തമിഴിലെ സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നാണ്. എന്നാല്‍ പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാണ് ഇതിനു കാരണമായത്. ഇപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങാനുള്ള തന്റെ തീരുമാനം മാറ്റിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
തന്റെ ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടത് എന്ന് തീരുമാനിച്ചത് എന്നാണ് രജനീകാന്ത് പറയുന്നത്. ഡോക്ടര്‍ രാജന്‍ രവിചന്ദ്രനാണ് രജനീകാന്തിനെ 2010 മുതല്‍ ചികിത്സിക്കുന്നത്. ഞാന്‍ രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി രണ്ടാം കോവിഡ് തരംഗം ഉണ്ടാകുന്നത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം പ്രതിരോധ മരുന്നുകള്‍ കഴിക്കുന്ന കാലമായിരുന്നു അത്. എങ്കിലും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും എനിക്ക് പിന്നോട്ട് പോകാന്‍ സാധിക്കില്ലായിരുന്നു.- രജനീകാന്ത് പറയുന്നു. ഡോ. രാജന്‍ രവിചന്ദ്രന്റെ സാപ്പിയന്‍സ് ഫൌണ്ടേഷന്റെ 25 വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു രജനി.
ഞാന്‍ ഡോക്ടറിനോട് സംസാരിച്ചു. രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാനുള്ള എന്റെ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ രണ്ടാം തരംഗം തുടങ്ങിയതിനാല്‍ ആളുകളെ കാണരുതെന്നും കാമ്പെയ്‌നിന് പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു അപ്പോള്‍. എന്റെ ഡോക്ടര്‍ എന്ന നിലയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹം അനുവദിച്ചില്ല. രാഷ്ട്രീയ പ്രവേശനം നടത്തുകയാണെങ്കില്‍ തന്നെ എല്ലാ യോഗത്തിലും മാസ്‌ക് ധരിക്കണമെന്നും ജനങ്ങളില്‍ നിന്നും പത്ത് അടി മാറിനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. - രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ രണ്ട് വ്യവസ്ഥകളും അസാധ്യമായിരുന്നു എന്നാണ് താരം പറയുന്നത്. താന്‍ കാമ്പെയ്‌നിന് ഇറങ്ങിയാല്‍ മാസ്‌ക് മാറ്റാന്‍ ജനങ്ങള്‍ ആവശ്യപ്പെടും. കൂടാതെ നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടമായിരിക്കും ചിലപ്പോള്‍. എന്നാല്‍ ഞാന്‍ ഈ കാര്യത്താല്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നില്ലെന്ന് പറഞ്ഞാല്‍ രജനികാന്തിന് രാഷ്ട്രീയം പേടിയാണ് എന്ന് അവര്‍ പറയും, എന്റെ വില പോകും ഇത്തരത്തില്‍ ഞാന്‍ തീര്‍ത്തും ആശയകുഴപ്പത്തിലായിരുന്നു. എന്നാല്‍ ഡോ.രാജന്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ആരോഗ്യ കാര്യം മാധ്യമങ്ങളോടും, ആരാധകരോടും പറയാം എന്ന് പറഞ്ഞ് മുന്നോട്ടുവന്നു. അങ്ങനെയാണ് ഞാന്‍ സജീവ രാഷ്ട്രീയത്തിലേക്കുള്ള ശ്രമം ഒഴിവാക്കിയതത്.- രജനീകാന്ത് പറഞ്ഞു.
2020 ലാണ് താരം കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അമേരിക്കയിലാണ് ശസ്ത്രക്രിയ നടന്നത്. കോവിഡ് കൂടി വന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ആശങ്കകള്‍ നിലനിന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ