'കടബാധ്യത തീർക്കാനാണ് അവൾ കടൽ കടന്നത്, തളർന്നിരിക്കുന്ന ആ അച്ഛനെ എന്തു പറഞ്ഞാശ്വസിപ്പിക്കും': കുറിപ്പ്

അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു അവൾ എന്നാണ് അദ്ദേഹം കുറിച്ചത്
ലക്ഷ്മിക സജീവൻ/ഫോട്ടോ: ഫെയ്സ്ബുക്ക്
ലക്ഷ്മിക സജീവൻ/ഫോട്ടോ: ഫെയ്സ്ബുക്ക്

യുവ നടി ലക്ഷ്മിക സജീവന്റെ അപ്രതീക്ഷിത വിയോ​ഗം ഏൽപ്പിച്ച വേദനയിലാണ് സിനിമാലോകം. പ്രവാസജീവിതത്തിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ലക്ഷ്മികയുടെ മരണം. ഇപ്പോൾ ശ്രദ്ധനേടുന്നത് നിർമാതാവ് പിടി അൽതാഫ് പങ്കുവച്ച കുറിപ്പാണ്. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു അവൾ എന്നാണ് അദ്ദേഹം കുറിച്ചത്. കടബാധ്യത തീർക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കിയാണ് ലക്ഷ്മിക കടൽ കടന്നത്. എല്ലാവരെയും കരയിച്ചു കൊണ്ടാണ് അവൾ വിടപറഞ്ഞതെന്നും അൽതാഫ് പറയുന്നു. 

അൽതാഫിന്റെ കുറിപ്പ്

ആരോടും യാത്ര പറയാതെ ‘കാക്ക’യിലെ പഞ്ചമി സ്വർഗലോകത്തേക്ക്‌ യാത്രയായിരിക്കുന്നു. മനസ് മരവിച്ചിരിക്കുന്നു. ഹൃദയം വേദനയാൽ നുറുങ്ങിപ്പോകുന്നു. ഇല്ല ലക്ഷ്മിക മരിക്കില്ല. ജനകോടികളുടെ ഹൃദയത്തിലാണവൾക്ക്‌ സ്ഥാനം. ഒരുപാട്‌ സ്വപ്നങ്ങളുമായി ജീവിച്ചവൾ. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയം. സ്വന്തമായി ഒരു കൊച്ചു കൂര എല്ലുമുറിയെ പണിയെടുത്ത്‌ അവൾ കെട്ടിപ്പടുത്തു. കടബാധ്യത തീർക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കി അവൾ വീണ്ടും കടൽ കടന്നു. പക്ഷേ വിധി അവളെ മരണത്തിന്റെ രൂപത്തിൽ തട്ടിയെടുത്തു. ഒന്നു പൊട്ടിക്കരയാൻ പോലും ത്രാണിയില്ലാതെ, വീടിന്റെ വരാന്തയിൽ തളർന്നിരിക്കുന്ന ആ അച്ഛനെ എന്തു പറഞ്ഞാശ്വസിപ്പിക്കും എന്നറിയാതെ, ഒന്നുമുരിയാടാതെ ദുഃഖം കടിച്ചമർത്തി ഞാൻ ആ വീട്ടിൽ നിന്നും നിറ കണ്ണുകളോടെ പതുക്കെ നടന്നകന്നു. അതെ, ‘കാക്ക’യിലെ പഞ്ചമിയെപ്പോലെ യഥാർഥ ജീവിതത്തിലും തന്റെ അച്ഛനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു അവൾ. സ്വന്തം അച്ഛനെ വിട്ട്‌ കാക്കയിലെ അച്ഛന്റെയും, ഒത്തിരി ഇഷ്ടമായിരുന്ന ടോണിച്ചേട്ടന്റെയും അടുത്തേക്ക്‌ അവൾ യാത്രയായി. എല്ലാവരെയും കരയിച്ചു കൊണ്ട്‌. വിട, പ്രിയ സോദരീ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com