

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിർമിക്കാൻ നടൻ സൗബിൻ ഷാഹിർ ഉൾപ്പടെയുള്ള നിര്‍മ്മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പൊലീസിന്റെ കണ്ടെത്തല്‍. പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തല്‍. പലരിൽ നിന്നായി 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടിൽ എത്തിയെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് പൊലീസിന്റെ കണ്ടെത്തൽ. പലരില്‍ നിന്നായി 28 കോടി രൂപയാണ് പറവയുടെ അക്കൗണ്ടിലേക്ക് എത്തിയത്. പക്ഷെ സിനിമയ്ക്കായി ചെലവായത് 19 കോടിയിൽ താഴെയാണ്. റിപ്പോര്‍ട്ടില്‍ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പരാമര്‍ശമുണ്ട്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധിയുണ്ടായപ്പോള്‍ സുജിത്ത് 11 കോടി രൂപ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി നല്‍കിയത് സിറാജ് ഹമീദ് എന്ന വ്യക്തിയാണ്. സിനിമയുടെ 40 ശതമാനം ലാഭവിഹിതം നല്‍കാമെന്ന കരാറാണ് ഉണ്ടായിരുന്നത്. ആ കരാര്‍ പാലിക്കാതിരുന്നതോടെയാണ് സിറാജ് പൊലീസിനെ സമീപിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പാണ് പൊലീസ് കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates