

മകന് ജന്മം നൽകിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമെന്ന് നടി ഷീല. ഓസ്കാർ പോലും അമ്മ കഴിഞ്ഞിട്ടേയുള്ളൂ എന്നും താരം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ എക്സ്പ്രസ് ഡയലോഗ്സിൽ പറഞ്ഞു. സ്ത്രീകളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം കുടുംബവും കുട്ടികളുമാണ്. അതിനുശേഷമാണ് മറ്റെന്തും വരിക. താൻ സിനിമ ഉപേക്ഷിച്ചത് മകനെ നോക്കാൻ വേണ്ടിയാണെന്നും താരം കൂട്ടിച്ചേർത്തു.
ഞാനൊരു അമ്മയായി, നല്ല മകനെ പ്രസവിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷം അതാണ്. അമ്മയേക്കാൾ താഴെയാണ് എല്ലാം. എത്ര വലിയ ഓസ്കർ കിട്ടിയാലും മാതൃത്വം കഴിഞ്ഞിട്ടേയുള്ളൂ. മമ്മൂട്ടിയും മോഹൻലാലുമെല്ലാം എത്രയോ വർഷങ്ങൾകൊണ്ട് സിനിമകൾ ചെയ്താണ് ഈ പേരെടുത്തത്. അവർക്ക് ശേഷം എത്രയോ നടിമാർ വന്നു. ശാരീരികമായി തന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യാസങ്ങളുണ്ട്.- ഷീല പറഞ്ഞു.
പ്രസവിച്ചുകഴിഞ്ഞാൽ അപ്പോൾത്തന്നെ കുഞ്ഞിനെ ഇട്ടു വരാൻ പറ്റില്ലല്ലോ. കുട്ടികളെ നോക്കേണ്ട ചുമതലയൊന്നും ആണുങ്ങൾക്കില്ല. അപ്പോൾ അവർക്ക് തുടർച്ചയായി സിനിമകൾ ചെയ്യാൻ കഴിയും. അങ്ങനെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ് സൂപ്പർതാര പദവി. അവരുടെ ഭാഗ്യം കൊണ്ടുമാത്രമല്ല. കമൽഹാസനും രജനീകാന്തുമെല്ലാം ഇങ്ങനെ തന്നെ കഷ്ടപ്പെട്ടാണ് ഇപ്പോഴത്തെ സ്ഥാനം നേടിയെടുത്തത്. സ്ത്രീകൾക്ക് അങ്ങനെയാവാൻ കഴിയാത്തത് അതുകൊണ്ടാണ്. അവർക്ക് ഒരുപാട് ചുമതലകളുണ്ട്. ഞാൻ തന്നെ സിനിമയിൽ നിന്ന് മാറിനിന്നത് കുഞ്ഞിനെ നോക്കാൻ വേണ്ടിയാണ്.- ഷീല വ്യക്തമാക്കി.
ഏത് ഭാഷയിലെ നടന്മാരെ എടുത്താലും പണ്ട് അവർക്കൊപ്പം അഭിനയിച്ച നായികമാരെല്ലാം അമ്മയും അമ്മൂമ്മയുമായി ഇരിക്കുന്നുണ്ടാകും. അത് ഒരിക്കലും തെറ്റല്ല. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അഭിനയിക്കുന്നതിനേക്കാൾ വലുത് കുടുംബമാണ്. ആയിരം ആണുങ്ങൾ ഉണ്ടെങ്കിലും ഒരു സ്ത്രീ ഇല്ലെങ്കിൽ അത് കുടുംബമാകില്ല. പിള്ളേരെ പിന്നെ എന്താണ് ഉണ്ടാക്കുന്നത്. അഭിനയിച്ചോണ്ട് നടന്നാൽ മതിയല്ലോ. നമ്മൾ വെറും ഒരു ആർട്ടിസ്റ്റ് അല്ല, മനുഷ്യനാണ്. നമുക്കും പിള്ളേരുണ്ട്. അവരെ നോക്കണം. അതിൽ അഭിമാനിക്കുകയല്ലേ വേണ്ടത്. സ്ത്രീകളാവുമ്പോൾ ജീവിതത്തിൽ ഒരുപാട് റോളുകൾ ചെയ്യണം.-ഷീല പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates