

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ബ്ലെസി ചിത്രം ആടുജീവിതത്തിലെ നജീബ്. ചിത്രത്തിനായി 30 കിലോയോളം ഭാരമാണ് താരം കുറച്ചത്. ചിത്രത്തിനായി താരം കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി. നജീബിന്റെ ലുക്ക് നിലനിർത്താനായി പൃഥ്വിരാജ് ഭക്ഷണം കഴിച്ചിരുന്നില്ലെന്നും ഷൂട്ടിനിടയിൽ പലപ്പോഴും തളർന്നു വീണിട്ടുണ്ട് എന്നുമാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
'പൃഥ്വി ഭക്ഷണം കഴിച്ചിരുന്നില്ല. മരുഭൂമിയായതിനാൽ ടെന്റോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പൃഥ്വിരാജ് കാണാതെ ഭക്ഷണം കഴിക്കാനായി തിരിഞ്ഞിരിക്കാനെ പറ്റുമായിരുന്നുള്ളൂ. ഒന്ന് രണ്ട് സീനൊക്കെ ഷൂട്ട് ചെയ്യുമ്പോൾ പൃഥ്വിരാജ് തളർന്ന് വീണിട്ടുണ്ട്. പക്ഷേ കുഴപ്പമില്ല നമുക്ക് വീണ്ടും ചെയ്യാമെന്നാണ് പുള്ളി പറയുമ്പോൾ സംവിധായകൻ വേണ്ടാന്ന് പറഞ്ഞ് പാക്കപ്പ് ചെയ്തിട്ടുണ്ട്. മരുഭൂമിയിലെ മണലിൽ കൂടി നമുക്ക് നേരെ നടക്കാൻ പോലും പറ്റില്ല. മരുഭൂമിയിലൂടെ ഈ ശരീരവും വച്ച് പൃഥ്വിരാജ് ഓടുകയും സ്പീഡിൽ നടക്കുകയുമൊക്കെ ചെയ്യുന്നത്. സ്വാഭാവികമായും ക്ഷീണിക്കും. ഡോക്ടറും കാര്യങ്ങളും നമുക്കൊപ്പം തന്നെ ഉണ്ടായിരുന്നു. എന്നാൽ പോലും നമുക്ക് ടെൻഷൻ ആവും. കാരണം കൊവിഡ് ടൈം കൂടിയാണ്. എന്തും സംഭവിക്കാം. ആരോഗ്യമുള്ളവർക്ക് പോലും പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്.-' രഞ്ജിത്ത് പറഞ്ഞു.
മെലിഞ്ഞുള്ള രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് പലപ്പോഴും പൃഥ്വിക്ക് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നുവെന്നും രഞ്ജിത്ത് പറയുന്നുണ്ട്. ചിത്രത്തിലെ പ്രകടനത്തിന് പൃഥ്വിക്ക് ഒസ്കർ കിട്ടണമെന്നൊക്കെ ആഗ്രഹമുണ്ട്. കാരണം അത്രത്തോളം സിനിമയ്ക്ക് വേണ്ടി കഷ്ടപെട്ടിട്ടുണ്ട്. അങ്ങനെ ഒരു സിനിമ നമുക്ക് ചെയ്യാൻ പറ്റുമോന്ന് പോലും അറിയില്ല. ഈ സിനിമ ഞാൻ ചെയ്യുന്നത് മകളോ മകളുടെ മക്കളോ അതായത് പേരക്കുട്ടികളോ കാണുമ്പോൾ ഈ പടത്തിലെ എന്റെ ഒരു സ്റ്റിൽ എന്റെ വീട്ടിൽ ഉണ്ടാകും എന്നാണ് പൃഥ്വിരാജ് ബ്ലെസി സാറിനോട് പറഞ്ഞത്. പൃഥ്വിരാജിന്റെ ഡെഡിക്കേഷൻ ആണ് ആടുജീവിതത്തിന്റെ നട്ടെല്ല്. - അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ രഞ്ജിത്തിന്റെ വാക്കുകളിൽ പ്രതികരണവുമായി പൃഥ്വിരാജ് തന്നെ രംഗത്തെത്തി. തനിക്കുണ്ടാവാനിടയുള്ള ഏറ്റവും വലിയ സിനിമ ഓർമായിയിരിക്കും ഇതെന്നാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിൽ കുറിച്ചത്. രഞ്ജിത്ത് ജീനിയസാണെന്നും താരം പറയുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് രഞ്ജിത്തിന്റെ വാക്കുകൾ. ബന്യാമന്റെ പ്രശസ്തമായ നോവൽ ആടുജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇത്. ചിത്രത്തിന്റെ ട്രെയിലർ വൻ വൈറലായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates