ആശുപത്രിയിൽനിന്ന് വിവരങ്ങൾ തേടി, നയൻതാരയുടെ മൊഴി എടുത്തേക്കും; വാടക​ഗർഭധാരണത്തിൽ അന്വേഷണം തുടങ്ങി

വാടകഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ചെന്നൈ: നടി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വാടക​ഗർഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചതു സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്. വാടക​ഗർഭധാരണം നടത്താൻ താരദമ്പതികൾ മാനദണ്ഡങ്ങൾ പാലിച്ചോ എന്നതിലാണ് അന്വേഷണം നടത്തുക. 

വാടകഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും മൊഴി എടുത്തേക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് തമിഴ്നാട് ആരോ​ഗ്യവിഭാ​ഗം അറിയിച്ചിരിക്കുന്നത്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. നയൻതാരയുടെ ഒരു ബന്ധുവാണ് ഇവർക്ക് വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായതെന്ന് സൂചനയുണ്ട്. 

ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം ഈ വര്‍ഷം ജനുവരി 25 മുതല്‍ നിയമപരമായി അനുവദനീയമല്ല. 21 – 36 വയസ്സു പ്രായമുള്ള വിവാഹിതയ്ക്കു ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ എന്നുമുണ്ട്. ഇത്തരം വ്യവസ്ഥകൾ നിലനിൽക്കേ നയൻതാരയ്ക്കും വി​ഘ്നേഷിനും വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകും എന്ന് പരിശോധിക്കും. 

ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍ നയന്‍താരയോ, അല്ലെങ്കില്‍ നയന്‍താരയും വിഘ്‌നേഷും ഒന്നിച്ച് ദമ്പതികള്‍ എന്ന നിലയിലോ ഡിസംബര്‍ 2021ന് മുമ്പ് വാടക ഗര്‍ഭധാരണത്തിനായി ഒരു മെഡിക്കല്‍ ക്ലിനിക്കുമായിബന്ധപ്പെട്ടിരിക്കാം. അന്ന് വാണിജ്യപരമായ വാടക ഗര്‍ഭധാരണം അനുവദനീയമായിരുന്നു. എന്നാല്‍ നിലവില്‍ ഒരു സഹായം അല്ലെങ്കില്‍ പരോപകാരം എന്ന നിലയില്‍ മാത്രമേ ഇത് അനുവദിക്കുകയൊള്ളു. ഇതുപ്രകാരം മെഡിക്കല്‍ ചിലവുകള്‍ക്ക് പുറമേ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീക്ക് മറ്റു സാമ്പത്തിക സഹായമൊന്നും ലഭിക്കുകയില്ല. പുതിയ നിയമം അനുസരിച്ച് വാടക ഗര്‍ഭധാരണം നടത്തുന്ന സ്ത്രീ ദമ്പതികളുമായി ജനിതകബന്ധമുള്ള ആളായിരിക്കുകയും വേണം.

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന സന്തോഷവാർത്ത വിഘ്നേഷാണ് ഞായറാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുന്നു. പ്രാര്‍ഥനയും പിതാമഹന്‍മാരുടെ ആശിര്‍വാദവും ഒത്തുചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍മണികള്‍ പിറന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു'- വിഘ്‌നേഷ് കുറിച്ചു. ജൂണിലാണു നയൻതാരയും വിഘ്നേഷും വിവാഹിതരായത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com