1921: പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം മികച്ച വിജയമായതായി സംവിധായകൻ രാമസിംഹൻ (അലി അക്ബർ). പല തിയറ്ററിലേക്കും ചിത്രം തിരിച്ചെത്തുകയാണെന്നാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ രാമസിംഹൻ പറഞ്ഞത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്‍റെ സെന്‍സറിംഗിന്‍റെ കാര്യങ്ങള്‍ നടക്കുകയാണെന്നും കാനഡ റിലീസിന്‍റെ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ശങ്കരാഭരണത്തിന് ശേഷം തിയറ്ററിൽ നിന്ന് പുറത്തുപോയി അതേ തിയറ്ററിൽ തിരികെ എത്തുന്ന സിനിമ. ഒഴിവാക്കിയ പല തിയറ്ററുകളിലേക്കും ചിത്രം തിരിച്ചെത്തുകയാണ്. കാനഡ റിലീസിന്‍റെ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദി പതിപ്പിന്‍റെ സെന്‍സറിങിന്‍റെ കാര്യങ്ങള്‍ നടക്കുന്നു. മറ്റു ഭാഷാ പതിപ്പുകളുടെ കാര്യവും സംസാരിക്കുന്നുണ്ട്. കന്നഡയിലേക്ക് മൊഴി മാറ്റാനുള്ള സാധ്യതയുണ്ട്. പിറകെ തമിഴ്നാട്ടിലേക്കും എത്തിയേക്കും.- രാമസിംഹൻ പറഞ്ഞു.
സിനിമ വിജയിച്ചെന്നും, മെച്ചപ്പെട്ട വിജയത്തിലേക്ക് നീങ്ങുകയാണെന്നും രാമസിംഹൻ പറഞ്ഞു. സിനിമ കണ്ടവരല്ല കാണാത്തവരാണ് കുറ്റം പറയുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടര കോടിയിലാണ് ചിത്രം ഒരുങ്ങിയത്.
ദിവസേന രണ്ടരലക്ഷത്തോളം രൂപ ചെലവിൽ അൻപതു ദിവസത്തോളം ചിത്രീകരണം നടത്തി. പോസ്റ്റ് പ്രൊഡക്ഷനടക്കമുള്ള ജോലികൾ പൂർത്തിയാക്കി. മലയാളം, ഹിന്ദി പതിപ്പുകളാണ് ഈ തുക കൊണ്ട് റിലീസിനൊരുങ്ങുന്നത്. എന്നിട്ടും ജനങ്ങൾ നൽകിയ പണം താൻ അടിച്ചുമാറ്റിയെന്നാണ് പലരും സമൂഹമാധ്യമങ്ങളിലിരുന്ന് ആരോപിക്കുകയും കരയുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ നിർമാണത്തിനായി രൂപീകരിച്ച ‘മമധർമ’ എന്ന കമ്പനി ട്രസ്റ്റായി റജിസ്റ്റർ ചെയ്യും. ചിത്രത്തിനു തീയറ്ററുകളിൽനിന്നു ലഭിക്കുന്ന തുക ഈ ട്രസ്റ്റിലൂടെ വിവിധ സാമൂഹികസേവന പദ്ധതിക്കായി ചെലവഴിക്കുമെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ