

ജനപ്രിയ ടെലിവിഷൻ പരമ്പരയായ 'ക്യും കി സാസ് ഭി കഭി ബഹു ഥി'യിലൂടെ മുൻ മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി അഭിനയത്തിലേക്ക് തിരികെയെത്തുകയാണ്. ജന മനസുകൾ കീഴടക്കിയ തുളസി വിരാനി എന്ന കഥാപാത്രമായാണ് സ്മൃതിയുടെ റീ എൻട്രി.
അഭിനയത്തിലേക്കുള്ള തിരിച്ചുവരവില്‍ മാധ്യമങ്ങളുമായി സംവദിച്ച സ്മൃതി നിരവധി ചോദ്യങ്ങളാണ് നേരിട്ടത്. എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ പ്രശ്‌നങ്ങളോ തിരിച്ചുവരവില്‍ നേരിട്ടോ എന്ന ചോദ്യത്തിന് ഒരു രാഷ്ട്രീയക്കാരിയായ തനിക്ക് നേരെ എന്ത് വന്നാലും അത് പ്രശ്‌നമല്ലെന്നായിരുന്നു അവരുടെ മറുപടി. ഒപ്പം താനൊരു ഫുൾ ടൈം രാഷ്ട്രീയക്കാരിയും പാര്‍ട്ട് ടൈം അഭിനേത്രിയുമാണെന്ന് സ്മൃതി എടുത്തു പറയുകയും ചെയ്തു.
ഒരേസമയം രണ്ട് ഉത്തരവാദിത്വങ്ങളും കൃത്യമായി തന്നെ കൈകാര്യം ചെയ്യാന്‍ തനിക്ക് കഴിയുന്നുണ്ടെന്നും സ്മൃതി പറയുന്നു. പല രാഷ്ട്രീയക്കാരും പാര്‍ട്ട് ടൈം അഭിഭാഷകരും അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമാകുന്നുണ്ട്. അങ്ങനെയുള്ളവര്‍ രണ്ട് കാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകുകയാണ്.
അത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യവുമാണ്. അതേസമയം രാഷ്ട്രീയക്കാരുള്‍പ്പെടെ മറ്റുള്ളവരില്‍ നിന്നും താന്‍ വ്യത്യസ്തയാകുന്നത് ഒരു അഭിനേത്രിയെന്ന നിലയില്‍ സ്‌പോട്ട്‌ലൈറ്റില്‍ നില്‍ക്കുന്നതിനാലാണെന്നും സ്മൃതി പറഞ്ഞു. തന്റെ സ്വന്തം ജീവിതം തന്നെ പുനർനിർമിച്ച ഒരു കഥയിലേക്കുള്ള തിരിച്ചുവരവാണ് ഇതെന്നും സ്മൃതി പറഞ്ഞു.
വെറുമൊരു അഭിനേതാവ് മാത്രമായല്ല, മാറ്റത്തിന് തിരികൊളുത്താനും, സംസ്കാരം സംരക്ഷിക്കാനും, സഹാനുഭൂതി വളർത്താനും കഥ പറച്ചിലിന്റെ ശക്തിയിൽ വിശ്വസിക്കുന്ന ഒരാളായാണ് ഞാൻ തിരിച്ചെത്തുന്നതെന്നും സ്മൃതി കൂട്ടിച്ചേർത്തു.
2000 മുതൽ 2008 വരെയാണ് പരമ്പരയുടെ ആദ്യ ഭാഗം സംപ്രേഷണം ചെയ്തത്. നീണ്ട 15 വർഷത്തിന് ശേഷമാണ് സ്മൃതി ഇറാനി മിനി സ്ക്രീനിലേക്ക് തിരികെയെത്തുന്നത്. ഇന്ത്യൻ ടെലിവിഷനിലെ തന്നെ ഏറ്റവും വിജയമായി മാറിയ പരമ്പരകളിലൊന്നായിരുന്നു ക്യും കി സാസ് ഭി കഭി ബഹു ഥി.
ഈ പരമ്പര അഭിനേതാക്കളുടെയും മറ്റു അണിയറപ്രവർത്തകരുടെയും കരിയറിൽ വഴിത്തിരിവായി മാറിയിരുന്നു. മാതൃക മരുമകളായ തുളസി വിരാനി (സ്മൃതി ഇറാനി)യുടെ കഥയാണ് ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്ന് നിര്‍മിച്ച പരമ്പര പറഞ്ഞത്. ഭര്‍ത്താവ് മിഹിര്‍ വിരാനി (അമര്‍ ഉപാധ്യായ)യും കുട്ടികളുമെല്ലാം നിറഞ്ഞ തുളസിയുടെ ജീവിതമായിരുന്നു പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
Former Union Minister and BJP Leader Smriti Irani's comeback in Kyunki Saas Bhi Kabhi Bahu Thi 2.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates