തെലുങ്കു സൂപ്പർതാരം റാണ ദഗ്ഗുബാട്ടിയും അച്ഛനും നിയമക്കുരുക്കിൽ. ഭൂമി തട്ടിയെടുത്തെന്ന പരാതിയിലാണ് താരത്തിനും നിര്‍മ്മാതാവ് കൂടിയായ റാണയുടെ പിതാവ് ഡി സുരേഷ് ബാബുവിനുമെതിരെ കോടതി നിയമ നടപടി ആരംഭിച്ചത്. ഹൈദരാബാദിലെ നാമ്പള്ളിയിലെ മൂന്നാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ഇരുവർക്കും സമയൻസ് അയച്ചു. മേയ് ഒന്നിനോ അതിനു മുൻപോ കോടതിയിൽ നേരിട്ട് എത്തണം.
പ്രാദേശിക ബിസിനസുകാരന്‍ പ്രമോദ് കുമാറാണ് പരാതിക്കാരൻ. പ്രമോദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പിടിച്ചെടുക്കാൻ ഡി. സുരേഷ് ബാബുവും സിനിമാനടനായ മകനും ശ്രമിക്കുന്നു എന്നാണ് പരാതി. നിയമപമല്ലാത്ത ക്രിമിനല്‍ ഇടപെടല്‍ നടത്തുക (ഐപിസി 352), മോശമായി പെരുമാറുക (ഐപിസി 426), അനധികൃതമായി കയ്യേറുക (ഐപിസി 447) എന്നിങ്ങനെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് സമന്‍സ്.
ഷേക്ക്പേട്ടിലെ തർക്കഭൂമി 2014ൽ സുരേഷ് ബാബു പ്രമോദ് കുമാറിന് പാട്ടത്തിന് നൽകിയിരുന്നു. എന്നാല്‍ പാട്ടക്കരാർ അവസാനിച്ചപ്പോൾ സുരേഷ് ബാബു 18 കോടി രൂപയ്ക്ക് ഈ വസ്തു വില്‍ക്കാന്‍ തയ്യാറായി. ഇത് വാങ്ങാന്‍ പ്രമോദ് തയ്യാറായി. ഇടപാടിനായി അഞ്ച് കോടി രൂപ നൽകിയെങ്കിലും വിൽപ്പനയും രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കാൻ സുരേഷ് ബാബു മെനക്കെട്ടില്ലെന്നാണ് പ്രമോദ് കുമാർ അവകാശപ്പെടുന്നത്.
പ്രശ്‌നം തീരുംമുമ്പ് സുരേഷ് ബാബു സ്വത്ത് മകൻ റാണയുടെ പേരിലേക്ക് മാറ്റിയെന്ന് പരാതിക്കാരൻ ആരോപിച്ചു. ഒപ്പം കഴിഞ്ഞ നവംബറില്‍ ഗുണകളെ ഉപയോഗിച്ച് ഭൂമി കയ്യേറാന്‍ ശ്രമം നടത്തി. ഇതില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ നടപടി എടുത്തില്ല. തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ