ഭക്തിയേയും ഭക്തി പ്രസ്ഥാനങ്ങളേയും നിന്ദിക്കാൻ വരുന്ന ഒരാളെയും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കരുതെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ല. വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചിരിക്കുമെന്നും താരം പറഞ്ഞു. ശിവരാത്രി ദിന ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വിദ്വേഷപ്രസംഗം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.
'എന്റെ ഈശ്വരൻമാരെ ഞാൻ സ്നേഹിച്ച് ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്നേഹിക്കും എന്ന് പറയുമ്പോൾ ലോകത്തിലെ എല്ലാ അവിശ്വാസികളോടും ഒട്ടും തന്നെ സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചിരിക്കും. എല്ലാവരും അത് ചെയ്യണം. ഭക്തിയെന്നത് പറയുന്നത് ആരേയും ദ്രോഹിക്കാൻ ഉള്ളതല്ല, പക്ഷേ ഭക്തിയേയും ഭക്തി മാർഗങ്ങളേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കാൻ വരുന്ന ഒരാളും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിക്കാൻ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂട.'- സുരേഷ് ഗോപി പറഞ്ഞു.
താൻ ഉദ്ദേശിച്ചത് ആരെയാണെന്ന് പറഞ്ഞാൽ രാഷ്ട്രീയം സ്പുരിക്കുമെന്നും അതുകൊണ്ടാണ് പറയാത്തത് എന്നും താരം പറയുന്നു. 'വിശ്വാസി സമൂഹത്തിന്റെ അതിർത്തി പ്രദേശത്ത് പോലും ആരും കടന്ന് വന്ന് ഞങ്ങളെ ദ്രോഹിക്കരുത്. ഞങ്ങൾ ലോകത്തിന്റെ നൻമയ്ക്ക് വേണ്ടിയുളള പ്രാർത്ഥനയിലാണ്. അതിനെ ധ്വംസിക്കാതെ അവിശ്വാസികൾക്ക് അവരുടെ വഴിയെ ചുറ്റി കറങ്ങി പോകാം. ഇങ്ങോട്ടേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കരുത് എന്ന് ഉച്ചത്തിൽ വിളിച്ച് പറയേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.'-, സുരേഷ് ഗോപി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates