

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയുടെ ട്രെയിലർ പുറത്ത്. ട്രെയിലർ ചോർന്നതിനു പിന്നാലെയാണ് ഔദ്യോഗികമായി ട്രെയിലർ പുറത്തുവിട്ടത്. ചിത്രം പൂർത്തിയായിട്ടില്ലെന്നും ജോലികൾ പുരോഗമിക്കുകയാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അതിനിടെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.
നജീബായി നിറഞ്ഞാടുകയാണ് പൃഥ്വിരാജ്. താരത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനമായിരിക്കും ആടുജീവിതത്തിലേത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. അതെ, അത് മനഃപൂർവമല്ലായിരുന്നു. ഓൺലൈനിൽ "ലീക്ക്" ചെയ്യാൻ ഉദ്ദേശിച്ച് ഇറക്കിയതല്ല. ചലച്ചിത്ര മേളകൾക്ക് മാത്രമായി മുറിച്ച ആടുജീവിതം ട്രെയിലർ ഓൺലൈനിലെത്തിയിരിക്കുകയാണ്. അതുകൊണ്ട് ഇതാ,ആടുജീവിതം, ദ ഗോട്ട് ലൈഫ് (പൂർത്തിയായിട്ടില്ല, ജോലി പുരോഗമിക്കുന്നു) ട്രെയിലർ. ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകൾക്ക് മാത്രമായുള്ളതാണ് ഈ ട്രെയിലർ. നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.- പൃഥ്വിരാജ് കുറിച്ചു.
സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ആടുജീവിതം മലയാളത്തിലേക്ക് ഓസ്കർ കൊണ്ടുവരും എന്നാണ് കമന്റുകൾ. മാസ്റ്റർപീസാണെന്നും പറയുന്നവരുണ്ട്. ദുൽഖർ സൽമാൻ, ഇന്ദ്രജിത്ത്, സൗബിൻ, ബേസിൽ ജോസഫ്, ഐശ്വര്യ ലക്ഷ്മി, ആന്റണി വർഗീസ് തുടങ്ങിയ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
'ഫോർ പ്രിവ്യു' എന്ന് രേഖപ്പെടുത്തിയ ട്രെയിലർ ഭാഗങ്ങളാണ് ലീക്കായത്. നാലര വർഷത്തോളം നീണ്ട ചിത്രീകരണത്തിനൊടുവിൽ ആടുജീവിതം ഈ വർഷം പൂജ റിലീസായി ഒക്ടോബർ 20ന് തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
2018 മാർച്ചിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പത്തനംതിട്ടയിൽ ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പിന്നീട് പാലക്കാട്ടും ജോർദ്ദാനിലും, സഹാറ, അൾജീരിയ എന്നിവിടങ്ങളിലും നടന്നു. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അമല പോൾ ആണ് നായിക. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates