

സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച പ്രണവ് മോഹന്‍ലാലിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് എംപുരാൻ ടീം. 26 വര്‍ഷം സ്റ്റീഫന്‍ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമായാണ് എംപുരാനിൽ പ്രണവ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി/ അബ്രാം ഖുറേഷിയുടെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഏതാനും മിനിറ്റുകൾ മാത്രമേ ചിത്രത്തിൽ പ്രണവ് എത്തുന്നുള്ളൂവെങ്കിലും നടന്റെ പ്രെസൻസ് സ്ക്രീനിൽ കൊണ്ടുവന്ന ഇംപാക്ട് വളരെ വലുതായിരുന്നു. ആക്ഷൻ രംഗങ്ങൾ അത്ര ഗംഭീരമായാണ് പ്രണവ് എംപുരാനിൽ ചെയ്ത് വച്ചിരിക്കുന്നത്. ഒരിടത്തു പോലും പ്രണവ് ആണെന്ന് പ്രേക്ഷകർക്ക് തോന്നാത്തവിധമായിരുന്നു നടന്റെ പ്രകടനവും. പ്രണവിന്റെ പെർഫോമൻസ് ലൂസിഫർ മൂന്നാം ഭാഗത്തിലാകും പ്രേക്ഷകന് കൂടുതൽ കാണാൻ കഴിയുക.
ഇതിന് മുൻപ് ഒന്നാമന്‍, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രണവ്, മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നു. എംപുരാനിൽ ബോംബെ അധോലോകത്ത് എത്തിപ്പെടുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്നത്. കൈയിലും മുഖത്തും ചോരയൊലിപ്പിച്ച് എരിയുന്ന കണ്ണുമായി നിൽക്കുന്ന പ്രണവിനെ മലയാളികൾ ഇതിനു മുൻപ് കണ്ടിട്ടില്ല. പ്രണവ് ഇതുവരെ ചെയ്തിട്ടുള്ളതിൽ വെച്ച് വളരെ വ്യത്യസ്തമായ ഗെറ്റപ്പുമാണ് എംപുരാനിലേത്.
പ്രണവിന്റെ കാരക്ടർ പോസ്റ്ററിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. 'ഇത് പ്രണവ് ആയിരുന്നോ? ലാലേട്ടന്റെ എഐ ആയിരിക്കുമെന്നാണ് തിയറ്ററില്‍ കണ്ടപ്പോള്‍ തോന്നിയ'തെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. എല്‍ 3യില്‍ പ്രണവ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുമെന്നാണ് ചില ആരാധകരുടെ വിലയിരുത്തലുകള്‍.
'വാടാ എന്ന് പറയുന്ന സീനിലെങ്കിലും മുഖം ശരിക്കും കാണിച്ചിരുന്നെങ്കിൽ തിയറ്റർ കത്തിയേനെ... ഇത് സീൻ മൊത്തം ഡാർക്ക് മോഡിൽ കാണിച്ചത് കൊണ്ട് മോഹൻലാലിന്റെ ഡീ ഏജിങ് ആണെന്ന് കരുതി കൂവൽ ആയിരുന്നു', '26 കൊല്ലം സ്റ്റീഫൻ എവിടെയായിരുന്നു?...അതിനുത്തരമാണ്.. എൽ 3 ദ് ബിഗിനിങ്'..- എന്ന് കുറിച്ചിരിക്കുന്നവരും കുറവല്ല. അതേസമയം വിവാദങ്ങൾക്ക് നടുവിലും മലയാളത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തിയ ചിത്രമായി മാറിയിരിക്കുകയാണ് എംപുരാൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates