
ഒരുപാട് പ്രതീക്ഷകളോടെയും പ്ലാനിങ്ങോടെയുമൊക്കെയായിരിക്കുമല്ലേ ഈ വർഷവും എല്ലാവരും തുടങ്ങിയിട്ടുണ്ടാവുക. കണ്ണടച്ച് തുറക്കുന്നതിന് മുൻപേ ഈ വർഷം പകുതിയായി കഴിഞ്ഞു. പലരുടെയും പ്ലാനിലുണ്ടായിരുന്ന ചില കാര്യങ്ങളൊക്കെ നടന്നിട്ടുണ്ടാകുമല്ലോ അല്ലേ. ഈ വർഷം മലയാള സിനിമയിലും ഒരുപാട് പരീക്ഷണങ്ങളും പുതുമകളുമൊക്കെ സംഭവിച്ചു.
വർഷം പകുതിയായപ്പോൾ തന്നെ ചെറുതും വലുതുമായി ഒട്ടേറെ സിനിമകൾ പ്രേക്ഷകരിലേക്കെത്തി. അതിമനോഹരമായ ചെറിയ സിനിമകൾക്ക് തിയറ്ററുകളിൽ മുട്ടു മടക്കേണ്ടി വന്നെങ്കിലും ഒരുപിടി മികച്ച സിനിമകൾ പ്രേക്ഷകർക്ക് കാണാനായി എന്നത് തന്നെ വലിയ കാര്യമാണ്.
മോഹൻലാലിന് ആറ് മാസത്തിൽ രണ്ട് സിനിമകൾ ബോക്സോഫീസ് ഹിറ്റായപ്പോൾ മമ്മൂട്ടിയ്ക്ക് ചെറുതായൊന്ന് കാലിടറി. വൻ പ്രതീക്ഷയോടെയാണ് ബസൂക്ക തിയറ്ററുകളിലെത്തിയതെങ്കിലും ചിത്രം നിരാശപ്പെടുത്തി. കളങ്കാവലിലൂടെ മമ്മൂട്ടി തന്റെ താരപ്രഭാവം വീണ്ടെടുക്കുമെന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ.
മലയാള സിനിമ ഹാഫ് ഇയർ ആഘോഷിക്കുന്ന ഈ വേളയിൽ, പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചില സിനിമകളിലൂടെ ഒന്ന് കടന്നു പോയാലോ.
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായെത്തിയ ചിത്രമാണ് രേഖാചിത്രം. 1985ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ കാതോട് കാതോരം സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു സംഭവത്തെ ആസ്പദമാക്കി എഴുതിയതാണ് രേഖാചിത്രത്തിന്റെ കഥ. ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയിലായിരുന്നു ഈ മിസ്റ്ററി ക്രൈം ത്രില്ലര്‍ ഒരുങ്ങിയത്.
ചിത്രത്തിൽ എഐയുടെ സഹായത്തോടെ മമ്മൂട്ടിയെ പുനർനിർമിച്ചിട്ടുമുണ്ട്. അനശ്വര രാജൻ, മനോജ് കെ ജയൻ, ജഗദീഷ്, സായ്കുമാർ, സറീൻ ഷിഹാബ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ജനുവരി ഒൻപതിനാണ് ചിത്രം റിലീസിനെത്തിയത്. മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രം 57.30 കോടിയോളം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്യുകയും ചെയ്തു. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തി ഏറെ വിവാദമായി മാറിയ ചിത്രമാണ് എംപുരാൻ. വൻ ഹൈപ്പിലാണ് ചിത്രമെത്തിയതെങ്കിലും പല ഭാഗങ്ങളിൽ നിന്നും ചിത്രത്തിന് ഒട്ടേറെ വിമർശനം നേരിടേണ്ടി വന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എംപുരാൻ. സ്റ്റീഫൻ നെടുമ്പള്ളി, അബ്രാം ഖുറേഷി അബ്രാം എന്ന കഥാപാത്രമായാണ് എംപുരാനിൽ മോഹൻലാലെത്തിയത്.
വിവാദങ്ങൾക്ക് പിന്നാലെ ചിത്രം വീണ്ടും റീ എഡിറ്റ് വിധേയമാവുകയും ഒട്ടേറെ മാറ്റങ്ങളോടെയാണ് പിന്നീട് തിയറ്ററുകളിലെത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ചെങ്കിലും ചിത്രത്തിന് കാര്യമായ കളക്ഷനൊന്നും നേടാനായില്ല. 268 കോടിയാണ് ചിത്രം ആകെ കളക്ട് ചെയ്തത്.
ഈ വർഷം പകുതിയായപ്പോൾ തന്നെ രണ്ട് സിനിമകളാണ് മോഹൻലാലിന്റേതായി പുറത്തുവന്നത്. അതിൽ രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ വൻ കളക്ഷൻ നേടുകയും ചെയ്തു. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. ഹിറ്റ് കോമ്പോയായ ശോഭനയും മോഹൻലാലും ഒന്നിക്കുന്നു എന്നതായിരുന്നു തുടരുമിന്റെ ഏറ്റവും വലിയ യുഎസ്പി. 200 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്യുകയും ചെയ്തു. മുണ്ടുടുത്ത ലാലേട്ടനെ മലയാളികൾ അറിഞ്ഞ് ആഘോഷിച്ച ചിത്രം കൂടിയായിരുന്നു തുടരും.
സിനിമ കണ്ടിറങ്ങുമ്പോൾ ഒരു ഡാൻസ് സ്റ്റെപ് വച്ചാലോ എന്ന് തോന്നിപ്പോകുന്ന ഒരു സിനിമയാണ് മൂൺവാക്ക്. 1980 - 90 കാലഘട്ടങ്ങളിൽ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നവാഗതനായ വിനോദ് എകെ ആണ് മൂൺവാക്ക് സംവിധാനം ചെയ്യുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർത്ത ചിത്രം കൂടിയാണ് മൂൺവാക്ക്. നവാഗതരായ നൂറിൽപ്പരം അഭിനേതാക്കളാണ് ചിത്രത്തിൽ അണിനിരന്നത്. എന്നാൽ തിയറ്ററിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിലും പ്രേക്ഷകരുടെ മനം കവരാൻ മൂൺവാക്കിനായി. ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് കാണാനാകും.
പടക്കളംകുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ച ചിത്രമായിരുന്നു പടക്കളം. നവാഗതനായ മനു സ്വരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. പേര് സൂചിപ്പിക്കുന്നത് പോലെ ആദ്യാവസാനം വരെയൊരു ഗെയിം മോഡിലാണ് ചിത്രം പോകുന്നത്. പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആയുഷ്കാലം, അനന്തഭദ്രം, നൻപകൽ നേരത്ത് മയക്കം തുടങ്ങി പരകായ പ്രവേശം വിഷയമായി മലയാളത്തിൽ ഒട്ടേറെ സിനിമകൾ വന്നിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് മനു സ്വരാജിന്റെ പടക്കളം. തിയറ്ററിൽ വിജയമായതിന് പിന്നാലെ ചിത്രം ഒടിടിയിലും വൻ വിജയമായി മാറി.
വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. തല്ലുമാലയ്ക്ക് ശേഷം നസ്‌ലിൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രവും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ബോക്സിങ് പശ്ചാത്തലമാക്കി ഒരുക്കിയ കോമഡി ആക്ഷൻ എന്റർടെയ്നറാണ് ആലപ്പുഴ ജിംഖാന. ഒടിടിയിലെത്തിയതോടെ ചിത്രത്തിന് ഒട്ടേറെ വിമർശനങ്ങളും നേരിടേണ്ടി വന്നു.
ടൊവിനോ നായകനായെത്തി തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമാണ് നരിവേട്ട. അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം മുത്തങ്ങ സമരത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. പ്രണവ് തിയോഫിൻ അവതരിപ്പിച്ച താമി എന്ന കഥാപാത്രവും ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴ് നടൻ ചേരനും ചിത്രത്തിന്റെ ഭാഗമായിരുന്നു.
Successful Malayalam Movies in the last six months.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
