്നീട് നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്തു. ഒടുവിൽ ഞാൻ പറഞ്ഞു ‘‘മമ്മൂക്ക ഒരു ഫോട്ടോ’’.

‘‘വെളിയിൽ നിന്നെടുക്കാം ഇവിടെ ലൈറ്റ് കുറവാണ്.’’

അങ്ങനെ സന്തോഷത്തോടെ മമ്മൂക്ക എനിക്ക് വേണ്ടി ഈ ഫോട്ടോയ്ക്ക് നിന്ന് തന്നു. പോകാനിറങ്ങുമ്പോൾ പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിൽ മമ്മൂക്ക പറഞ്ഞത് പോലെ ഒരു ഡയലോഗും, "ജോർജേ മനോജിന്റെ നമ്പർ വാങ്ങിച്ചോളൂ."

എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ...

തൊണ്ടയിലെ വെള്ളവും വറ്റി... 

നേരെ ക്യാബിനിൽ ചെന്ന് ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു. പോയ കിളി തിരിച്ച് വരാൻ വീണ്ടും സമയമെടുത്തു. " മനോജേട്ടാ... നോക്കാം " ക്യാബിനിൽ നിന്ന് വീണ്ടും വിളി .... ഡബിങ് തുടരുമ്പോഴും ഉള്ളിൽ സന്തോഷവും... ആരാധനയും കൂടി... കൂടി വന്നു. താങ്ക്‌യു മമ്മൂക്കാ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com