അവർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗം വെച്ച് അറപ്പുളവാക്കുന്ന പച്ചത്തെറി വിളിക്കുന്നു: നടി ​ഗായത്രിയെ പിന്തുണച്ച് ജെയ്ക് സി തോമസ്

മുഖമേതുമില്ലാത്ത സൈബർ അടിമസംഘങ്ങൾ അല്ല, ടെഹെൽക മുതൽ ജോലിയെടുത്തു എന്നവകാശപ്പെടുന്ന പരമലോക പണ്ഡിതന്മാരുടെ ഒരു കൂട്ടമാണ് ഇതിനു പിന്നിൽ
ജെയ്ക് സി തോമസ്, ഗായത്രി വർഷ /ചിത്രം: ഫെയ്‌സ്‌ബുക്ക്
ജെയ്ക് സി തോമസ്, ഗായത്രി വർഷ /ചിത്രം: ഫെയ്‌സ്‌ബുക്ക്

സിനിമ- സീരിയൽ താരം ​ഗായത്രി വർഷയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസ്. ​ഗായത്രി സിനിമയിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗവും വെച്ച് അറപ്പുളവാക്കുന്ന പച്ചത്തെറി വിളിക്കുകയാണ്.  മുഖമേതുമില്ലാത്ത സൈബർ അടിമസംഘങ്ങൾ അല്ല, ടെഹെൽക മുതൽ ജോലിയെടുത്തു എന്നവകാശപ്പെടുന്ന പരമലോക പണ്ഡിതന്മാരുടെ ഒരു കൂട്ടമാണ് ഇതിനു പിന്നിൽ എന്നാണ് ജെയ്ക് കുറിച്ചത്. 

കഴിഞ്ഞ ദിവസം നവകേരള സദസ്സിന്റെ ഭാ​ഗമായി നടത്തിയ ഒരു പ്രസം​ഗത്തിനിടെ ​ഗായത്രി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. സീരിയലിൽ ദളിതരേയോ മുസ്ലീംങ്ങളെയും കാണിക്കാറില്ലെന്നും അതിന് പിന്നിൽ കോർപ്പറേറ്റുകളാണ് എന്നുമാണ് നടി പറഞ്ഞത്. 

ജെയ്ക് സി തോമസിന്റെ കുറിപ്പ് വായിക്കാം

ഗായത്രി വർഷ നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളിൽ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..?  
നിഖിൽ പൈലി ഒന്നു ആക്രമിക്കപ്പെടണം നമ്മുടെ മുഖ്യധാരകൾക്ക് ധീരജ് രാജേന്ദ്രൻ ആരായിരുന്നു എന്നറിയണമെങ്കിൽ.
മേപ്പാടി പോളിയിലെ അപർണയെ ചവിട്ടി കൊല്ലുവാൻ നോക്കിയവരുടെ പുറത്തു ഒരു നുള്ളു മണ്ണ് വീഴണം ആരാണ് മോബ്  ലിഞ്ചിങിന് ഇരയായ പെൺകുട്ടി എന്ന് പറയാൻ.
ശിവരാമൻ എന്ന പാവം മനുഷ്യനെ കൊന്നു കളഞ്ഞ കെ.പി.സി.സി സെക്രട്ടറിയുടെ വെളുവെളുത്ത ഖദറിൽ  ഒരൽപ്പം ചെളിയാവണം,ആരായിരുന്നു സ്വയം ജീവനൊടുക്കിയ ശിവരാമൻ എന്ന് പറയണമെങ്കിൽ. അതാണ് കേരളത്തിലെ മുഖ്യധാരകളുടെ ലൈൻ. അഥവാ സ്പിരിറ്റ് ഓഫ് ദി ഹവർ.
അഭിനേത്രി കൂടിയായ സാംസ്‌കാരിക പ്രവർത്തക ഗായത്രി നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളിൽ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..? 
മഹാഭൂരിപക്ഷത്തേയും ഒന്ന് സ്പർശിച്ചിട്ടില്ല.കാരണം അവരുടെ സംസാരം അധസ്ഥിതരായ മനുഷ്യർക്ക് നേരിടേണ്ടി വരുന്ന അക്രമോത്സുകമായ നീതിരാഹിത്യത്തെ
കുറിച്ചായിരുന്നു, ഇന്ത്യൻ മുസൽമാന്റെ ജീവിത വഴികളിൽ  പുതുമയേതുമില്ലാതായി അനുഭവിക്കുന്ന  അനീതികളെ കുറിച്ചായിരുന്നു.
പകരം അവർക്കു ലഭിച്ചതോ ..? 
സിനിമയിൽ അവർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗവും വെച്ച് അറപ്പുളവാക്കുന്ന പച്ചത്തെറി വിളിക്കുന്നു. മുഖമേതുമില്ലാത്ത സൈബർ അടിമസംഘങ്ങൾ അല്ല പക്ഷേ ടെഹെല്ക മുതൽ ജോലിയെടുത്തു എന്നവകാശപ്പെടുന്ന പരമലോക പണ്ഡിതന്മാരുടെ ഒരു കൂട്ടം!!
അതായതു ചുരുക്കി പറഞ്ഞാൽ  മുഖമേതുമില്ലാത്ത അടിമകളെയല്ല, പക്ഷെ മുഖമുള്ള പരമ ലോക പ്രമുഖന്മാർക്കു മണ്ണ് പറ്റിയാലേ നാളെ ഗായത്രി എന്ന വനിതയ്ക്കു നേരെയും ആൾക്കൂട്ട ആക്രമണം  ഉണ്ടായി എന്ന് പറയൂ.
യൂത്ത് കോൺഗ്രസ് ഡിജിറ്റൽ സെൽ തലവൻ വീണ വിജയനെ എക്സലോജിക്‌ അമ്മച്ചി എന്ന് വിളിച്ചാൽ പൊള്ളില്ല പക്ഷെ യൂത്ത് കോൺ മണ്ഡലം നേതാവിന്റെ  ഒരമ്മച്ചിയുടെ ചിത്രത്തിന്റെ  ചുവട്ടിൽ ഒരു കമന്റ് വരണം പൊള്ളണമെങ്കിൽ.
ഈ പ്രകോപനങ്ങളിൽ ഒന്നും വീഴാതെ രാഷ്ട്രീയത്തിൽ ഇടപെടേണ്ടവരായ അണ്ടർ പ്രിവിലേജ്ഡ് ക്ലാസ് ആണ് ഇന്നാട്ടിലെ ഇടതുപക്ഷം.
യൂത്ത് കോൺഗ്രസ്സ് ഗ്രനേഡ് പോലീസിനിട്ടു എറിഞ്ഞാൽ അതൊരു അസാമാന്യ ധീര കൃത്യവും,ഇടതുപക്ഷത്തിന്റെ ഏഴയലത്തു ഉള്ളൊരുവൻ ഗ്രനേഡ് പതാകതണ്ടിനാൽ തട്ടിയാൽ  അത് ക്രൂരമായ
 ആക്രമവും ആവുന്നത് പോലെ.
ഇന്നാട്ടിലെ ഇടതുപക്ഷ പ്രവർത്തകരുടെ സംയമനം അത്ഭുതകരമെങ്കിലും,ഒരിക്കലും ഒരു ദൗർബല്യം അല്ല..!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com