'ലാലുവിന്റെ കല്യാണ ആലോചനകൾ തന്നെ വിഷയം', മകന്റെ അഭിനയം കാണാൻ അമ്മ സെറ്റിൽ വന്ന അപൂർവ്വ നിമിഷം; കുറിപ്പ്

തൂവാനത്തുമ്പികൾ കഴിഞ്ഞ് അധികം താമസിയാതെ വിവാഹവുമുറപ്പിച്ചെന്നും അനന്ദ പത്മരാജൻ
മോഹൻലാൽ, അനന്ദ പത്മരാജൻ പങ്കുവെച്ച ചിത്രം/ ഫെയ്സ്ബുക്ക്
മോഹൻലാൽ, അനന്ദ പത്മരാജൻ പങ്കുവെച്ച ചിത്രം/ ഫെയ്സ്ബുക്ക്

പ്രിയനടൻ മോഹൻലാലിന്റെ 63ാം പിറന്നാൾ ആഘോഷമാക്കുകയാണ് മലയാള സിനിമയും ആരാധകരും. ഇപ്പോൾ മോഹൻലാലിനെക്കുറിച്ചുള്ള മനോഹരമായ ഓർമ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ പി പത്മരാജന്റെ മകൻ അനന്ദ പത്മരാജൻ. മോഹൻലാലിന്റെ അഭിനയം കാണാൻ അമ്മ ശാന്ത എത്തിയതിനെക്കുറിച്ചാണ് കുറിപ്പ്. തൂവാനത്തുമ്പികൾ സിനിമയുടെ കേരള വർമ കോളജിലെ ലൊക്കേഷനിലാണ് എത്തിയത്. ആ സമയത്തെ അമ്മയുടെ സംസാരം മുഴുവൻ  ലാലുവിന്റെ കല്യാണ ആലോചനകളെക്കുറിച്ചായിരുന്നു. തൂവാനത്തുമ്പികൾ കഴിഞ്ഞ് അധികം താമസിയാതെ വിവാഹവുമുറപ്പിച്ചെന്നും അനന്ദ പത്മരാജൻ കുറിച്ചു. 

അനന്ദ പത്മരാജന്റെ കുറിപ്പ്

അമ്മ മകന്റെ അഭിനയം കാണാൻ സെറ്റിൽ വന്ന അപൂർവ്വ നിമിഷം.
കേരളവർമ കോളജ്, തൃശൂർ
1977 ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും, ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു , എം. ശേഖർ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥൻ നായർ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ തുടങ്ങിയിട്ടില്ല. പിന്നെയുളള വർഷങ്ങളിൽ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി , നല്ല കൂട്ടുകാരികളും.
 അന്ന് തൃശ്ശൂർ സെറ്റിൽ അമ്മയും വന്നത് കൊണ്ട് അവർക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകൾ.
 ഷോട്ടിനിടക്ക്  ലാലേട്ടൻ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്ണനും ഉണ്ട്. "തൂവാനത്തുമ്പി " കളിലെ 
"മൂലക്കുരുവിന്റെ അസ്ക്യത " എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ  തോന്നിയിട്ടുണ്ട്.
ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ . " ലാലുവിന്റെ കല്യാണ ആലോചനകൾ " തന്നെ വിഷയം. 
ഓർമ്മ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്.
"തൂവാനത്തുമ്പികൾ " കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു.
ചിത്രത്തിൽ ലാലേട്ടനും ,ശാന്ത ആന്റിക്കും. രാധാകൃഷ്ണൻ സാറിനും ഒപ്പം അമ്മയും മാതുവും.
പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊർജ്ജം ചോരാത്ത മനസ്സിന്,
ദീർഘായുസ്സ്

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com